ന്യൂദല്‍ഹി: ഖാനി,ക്വാറി ഉടമകള്‍ക്കു വേണ്ടി ഇടതു-വലതു മുന്നണികളും ക്രൈസ്തവ സഭയും നടത്തിയ ആക്രമണ സമരങ്ങളെ തുടര്‍ന്ന് കസ്തൂരി രംഗന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഏതൊക്കെയെന്നു തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തി വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാകുമെന്ന ക്രൈസ്തവ സഭകളുടെ ഭീഷണിയെ തുടര്‍ന്നാണ് നവംബര്‍ 16ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടം പൂര്‍ണ്ണമായും മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറങ്ങിയത്.
പശ്ചിമ ഘട്ടത്തിലെ ഖാനി-ക്വാറി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ച ഉത്തരവില്‍ മാറ്റം വരുത്തിയ കേന്ദ്രസര്‍ക്കാര്‍, പുതിയവ അനുവദിക്കരുതെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സിംഗ് കാലാവധി അവസാനിക്കുന്നതു വരെ തുടര്‍ന്നു നടത്താമെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി ലോല മേഖലകള്‍ക്കുള്ള(ഇഎസ്എ) നിയന്ത്രണങ്ങള്‍ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങള്‍ കേട്ടശേഷം മാത്രമായിരിക്കും തീരുമാനിക്കുക. പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ ഭൂമി ഉപയോഗത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല.
പ്രദേശവാസികളുടെ ഭൂമി ഉപയോഗത്തെയും ദൈനംദിന നടപടികളെയും സാധാരണജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ ഒരു നടപടികളും ഉണ്ടാകില്ല. തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തില്ല എന്നിങ്ങനെ മാറ്റം വരുത്തിയ ഉത്തരവാണ് വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഫലത്തില്‍ കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ടിലെ പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന നിര്‍ദ്ദേശങ്ങളും ഇല്ലാതെയായി. 1986ലെ വനം സംരക്ഷണ നിയമത്തിലെ അമ്പതാം വകുപ്പ് പ്രകാരം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച ഏറ്റവും സുപ്രധാനമായ ഉത്തരവാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
പശ്ചിമഘട്ട മലനിരകളില്‍ പ്രവര്‍ത്തിക്കുന്ന ഖാനികളും ക്വാറികളും നിരോധിച്ചുകൊണ്ടും കേരളത്തിലെ 123 വില്ലേജ് ഓഫീസുകളെ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ കൊണ്ടുവന്നും പുറത്തിറക്കിയ പഴയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടുണ്ട്.
പുഴകളില്‍ നിന്നുള്ള മണലെടുപ്പ്,താപവൈദ്യുത നിലയങ്ങള്‍,20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍, ഒന്നരലക്ഷം ചതുരശ്ര അടിയില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് പശ്ചിമഘട്ട മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ക്കെല്ലാം ഇളവനുവദിച്ചുകൊണ്ട് പുറത്തിറക്കിയ പുതിയ വിജ്ഞാപനംകൊണ്ട് പശ്ചിമഘട്ട സംരക്ഷണം നടപ്പാക്കാനാവുമോയെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: