തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി സ്ഥാനത്തേക്കു താനെത്തുന്നതു തടയാന്‍ ഗൂഢാലോചന നടന്നെന്ന് അലക്സാണ്ടര്‍ ജേക്കബ്. തനിക്കു വധഭീഷണിയുണ്ടെന്നും മുന്‍ ജയില്‍ ഡിജിപി വെളിപ്പെടുത്തി. ഇപ്പോഴുള്ള ഡിജിപി വിരമിച്ചാല്‍ സീനിയറായ താനാണ് പോലീസ് മേധാവിയാകേണ്ടത്. ഇതു തടയാനാണ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് വിവാദമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തുന്നത് വിവാദമാകും.
തന്നെ കൊല്ലുമെന്ന ഭീഷണിയുമായി ടെലഫോണ്‍ കോള്‍ വന്നതായും ഇക്കാര്യം താന്‍ സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നതായും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചനയില്‍ ഒരു രാജ്യാന്തര കുടിവെള്ള കമ്പനികൂടി പങ്കാളിയായതായി അദ്ദേഹം വെളിപ്പെടുത്തി. 10 രൂപയ്ക്കു ശബരിമലയില്‍ കുടിവെള്ളം ലഭ്യമാക്കിയതാണ് കമ്പനിയുടെ ശത്രുതക്കു കാരണം. തന്നെ ക്രൈസ്തവ തീവ്രവാദിയായി ചിത്രീകരിക്കാനും ശ്രമമുണ്ട്, അലക്സാണ്ടര്‍ ജേക്കബ് തുറന്നടിച്ചു.
ഫേസ്ബുക്ക് വിവാദത്തില്‍ ടി.പി വധക്കേസ് പ്രതികള്‍ക്ക് അനുകൂലമായി പരാമര്‍ശം നടത്തിയെന്ന പേരില്‍ ജയില്‍ മേധാവി സ്ഥാനത്തു നിന്നും അലക്സാണ്ടര്‍ ജേക്കബിനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. മാധ്യമങ്ങളിലൂടെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതില്‍ തെറ്റുപറ്റിയെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രത്യേക ചുമതലകളൊന്നും ഇല്ലാതെ തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അഗ്നിശമനസേന നവീകരണത്തിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാനുള്ള ഏകാംഗ കമ്മിഷനായി അലക്സാണ്ടര്‍ ജേക്കബിനെ നിയമിക്കുകയായിരുന്നു. ഈമാസം 31നുവിരമിക്കുന്ന കെ.എസ്. ജങ്ങ്പാംഗിക്ക് പകരമാണു നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: