ലഖ്നൗ: അമേരിക്കയില്‍ അപമാനത്തിനിരയായ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗഡെയ്ക്ക് ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്ത് സമാജ്വാദി പാര്‍ട്ടി രംഗത്ത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്തായ ചലച്ചിത്രതാരം മത്സരിച്ച ഉത്തര്‍പ്രദേശിലെ രാംപൂര്‍ സീറ്റാണ് ദേവയാനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം ദേവയാനിയെ പിന്തുണച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് സമാജ്വാദി പാര്‍ട്ടിയുടെ വാഗ്ദാനം. നയതന്ത്ര പദവികള്‍ രാജിവയ്ക്കാന്‍ ദേവയാനി തയാറാണെങ്കില്‍ ലോക്സഭയിലേക്ക് മത്സരിക്കാമെന്നാണ് സംസ്ഥാന നഗരവികസന മന്തിയും രാംപൂര്‍ എംഎല്‍എയുമായ അസംഖാന്റെ വാഗ്ദാനം. പാര്‍ലമെന്റ് അംഗമാവുകയാണെങ്കില്‍ ദേവയാനിക്ക് അമേരിക്കയോടുള്ള പ്രതിഷേധം ശക്തമായി രേഖപ്പെടുത്താന്‍ കഴിയുമെന്നും അസംഖാന് പറഞ്ഞു. ജയപ്രദ രണ്ടുതവണ മത്സരിച്ച് വിജയിച്ച സീറ്റാണ് രാംപൂര്‍ മണ്ഡലം.
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കരെയുടെ ഭാര്യയോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും അവര്‍ വാഗ്ദാനം നിരസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: