കൊച്ചി: സ്വയം സഹായ സംഘങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഗ്രാമീണര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണി കണ്ടെത്തുകയും ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് ജില്ല സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി. കളക്ടറേറ്റില്‍ സ്ഥിരമായി പ്രവര്‍ത്തിച്ചു വരുന്ന ജില്ല സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് മേളയില്‍ ഗ്രാമീണോല്പ്പന്നങ്ങളുടെ വിപണനം ആരംഭിച്ചു. തുടര്‍ച്ചയായി 16-ാമത് വര്‍ഷമാണ് വിപണനമേള സംഘടിപ്പിക്കുന്നത്.
ആഘോഷ അവസരങ്ങളില്‍ മാത്രം ഇത്തരം വിപണികള്‍ ഒതുങ്ങിപ്പോകാതെ സ്ഥിരമായൊ വാണിജ്യ കേന്ദ്രം തുടങ്ങാനുള്ള പദ്ധതി അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്കരിക്കുമെന്ന് മേള ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് പി.കുന്നപ്പള്ളില്‍ പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന വായ്പ നല്‍കുക വഴി ശാക്തീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചെന്ന്് പ്രസിഡന്റ് പറഞ്ഞു. വിപണി ശക്തിപ്പെടുത്തുന്നതിനായി 50 സ്ഥലങ്ങളിലായി 50 കിയോസ്കുകള്‍ നല്‍കിയെന്നും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സൊസൈറ്റികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 20 മുതല്‍ 24 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബ ശ്രീ പ്രവര്‍ത്തകരുടേയും, ഗാന്ധി ഗ്രാമം സൊസൈറ്റിയും, വിവിധ ബ്ലോക്ക് അടിസ്ഥാനത്തിലും, ഉദ്പ്പാദിപ്പിക്കുന്നതും സംഭരിക്കുന്നതുമായ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ലഭ്യമാകുന്നത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷ്ണര്‍ കെ.ജെ ടോമി, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്ററും ജില്ല സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറിയുമായ പി.കെ അലക്സാണ്ടര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആര്.എം കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: