കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയ്ക്ക് അജ്ഞാത വധഭീഷണി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുകയോ പ്രതികള്‍ക്കെതിരെ ടിവി ചാനലുകളില്‍ പ്രസ്താവന നടത്തുകയോ ചെയ്താല്‍ ഭര്‍ത്താവിന്റെ അവസ്ഥ തന്നെയായിരിക്കുമെന്നാണ് ഭീഷണി.
വധഭീഷണി മുഴക്കി രണ്ടു കത്തുകളാണ് രമയ്ക്ക് ലഭിച്ചത്. കാലിക്കറ്റ് സര്‍വകലാശാല, ആലുവ പോസ്റ്റ് ഓഫീസുകളില്‍ നിന്നാണ് കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിപി വധക്കേസിന്റെ വിചാരണയുടെ അവസാനഘട്ടം നടക്കുന്ന സമയത്ത് അയച്ചവയാണ് ഇവയെന്നാണ് കരുതുന്നത്.
ജയിലില്‍ കഴിയുന്ന തങ്ങളുടെ ചുണക്കുട്ടികള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഇവര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഭീഷണിക്കത്തുകള്‍ പോലീസിന് കൈമാറുമെന്ന് കെ.കെ രമ പറഞ്ഞു. വിഷയം സംബന്ധിച്ച് ആര്‍എംപി ഞായറാഴ്ച രേഖാമൂലം പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: