‘അരിയും തിന്ന് അമ്മയേയും കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പ്’ എന്നപോലെയാണ് അമേരിക്കയുടെ നിലപാട്. ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ അറസ്റ്റ് ചെയ്ത് നഗ്നയാക്കി നിര്‍ത്തി ദേഹപരിശോധന നടത്തിയതിനെ ന്യായീകരിക്കുന്നതിനെ മേറ്റ്ന്തിനോടാണു ഉപമിക്കേണ്ടത്. നയതന്ത്ര മര്യാദയേയും സാമാന്യനീതിയേയും അപഹസിച്ചുകൊണ്ട് അഹന്ത തുടരുന്ന അമേരിക്കയ്ക്ക് മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അമേരിക്കയ്ക്ക് തെറ്റുപറ്റിയെന്നതിന്റെ പരോക്ഷമായ കുറ്റസമ്മതമാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയുടെ ഖേദപ്രകടനം. എന്നാല്‍ ഖേദപ്രകടനം കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഉന്നതയായ നയതന്ത്ര ഉദ്യോഗസ്ഥയോട് മ്ലേച്ഛമായ രീതിയില്‍ പെരുമാറിയതിന് കുറഞ്ഞപക്ഷം നിരുപാധികം മാപ്പുപറയാനെങ്കിലും തയ്യാറാകേണ്ടതാണ്. ഇന്ത്യ ആവശ്യപ്പെടുന്നതും അതാണ്. അതോടൊപ്പം ദേവയാനിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കുകയും വേണം. ഈ ഒരാവശ്യം സജീവമായിരിക്കെയാണ് നടപടിയെ ന്യായീകരിച്ച് അമേരിക്കന്‍ അറ്റോണി പ്രീത്ബരാറ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ ശബ്ദം നേരിയതും ദുര്ബലവുമായതുകൊണ്ടാണിങ്ങനെയെന്ന കാര്യത്തില്‍ സംശയമില്ല.
ദേവയാനിക്കെതിരെ കേസ് നല്കിയ ഇന്ത്യന്‍ വംശജയായ വീട്ടുജോലിക്കാരിയുടെ കുടുംബത്തെ പ്രത്യേക വിസ നല്കി അമേരിക്കയിലേക്ക് ഒഴിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ നിയമ നടപടികള്‍ നേരിടുന്ന ഇന്ത്യയുടെ പൗരന്മാരെ സംരക്ഷിച്ചുകൊണ്ടു പോകാന്‍ അമേരിക്കയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നത് വ്യക്തമാക്കപ്പെടേണ്ടതാണ്. ദേവയാനിയുടെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിനേയും മക്കളേയും ദേവയാനിയെ അറസ്റ്റ് ചെയ്യുന്നതിനു രണ്ടു ദിവസം മുമ്പാണ് അമേരിക്ക വിസ നല്കി കൊണ്ടുപോയത്. രണ്ടരലക്ഷം ഡോളര്‍ (ഒന്നരക്കോടിയോളം രൂപ) നല്‍കേണ്ടിവന്നു ദേവയാനിക്ക് ജാമ്യത്തിലിറങ്ങാന്‍.
ദേവയാനിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യയില്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുള്ളതാണ്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ സംരക്ഷണത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ദേവയാനി സംഭവത്തില്‍ തീരുമാനം ഉണ്ടാകുംവരെ തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. മദ്യത്തിനുള്ള ഇളവ് ഉള്‍പ്പെടെ ഏതാനും ചെറിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏത് രീതിയിലാണോ ഇന്ത്യന്‍ നയതന്ത്രജ്ഞയോട് പെരുമാറിയത് തത്തുല്യമായ നടപടിയ ഉണ്ടായാലേ അമേരിക്ക കണ്ണുതൂറക്കൂ എന്ന സാഹചര്യമാണുള്ളത്. എല്ലാവിധ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് ദേവയാനിയെ അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കിയ ഇന്ത്യന്‍ വംശജനായ യുഎസ് അറ്റോര്‍ണ്ണി പ്രീത് ബരാരയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും അത് കേട്ടഭാവം അമേരിക്ക നടിക്കുന്നില്ല. ഇന്ത്യയുടെ നിയമസംവിധാനത്തില്‍ ഇടപെടാന്‍ ശ്രമിച്ച യുഎസ് അറ്റോര്‍ണ്ണി പ്രീത് ബരാര വിയന്ന കണ്വന്ഷന് അനുസരിച്ചുള്ള നയതന്ത്ര പരിരക്ഷ ദേവയാനിക്ക് നല്‍കാത്തതിനെയും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യന്‍ വംശജനല്ലെന്നും സമ്പൂര്‍ണ്ണ അമേരിക്കക്കാരനാണെന്നും വരുത്തി തീര്‍ത്ത് അടുത്ത മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ദേവയാനിക്കെതിരായ പ്രീത് ബരാരയുടെ പ്രസ്താവനയെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു.
ഒരുതരം മാടമ്പി സമീപനമാണ് അമേരിക്ക പലപ്പോഴും സ്വീകിരക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥയോട് മാത്രമല്ല ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍കലാം, പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫര്‍ണാണ്ടസ്, നടന് കമലാഹാസന് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ക്ക് അമേരിക്കയുടെ ദേഹപരിശോധനയെന്ന വൈകൃതം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അമേരിക്കയുടെ സാമന്തരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേയും ഇന്ത്യാക്കാരേയും ഉള്‍പ്പെടുത്താനാണ് ശ്രമമെങ്കില്‍ അത് സമ്മതിച്ചുതരില്ലെന്ന് ഉറക്കെപറയാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. അടല്‍ ബിഹാരി വാജ്പേയി നയിച്ച കേന്ദ്രസര്‍ക്കാര്‍ പൊഖ്രാനില്‍ ആണവ സ്ഫോടനം നടത്തിയപ്പോള്‍ അമേരിക്കയും സില്‍ബന്തി രാജ്യങ്ങളും സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ഇന്ത്യയെ കുത്തുപാളയെടുപ്പിക്കാന്‍ ശ്രമിച്ചതാണ്. അതിനെ തൃണവല്‍ഗണിച്ച് മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞപ്പോള്‍ ഉപരോധം നിരുപാധികം പിന്‍വലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അങ്ങനെ നട്ടെല്ലുള്ള ഒരു ഭരണാധികാരി ഇപ്പോഴില്ലാത്തതിന്റെ ഗതികേടാണ് ഇന്നനുഭവിക്കുന്നത്. അത് മാറ്റിയെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. എങ്കിലേ അമേരിക്കയുടെ അഹന്ത മാറ്റാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: