തിരുവനന്തപുരം: പൊതുജനത്തിന് വീണ്ടും ഇരുട്ടടി നല്കി സംസ്ഥാനത്തെ ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് സി. രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ. മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴുരൂപയാക്കണമെന്നും കിലോമീറ്ററിന് അഞ്ചുപൈസ വീതം കൂട്ടണമെന്നുമാണ് നിരക്ക് നിര്‍ണയിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ പ്രധാന ശുപാര്‍ശ. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് എന്നിവയുടെ നിരക്കും ആനുപാതികമായി വര്‍ധിപ്പിക്കാം. ഫെയര്‍ സ്റ്റേജ് പുതുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ല. ഇത് ഗതാഗതവകുപ്പിന്റെ അധികാരപരിധിയിലാണെന്ന നിലപാടാണ് നിരക്ക് നിര്‍ണയസമിതി സ്വീകരിച്ചത്. ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദിന് സമര്‍പ്പിച്ച കമ്മീഷന് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
ഡീസല്‍ വിലയും നിത്യചെലവും വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് എട്ടുരൂപയായി വര്‍ധിപ്പിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നിരക്കുനിര്‍ണയ സമിതിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ഹിയറിങ്ങില്‍ കെഎസ്ആര്‍ടിസിയുടെയും സ്വകാര്യബസ്സുടമകളുടെയും പൊതുജനത്തിന്റെയും വാദം കേട്ടശേഷമാണ് ബസ്ചാര്‍ജ് വര്‍ധനയ്ക്ക് സമിതി ശുപാര്‍ശ ചെയ്തത്. കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അതിനുശേഷം പലതവണയായി ഡീസല്‍വില വര്‍ധിച്ചെങ്കിലും ബസ് നിരക്കില്‍ മാറ്റം വരുത്തിയില്ലെന്ന് സ്വകാര്യബസ്സുടമകള് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അടിയന്തരമായി നിരക്ക് കൂട്ടണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഓട്ടോ- ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് സമിതി അടുത്തതായി പരിഗണിക്കുക. ടാക്സി നിരക്ക് വര്‍ധന സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ഈ മാസം 21ന് തിരുവനന്തപുരത്ത് ഹിയറിങ് നടത്തും. രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ബസ്ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ബസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പിന്‍വലിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാവും. ഡീസല്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, മിനിമം ചാര്‍ജ് എട്ടുരൂപയാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് പ്രതിനിധി ടി. ഗോപിനാഥ് പ്രതികരിച്ചു. അതിനാല്‍, ചാര്‍ജ് വര്‍ധനവിന്റെ ശുപാര്‍ശ തൃപ്തികരമല്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സ്വകാര്യ ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാനാവില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: