ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസ് വ്യോമസേനയ്ക്ക് കൈമാറി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒയുടെ സഹായത്തോടെ എച്ച്.ഐ.എല്‍ നിമിച്ച തേജസ് ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമാണ്.
ബംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണിന് പ്രാഥമിക പറക്കല്‍ അനുമതി പത്രം നല്‍കിയതോടെയാണ് വിമാനം സേനയുടെ ഭാഗമായത്. അരനൂറ്റാണ്ടോളം സേനയുടെ ഭാഗമായിരുന്ന മിഗ് 21ന് പകരം തേജസ് ശക്തി പകരും.
മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജസ് വ്യോമസേനയുടെ ഭാഗമാകുന്നത്.തേജസ് സേനയുടെ ഭാഗമായിരുന്നെങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെയായിരിക്കും തേജസ് സേനയില്‍ നിലവില്‍ വരിക. 1980ല്‍ ഇന്ത്യ ആരംഭിച്ച ഭാരം കുറഞ്ഞ യുദ്ധവിമാന നിര്‍മാണ പദ്ധതി പ്രകാരമാണ് തേജസും രൂപമെടുത്തത്.
ശബ്ദത്തേക്കാല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക് വിമാനമായ തേജസില്‍ അമേരിക്കന്‍ നിര്‍മിത എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ കാവേരി എഞ്ചിന് പൂര്‍ണ സജ്ജമാകുന്നതോടെ യു.എസ് എഞ്ചിന് മാറും. ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ശേഷിയുള്ള വിധത്തിലാണ് വിമാനത്തിന്റെ രൂപകല്‍പ്പന.
ആദ്യഘട്ടത്തില്‍ 18 മുതല്‍ 20 വിമാനമായിരിക്കും ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുക. അടുത്തവര്‍ഷം ഒടുവില്‍ അവസാന പറക്കല്‍ അനുമതി ലഭിക്കുന്നതോടെ പൂര്‍ണ ആയുധസജ്ജമായ 40 തേജസ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: