കൊച്ചി: വിദ്യാര്‍ത്ഥി സംഘടനകളുടെ, പ്രത്യേകിച്ച് കെഎസ്യുവിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈക്കോടതി . കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥിയായ എന്‍. പ്രകാശ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തീര്‍പ്പാക്കിയത്. കലാലയ രാഷ്ട്രീയം നിരോധിക്കുന്ന രണ്ട് വിധികള്‍ ഹൈക്കോടതി സോജന് ഫ്രാന്‍സിസ് കേസ്, മനു വില്‍സണ്‍ കേസില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതിനാല് പുതിയ വിധിയുണ്ടായില്ല.
കെഎസ്യു നേതാക്കള്‍ കഴിഞ്ഞവര്‍ഷം എറണാകുളം ലോ കോളേജില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ട് കെഎസ്യു നേതാക്കളെ പ്രിന്‍സിപ്പല്‍ സസ്പെന്റ്ചെയ്യുകയുണ്ടായി. ഇതിനെതിരെ കെഎസ്യു പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നാല് ആഴ്ചകളോളം നീണ്ടുനിന്നു. ഇതുമൂലം അധ്യയനം മുടങ്ങിയതിനെത്തുടര്‍ന്നാണ് കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. ഹൈക്കോടതി നോട്ടീസ് ലഭിച്ചിട്ടും വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യു അഭിഭാഷകനെ നിയമിച്ചില്ല.
കലാലയത്തില്‍ നടന്ന സംഭവങ്ങള്‍ക്ക് എബിവിപിയുമായി ബന്ധമില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനമാണ് എബിവിപിയെന്നും സംഘടനക്കുവേണ്ടി ഹാജരായ അഡ്വ. ജോസഫ് റോണി ജോസ് കോടതിയെ അറിയിച്ചു. ചില പ്രസ്ഥാനങ്ങള്‍ നടത്തുന്ന തെറ്റ് കാരണം സംഘടനാ സ്വാതന്ത്ര്യം നിരോധിക്കരുതെന്നും അപേക്ഷിച്ചു. എബിവിപിയുടെ വാദം കോടതി പരിഗണിച്ചു. തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: