വായനശാലകളെ തകര്‍ക്കുന്ന സമീപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് മുമ്പ് ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. വീണ്ടും വായനശാലകള്‍ക്കായി എഴുതേണ്ടിവരുന്നത് സര്‍ക്കാര്‍ തങ്ങളുടെ നയത്തില്‍ നിന്ന് പിന്തിരിയാത്തതിനാലാണ്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നെത്തിയ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും സര്‍ക്കാര്‍ നലപാട് തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. അവരുയര്‍ത്തിയ പ്ലക്കാര്‍ഡുകളിലെ മുദ്രാവാക്യം ശ്രദ്ധേയമാണ്. ഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന ഗ്രന്ഥശാലകളെ ഇല്ലായ്മചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നിന്നു പിന്തിരിയണമെന്നതായിരുന്നു അതില്‍ പ്രധാനം. സര്‍ക്കാര്‍ ഗ്രാന്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ ആയിരക്കണക്കിന് വായനശാലകളാണ് പ്രതിസന്ധിയിലായത്. ഗ്രന്ഥശാലകള്‍ പുസ്തകം വാങ്ങാതായതോടെ പ്രസാധകരെയും പ്രതിസന്ധി ബാധിച്ചു. ഗ്രന്ഥശാലകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് കെട്ടിക്കിടക്കുന്നത്.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുഖേന ലൈബ്രറികള്‍ക്ക് നല്‍കേണ്ട ഗ്രാന്റാണ് സര്‍ക്കാര്‍ നിസാരപ്രശ്നങ്ങളുടെ പേരില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 15.50 കോടി രൂപ ലൈബ്രറി കൗണ്‍സിലിന് വകയിരുത്തിയിരുന്നെങ്കിലും ഒന്‍പതു മാസമായിട്ടും ഒരു പൈസ പോലും അനുവദിച്ചിട്ടില്ല.
ലൈബ്രറി കൗണ്‍സിലില്‍ 2006 ല്‍ നടന്ന ചില നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫണ്ട് അനുവദിക്കുന്നതിന് തടസമായി പറയുന്നത്. എന്നാല്‍ ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. അതിന്റെ പേരില്‍ സംസ്ഥാനത്തെ വായനശാലകളെ ആകെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നത്് വിമര്‍ശിക്കപ്പെടണം. ലൈബ്രറി കൗണ്‍സിലില്‍ താല്‍ക്കാലികമായി നിയമിച്ച 13 ജീവനക്കാരെ പിരിച്ചുവിടണമെന്ന കര്‍ശന നിലപാട് മുസ്ലീംലീഗ് മന്ത്രി അബ്ദുറബ്ബ് സ്വീകരിച്ചതാണ് വായനശാലകളുടെ മരണമണി മുഴങ്ങാന്‍ ഇടയാക്കിയത്. ലോകത്തിലെ ഏറ്റവും സര്‍ഗാത്മകമായ പ്രവൃത്തിയാണ് വായന. അത് തിരിച്ചറിയാത്ത ഭരണാധികാരികള്‍ വായനശാലകളെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതം പ്രബുദ്ധതയോടെ രൂപപ്പെടുത്തുന്നതില്‍ ഗ്രന്ഥശാലകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്രാമീണ ഗ്രന്ഥശാലകളിലൂടെ കേരളത്തില്‍ സാധ്യമായ സാംസ്കാരിക മുന്നേറ്റം മലയാളികളുടെ ജീവിതത്തെയാകെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രബുദ്ധതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവും വായനയോടുള്ള കമ്പവുമെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ വളരാന്‍ ഇടയായത് ഗ്രാമീണ ഗ്രന്ഥശാലകളോടനുബന്ധിച്ചു നടന്ന നിശബ്ദമായ പ്രവര്‍ത്തനത്തിലൂടെയാണ്. സമൂഹത്തില്‍ വായനാ സംസ്കാരം വളര്‍ത്തുന്നതിനൊപ്പം ഉന്നതനിലവാരത്തിലുള്ള ചിന്തയും സ്വഭാവവും രൂപപ്പെടുത്തുന്നതിനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു കഴിഞ്ഞു. സാക്ഷരതാ പ്രസ്ഥാനത്തിന് കേരളത്തിന്റെ മണ്ണില്‍ വേരോട്ടമുണ്ടാകാനിടയാക്കിയതും ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിലൂടെയാണ്.
1945ല്‍ അമ്പലപ്പുഴയിലാണ് ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യരൂപം ഉണ്ടായത്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം എന്നായിരുന്നു പേര്.
പി.എന്‍.പണിക്കര്‍ ഈ പ്രസ്ഥാനത്തിന് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. 1989 ല്‍ കേരള നിയമസഭ ഗ്രന്ഥശാലാനിയമം പാസ്സാക്കി. 1994 ലാണ് നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സമിതി നിലവില്‍ വന്നത്. ഇപ്പോള്‍ 6000ത്തോളം ലൈബ്രറികള്‍ ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറി ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്ന കെട്ടിട നികുതിയുടെ 5 ശതമാനം ലൈബ്രറി കൗണ്‍സിലിനു സര്‍ക്കാര്‍ നല്‍കണമെന്നാണ്. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കി വയ്ക്കുന്ന തുകയുടെ ഒരു ശതമാനത്തിലധികം വരാത്ത തുകയാണ് മറ്റൊരു ധനാഗമ മാര്‍ഗ്ഗം. 4 ഗഡുക്കളായാണ് ഗവര്‍മെന്റ് ഗ്രാന്റ് നല്‍കുന്നത്. ഏപ്രില്‍, ജൂലായ്, ഒക്ടോബര്‍, ജനുവരി എന്നീ മാസങ്ങളില്‍. പക്ഷെ സര്‍ക്കാര്‍ ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ലന്നു മാത്രമല്ല, ഗ്രന്ഥശാലകളെ തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നതും. നാലു ഗഡുക്കളായി നല്‍കേണ്ട ഗ്രാന്റില്‍ ഒരു ഗഡുമാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രന്ഥശാലകളുടെയും പ്രവര്‍ത്തനം നിലച്ച മട്ടാണ്.
എ ഗ്രേഡ് ലൈബ്രറികള്‍ക്കു ഇപ്പോള്‍ വാര്‍ഷിക ഗ്രാന്റ് 20,000 രൂപയാണ് നല്‍കുന്നത്. ഇതില്‍ 75 ശതമാനം തുകയ്ക്ക് നിര്‍ബന്ധമായും പുസ്തകം വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ. ബാക്കിയുള്ള 25 ശതമാനത്തിന് വായനശാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാം. കെട്ടിടം നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. ആദ്യകാലത്ത് ഗ്രാന്റിന് പുസ്തകം വാങ്ങിയിരുന്നത് പ്രധാനപ്പെട്ട പുസ്തകശാലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ജില്ലാ ലൈബ്രറി കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കേരളത്തിലെ ചെറുതും വലുതുമായ പുസ്തക പ്രസാധകരുടെ മേള സംഘടിപ്പിക്കുന്നുണ്ട്. ഗ്രാന്റിനുള്ള പുസ്തകങ്ങള്‍, ഗ്രന്ഥശാലകള്‍ ഇവിടെ നിന്നാണ് വാങ്ങുന്നത്. ഇതിനാല്‍ ചെറിയ പ്രസാധകര്‍ക്ക് പോലും പുസ്തകം വിറ്റഴിക്കാന്‍ കഴിയുന്നു. കേരളത്തില്‍ ചെറുതും വലുതുമായി നിരവധി പ്രസാധക സംഘങ്ങളുണ്ട്. നല്ല പുസ്തകങ്ങള്‍ കൂടുതലായി വിപണിയിലെത്തുന്നു എന്നതിനപ്പുറം, ഈ പ്രസാധകരിലൂടെ വലിയ സമൂഹം തൊഴില്‍ ചെയ്തു ജീവിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്റുനല്കാതെ സര്‍ക്കാര്‍ അവരെ പീഡിപ്പിക്കുമ്പോള്‍ പ്രസാധകരും അതില്‍ പണിയെടുക്കുന്ന ആയിരങ്ങളുമാണ് പട്ടിണിയിലാകുന്നത്.
ഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന വായനശാലകളെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകള്‍ പേറി ജീവിക്കുന്ന നിരവധിപേരുണ്ട് സമൂഹത്തില്‍. വലിയ എഴുത്തുകാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ഒരു കാലത്ത് വായനശാലകളും കയ്യെഴുത്തു മാസികകളും ഗ്രാമീണ ജീവിതത്തിന്റെ സര്‍ഗ്ഗാത്മക പ്രവൃത്തികളായിരുന്നു. ചിന്തയുടെ ലോകത്തേക്ക് ഗ്രാമങ്ങളെ കൈപിടിച്ചുയര്‍ത്തിയിരുന്നത് ഗ്രാമീണ വായനശാലകളാണ്.
മാറിയ കാലത്തിന്റെ എല്ലാ മാറ്റങ്ങളും വായനശാലകളെയും ബാധിച്ചു. ഒരു കാലത്ത് ഗ്രാമീണ സര്‍വ്വകലാശാലകളെന്നാണ് അവ അറിയപ്പെട്ടിരുന്നത്. വായനാ സംസ്കാരത്തെ വളര്‍ത്തിയെടുക്കുന്നതിന് നിര്‍ണ്ണായക പങ്കാണ് വായനശാലകള്‍ വഹിച്ചത്. അത്രയേറെ പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്ന പല വായനശാല, ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ് കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ മനഃപൂര്‍വ്വം അവഗണിച്ചു. അതുമല്ലെങ്കില്‍ ഒരു മൗസ് ക്ലിക്കില്‍, വിരല്‍ തുമ്പില്‍ എല്ലാം ലഭ്യമാകുന്ന കാലത്ത് വായനശാലകളെന്തിനെന്ന ചിന്തയാകാം. ഭരണാധികാരികള്‍ക്കും ആ ചിന്ത ഉണ്ടാകുന്നത് സമൂഹത്തിന്റെ നാശത്തിനു വഴിവയ്ക്കും.
ആധുനികതയുടെ കാലത്തും വായനയും വായനശാലകളും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. വായന ഒരു സര്‍ഗ്ഗാത്മക പ്രവൃത്തിയാണെന്ന് പറഞ്ഞുവല്ലോ. മനുഷ്യനെ നന്മയിലേക്ക് നയിക്കാന്‍ അതുപകരിക്കും. വായനശാലകളുടെ നിലനില്‍പ്പിന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം സഹായകരമാകുന്നുണ്ട്.
എന്നാല്‍ അതിലെ രാഷ്ട്രീയമാണ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ ചൊടിപ്പിക്കുന്നത്. ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം കാലങ്ങളായി നിയന്ത്രിക്കുന്നത് ഇടതുപക്ഷ സംഘടനകളാണ്. അവര്‍ക്ക് അവരുടേതായ അജണ്ടയുണ്ടെന്നതും സത്യം. എന്നാല്‍ രാഷ്ട്രീയ കാരണത്താല്‍ മാത്രം മഹത്തായൊരു പ്രസ്ഥാനത്തെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നത് ശരിയല്ല. ഗ്രന്ഥശാലകളെ തകര്‍ക്കണമെന്ന് കച്ചകെട്ടിയിറങ്ങിയവര്‍ അക്ഷര വിരോധികളാണ്. ഇതിലൂടെ നഷ്ടമാകുന്നത് കേരളം കാലങ്ങളായി നേടിയെടുത്ത വലിയൊരു സംസ്കാരം തന്നെയാകും. ആരുഭരിച്ചാലും ഗ്രന്ഥശാലകള്‍ സമൂഹത്തില്‍ വരുത്തുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. വായനയിലൂടെയും ഗ്രന്ഥശാലകളുടെ മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിലുണ്ടായിട്ടുള്ള ഗുണകരമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവരും അതിനെ ഭയപ്പെടുന്നവരുമാണ് ഗ്രന്ഥശാലകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്ക് കേരള ജനത മാപ്പ് നല്‍കില്ലെന്ന് തീര്‍ച്ച.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: