കാഞ്ഞിരപ്പള്ളി: അമ്മ രക്താര്‍ബ്ബുദം ബാധിച്ചു മരിക്കുമ്പോള്‍ അവള്‍ക്കു രണ്ടുവയസ്സ്. നാലുവയസ്സുമുതല്‍ രണ്ടാനമ്മയുടെയും അവരുടെ ദുഃസ്വാധീനത്തില്പ്പെട്ട അച്ഛന്റെയും നിരന്തരപീഡനം. എട്ടാം വയസ്സില്‍ അവര്‍ അവളുടെ കൈ തല്ലിയൊടിച്ചതും കണ്ണില്‍ മുളകരച്ചുതേച്ചതുമെല്ലാം വാര്‍ത്തയില്‍ ഇടം നേടിയ ദുരിതങ്ങള്‍. പിന്നെ ഒരുവ്യാഴവട്ടം ചിറ്റയുടെയും ചെറിയച്ഛന്റെയും കാരുണ്യത്തില്‍ ഇല്ലായ്മകള്‍ പങ്കുവച്ച് കൗമാരയവ്വനങ്ങള്. എല്ലാ ദുരിതപര്വ്വത്തിനുമൊടുവില് വനിതാക്കമ്മിഷന്റെ ഇടപെടലിലൂടെ അവള്‍ക്കു മാന്യമായ മംഗല്യത്തിനു കളമൊരുങ്ങി.
കേരള വനിതാക്കമ്മിഷന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടത്തുന്ന രണ്ടുദിവസത്തെ ജില്ലാതല മെഗാ അദാലത്തിന്റെ ആദ്യദിനത്തിലെ ശ്രദ്ധേയമായ തീര്‍പ്പായി ഇത്. ഇപ്പോള്‍ 20വയസുള്ള യുവതിയുടെ വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കി ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്. സുന്ദരിയായ പെണ്‍കുട്ടിയെ തേടി വിവാഹാലോചനകള്‍ പലതും വരുന്നുണ്ടെങ്കിലും അതു നടത്തിക്കൊടുക്കാന്‍ ചിറ്റയ്ക്കും കുടുംബത്തിനും പാങ്ങില്ല. അങ്ങിനെയാണ് അച്ഛനെതിരെ പരാതിയുമായി പെണ്‍കുട്ടി കമ്മിഷനെ സമീപിക്കുന്നത്.
എട്ടാംവയസില്‍ ചിറ്റയെ സംരക്ഷണം ഏല്പിക്കുമ്പോള് പ്രതിമാസം ആയിരം രൂപ അച്ഛന് അവള്‍ക്കു നല്‍കണമെന്ന് പൊലീസ് വ്യവസ്ഥ വച്ചിരുന്നതാണ്. എന്നാല്‍ രണ്ടുമൂന്നു മാസമേ അയാള്‍ അതു നല്‍കിയുള്ളൂവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നു കമ്മിഷന് ഇയാളെയും രണ്ടാനമ്മയെയും വിളിച്ചുവരുത്തി അവളുടെ വിവാഹത്തിനായി മൂന്നുമാസത്തിനകം രണ്ടുലക്ഷം രൂപ നല്‍കണമെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു.
ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെയും കൈമോശം വരുന്ന പരമ്പരാഗതമൂല്യങ്ങളുടെയും നേര്‍ക്കാഴ്ച്ചകളായിരുന്നു അദാലത്തിലുടനീളം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിവാഹിതരായ ദമ്പതികള്‍ മൂന്നുമാസം തികയുമ്മുമ്പ് ബദ്ധശത്രുക്കളെപ്പോലെ രൂക്ഷമായ പരസ്പരാരോപണങ്ങളുമായി പിരിയാനൊരുങ്ങി അദാലത്തില്‍ എത്തിയത് പലരെയും അത്ഭുതപ്പെടുത്തി. എന്തുശിക്ഷയും പങ്കാളിക്കു വാങ്ങിക്കൊടുക്കണമെന്ന വാശിയോടെയാണ് ഇരുവരും ആരോപണശരങ്ങള്‍ ഉതിര്‍ത്തത്. എന്നാല്‍ ഏറെ നേരത്തെ സന്ധിസംഭാഷണങ്ങള്‍ക്കൊടുവില്‍ ഇരുവരും തല്ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും കൗണ്‍സെലിങ്ങിനു പോകാന്‍ സമ്മതിക്കുകയും ചെയ്തു.
അവഗണിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വൃദ്ധമാതാപിതാക്കളുടെയും ഒരു നിരതന്നെ അദാലത്തില്‍ കണ്ടു. എണ്‍പതുകാരിയായ അമ്മയുടെ ആവശ്യം ചെലവിനുതരാത്ത മകന്റെ പേരില്‍ കേസെടുക്കണമെന്നും കടുത്ത നടപടി വേണമെന്നും ആയിരുന്നു. നേരത്തെ മാസതോറും കുറച്ചു പണം ബാങ്കില്‍ ഇട്ടുകൊടുക്കാറുണ്ടായിരുന്ന അയാള്‍ ബുദ്ധിമാന്ദ്യം ബാധിച്ച മകന്റെ ചികിത്സയക്കു ബുദ്ധിമുട്ടുകയാണെന്നും ഇപ്പോള്‍ പണം നല്കാനാവാത്ത സ്ഥിതിയിലാണെന്നും ചൂണ്ടിക്കാട്ടി. അനുരഞ്ജനത്തിനൊന്നും കൂട്ടാക്കാതെ പ്രതികാരബുദ്ധിയോടെ വാശിപിടിച്ച അമ്മയ്ക്ക് ഇതൊന്നും സ്വീകാര്യമായില്ല. ഒടുവില്‍, അയാളുടെയും അമ്മയുടെയും പേരിലുള്ള വീട് ഒരുമാസത്തിനകം വാടകക്കാരെ ഒഴിപ്പിച്ച് അമ്മയ്ക്കു താമസിക്കാന്‍ നല്‍കണമെന്നും നാലുമക്കളും ചെലവിനുകൊടുക്കണമെന്നും കമ്മിഷന് തീര്പ്പുകല്പിച്ചു.
ഭര്‍ത്താവും മകനും മരുമകളും ചേര്‍ന്നു തന്നെ വീട്ടില്‍നിന്നു പുറത്താക്കിയെന്നും സംരക്ഷിക്കുന്നില്ലെന്നുമുള്ള പരാതിയുമായെത്തിയ ഹൃദ്രോഗിയായ വൃദ്ധയ്ക്കും കമ്മിഷന് അദാലത്ത് ആശ്വാസമായി. അവരുടെ ചികിത്സയ്ക്കായി 2000 രൂപയും ചെലവിനായി 1500 രൂപയും വീതം പ്രതിമാസം നല്‍കണമെന്നു കമ്മിഷന് നിര്‍ദ്ദേശിച്ചു. മകന്റെ വീട്ടില്‍ താമസിക്കാന്‍ താല്പര്യമില്ലാത്തതിനാല് മകളുടെ വീട്ടില്‍ താമസിപ്പിക്കാനും അദാലത്തില്‍ തീരുമാനമായി.
മദ്യപാനം മൂലമുണ്ടാകുന്ന കുടുംബവഴക്കുകളും മര്‍ദ്ദനങ്ങളും മറ്റു ഗാര്‍ഹികപീഡനങ്ങളും ആയിരുന്നു പരാതികളില്‍ നല്ലപങ്കും. അദാലത്തില്‍ പോലും മദ്യപിച്ചെത്തുന്ന അവസ്ഥ അത്യന്തം ഗുരുതരമാണെന്ന് അദാലത്തിനു നേതൃത്വം നല്കിയ പ്രൊഫ: ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു.
ആകെ 150 കേസുകളില്‍ നോട്ടീസയച്ചതില്‍ 120 കേസില്‍ ഇരുകക്ഷികളും ഹജരായി. ഇതില്‍ 73 കേസുകള്‍ തീര്‍പ്പാക്കുകയും അഞ്ചെണ്ണം കൗണ്‍സെലിങ്ങിനു വിടുകയും 16 എണ്ണം പൊലീസ് റിപ്പോര്‍ട്ടിനു വിടുകയും ചെയ്തു. തീര്‍പ്പാകാത്ത 26 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റിയിട്ടുണ്ട്. രണ്ടാം ദിവസമായ ഇന്ന് 56 കേസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമ്മിഷനംഗം പ്രൊഫ: ജെ. പ്രമീളാദേവിക്കു പുറമേ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: