നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ യെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍, വഞ്ചിഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് എല്‍പി സ്കൂള്‍ വിദ്യാഭ്യാസം നടത്തിയ എനിക്ക് രാജവാഴ്ചക്കാലത്തെ തിരുവിതാംകൂര്‍ ജീവിതാനുഭവങ്ങളാണ് ഓര്‍മവരുന്നത്. തിരുവനന്തപുരത്ത് കോളേജ് വിദ്യാഭ്യാസത്തിനെത്തിയപ്പോള് രാജവാഴ്ചയവസാനിപ്പിച്ച് സ്വതന്ത്രഭരണം നേടാന്‍ വിപ്ലവപാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പ്രതിദിനം, പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കവടിയാര്‍ കൊട്ടാരത്തിലേക്കുപോകുന്നത് വഴിയോരത്തുനിന്നു കണ്ടിട്ടുണ്ട്. ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള യാത്രയിലും വയലറ്റ് കാര്‍ കടന്നുപോയാല്‍ രണ്ടുവശത്തും ജനങ്ങള്‍ ഭക്ത്യാദരവോടെ മാറിനില്‍ക്കുകയും, തമ്പുരാന് തൊഴുകയ്യോടെ കാറില്‍ കടന്നുപോകുന്നതുകണ്ട് എല്ലാവരും കൈകൂപ്പുകയും ചെയ്യുന്നത് പതിവായിരുന്നു.
എന്നാല്‍ രാജവാഴ്ച അവസാനിപ്പിച്ചുവെന്നഭിമാനിക്കുകയും സ്വതന്ത്രഭരണം കയ്യടക്കുകയും തമ്മില്‍പ്പോരു നടത്തുകയും ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമരഭരണം കണ്ടുമടുത്ത ജനങ്ങള്‍ സ്വാഭാവികമായി രാജവാഴ്ചയെ പ്രശംസിക്കാന്‍ തുടങ്ങി. ചിത്തിര തിരുനാളിനുശേഷം ബാംഗ്ലൂരില്‍ താമസിച്ചിരുന്ന ഉത്രാടം തിരുനാള്‍ മടങ്ങിവന്ന് പിന്മുറക്കാരനായപ്പോഴും തിരുവനന്തപുരത്തുകാര്‍ രാജാക്കന്മാരോടുള്ള ആദരവ് തുടര്‍ന്നുപോന്നു.
ആ ആദരവിനനുസരിച്ച് മാര്‍ത്താണ്ഡവര്‍മ, പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനൊപ്പവും ജനങ്ങളുടെ താല്പ്പര്യത്തിനൊപ്പവും ഉയരുകയും ഹൈന്ദവ സാംസ്ക്കാരിക കാര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ഇത് സംസ്കാര പ്രിയരായ പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമായി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടുവോളം സഹകരണം അദ്ദേഹത്തില്‍നിന്നു ലഭിച്ചിരുന്നു. പരമേശ്വര്‍ജി തിരുവനന്തപുരം കേന്ദ്രമായി വിചാരകേന്ദ്രം തുടങ്ങുകയും വ്യക്തമായ ഒരു സ്ഥാപനം രൂപം കൊള്ളുകയും ചെയ്തശേഷം മാര്‍ത്താണ്ഡവര്‍മയുമായുള്ള ബന്ധം ദൃഢമായി.
അതിനിടയിലാണ് ബാലഗോകുലം പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യം വര്‍ധിച്ചത്. 2008 ല്‍ എനിക്ക്, കല്‍ക്കട്ട യില്‍ നിന്ന് ഒരു വിവേകാനന്ദ പുരസ്ക്കാരം ലഭിച്ചതില്‍ അനുമോദിക്കാന്‍ തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അദ്ദേഹം മറ്റു വിശിഷ്ടാതിഥികളോടൊപ്പം എത്തിച്ചേര്‍ന്ന് ബാലഗോകുലത്തിനും എനിക്കും അനുഗ്രഹം ചൊരിഞ്ഞതും അഭിമാനത്തോടെയോര്‍ക്കുന്നു. കൂടാതെ പ്രശസ്ത കവി പി.നാരായണക്കുറുപ്പിന് ജന്മാഷ്ടമി പുരസ്ക്കാരം നല്കാന് അദ്ദേഹം നെടുമങ്ങാടെത്തിച്ചേരുകയും സംഭാഷണ മദ്ധ്യേ കൊട്ടാരത്തിലേക്ക് ചെല്ലണമെന്ന് എന്നെ ക്ഷണിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പട്ടം പാലസില്‍ സുഹൃത്തുക്കളോടൊപ്പം പോയി കാണാനവസരം ലഭിച്ചതും ബാലഗോകുലം കൊടകരയില്‍ സ്ഥാപിക്കാന്‍ പോകുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ താന്‍ ശേഖരിച്ചു വച്ചിട്ടുള്ള ശ്രീകൃഷ്ണ ചിത്രങ്ങളുടെ ഒരു വലിയ ശേഖരത്തെക്കുറിച്ചും അവയെല്ലാം സമാഹരിച്ച് ഒരു മ്യൂസിയവും സ്ഥാപിക്കാനാഗ്രഹമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം തയ്യാറാക്കിയ ഒരു രാസക്രീഡാ ചിത്രം എനിക്ക് സമ്മാനമായി തരുകയും ചെയ്തു.
ശ്രീകൃഷ്ണന്റെ പേരില്‍ കൊടകരയില്‍ സ്ഥാപിക്കാന്‍ പോകുന്ന കേന്ദ്രത്തില്‍ ശ്രീകൃഷ്ണ ക്ഷേത്രം പണിയാനുള്ള ഭൂമി അദ്ദേഹം വാങ്ങിത്തരാമെന്നും സ്ഥലം കാണാന്‍ വരാമെന്നും ആ പദ്ധതിയുടെ രക്ഷാധികാരിയായിരിക്കാമെന്നും സസന്തോഷം സമ്മതിച്ചു. അദ്ദേഹത്തെ രക്ഷാധികാരിയാക്കി കമ്മറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനം മുന്നോട്ടുപോവുകയും ചെയ്തുവെങ്കിലും തമ്പുരാനില്‍ നിന്നും സഹായം തേടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ബാലഗോകുലത്തിന്റെ സങ്കല്പ്പ പദ്ധതി നേരില്‍ കാണാന്‍ കഴിയാതെ തമ്പുരാന് തിരോധാനവും ചെയ്തിരിക്കുന്നു. സനാതനധര്‍മ സംരക്ഷണ സംരംഭങ്ങള്‍ക്കെല്ലാം മുന്നില്‍നിന്ന മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ നഷ്ടം നികത്താനാവാത്തതാണ്.
എം.എ.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: