കൊച്ചി: കോളിളക്കം സൃഷ്ടിച്ച അഭയാക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി കെ.ടി. മൈക്കിള്‍ നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് തുടരന്വേഷണം നടത്താന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ സംഘത്തിനുതന്നെ അന്വേഷണം തുടരാവുന്നതാണെന്ന് കോടതി പറഞ്ഞു.
വന്‍ വിവാദമായ അഭയാക്കേസ് ഇതോടെ വീണ്ടും വഴിത്തിരിവിലാവുകയാണ്. 1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 93 ല്‍ സിബിഐ അഭയാക്കേസ് ഏറ്റെടുത്തു. ബിസിഎം കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന അഭയയുടെ ജഡം കോണ്‍വെന്റിലെ അടുക്കളക്കടുത്തുള്ള കിണറ്റിലാണ് കണ്ടെത്തിയത്.
അഭയ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തുടക്കത്തിലേതടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രക്തക്കറയുള്ള ശിരോവസ്ത്രം, മറ്റ് വസ്ത്രങ്ങള്‍ തുടങ്ങിയവ പിന്നീട് നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണം. 1992 ജൂലൈ ആറിന് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന പ്രധാന തൊണ്ടി മുതലുകള്‍ പിന്നീട് നഷ്ടപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യയാണെന്ന് പറഞ്ഞ് പോലീസ് കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ച സമയത്താണ് തെളിവ് നശിപ്പിക്കപ്പെട്ടത്. ഇക്കാര്യം കെ.ടി. മൈക്കിള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഭയ പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെക്കുറിച്ച് കൂടുതല്‍ അന്വേഷിപ്പിക്കണമെന്നും പയസ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസികളില്‍ നിന്ന് തെളിവെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അഭയാക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മൈക്കിള്‍ തിരുവനന്തപുരം സിബിഐ കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണ ആവശ്യത്തെ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. മൈക്കിളിനെ തെളിവ് നശിപ്പിച്ചതിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു.
എന്നാല്‍ കേസില്‍ തെളിവ് നശിപ്പിക്കുകയും പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്യുന്ന മൈക്കിള്‍ നല്കിയ ഹര്‍ജിയില്‍ തുടരന്വേഷണം നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജോമോന് നല്‍കിയിരുന്ന ഹര്‍ജിയും സിബിഐ കോടതി തള്ളിയിരുന്നു. ജസ്റ്റിസ് കെ. ഹരിലാലാണ് ഹര്‍ജി അനുവദിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കാനും കോടതി ഉത്തരവിട്ടു. സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടും രേഖകളും കോടതി മടക്കിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: