കൊച്ചി: പ്രശസ്ത നടന് ദിലീപിന്റെയും സംവിധായകന് ലാല്‍ജോസിന്റെയും വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും സെന്‍ട്രല്‍ എക്സൈസ് റെയ്ഡ്. ദിലീപിന്റെ വീട്ടില്‍ നിന്ന് 13 ലക്ഷം രൂപയും വിദേശ കറന്‍സിയും പണമിടപാട് സംബന്ധിച്ച നിരവധി രേഖകളും സെന്‍ട്രല്‍ എക്സൈസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം കണക്കില്‍ പെടാത്തതാണെന്നും ദിലീപ് വന്‍തോതില്‍ സേവന നികുതി വെട്ടിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സെന്‍ട്രല്‍ എക്സൈസ് ആന്റ് സര്‍വീസ് ടാക്സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ദിലീപിന്റെ ആലുവയിലെ വീട്ടിലും എറണാകുളത്തെ നിര്‍മാണ സ്ഥാപനമായ ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ദിലീപിന്റെ ബിസിനസ് പങ്കാളിയായ ലാല്‍ജോസിന്റെ എല്‍. ജെ. പ്രൊഡക്ഷന്‍സ് എന്ന സ്ഥാപനത്തിലും ദിലീപിന്റെ ആദായനികുതി കണക്കുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ആര്. കൃഷ്ണയ്യരുടെ വീട്ടിലും ഒരേ സമയമാണ് 40 അംഗ സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. കൊച്ചിയില്‍ ആറിടങ്ങളിലും തിരുവനന്തപുരത്ത് രണ്ടിടത്തും പരിശോധന നടന്നു. സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ വി. പഴനിയാണ്ടിയുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടു.
ദിലീപ് വരുമാനം മറച്ചുവെച്ച് സര്‍വീസ് നികുതി വെട്ടിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വസതിയിലും സ്ഥാപനങ്ങളിലും പരിശോധന നടന്നതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ. എന്‍. രാഘവന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിനിമയില്‍ അഭിനയിക്കുന്നതിന്് ലഭിക്കുന്ന പ്രതിഫലം കണക്കില്‍ കുറച്ചുകാണിച്ചാണ് ദിലീപ് വെട്ടിപ്പ് നടത്തിയതെന്ന് കമ്മീഷണര്‍ പറയുന്നു. പ്രതിഫലത്തില്‍ ചെറിയ തുക മാത്രം പണമായും ചെക്കായും സ്വീകരിക്കുകയും ബാക്കി പണത്തിന് സിനിമയുടെ വിതരണാവകാശം സ്വന്തമാക്കുകയുമാണ് ദിലീപ് ചെയ്തിരുന്നത്.
വിതരണത്തിനായി ദിലീപും അദ്ദേഹത്തിന്റെ പങ്കാളികളും പല പേരുകളില്‍ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം പരിശോധന നടന്നു.
നടന്, നിര്‍മാതാവ്, വിതരണക്കാരന് എന്നീ നിലകളില്‍ ലഭിക്കുന്ന വരുമാനത്തിന് പുറമേ ഹൗസ് ബോട്ട് വ്യവസായത്തിലും ഹോട്ടല്‍ വ്യവസായത്തിലും ദിലീപ് പണം മുടക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ദിലീപിന് ലഭിക്കുന്ന കോടികളുടെ വരുമാനത്തിന് നല്‍കേണ്ട 12.36 ശതമാനം സര്‍വീസ് ടാക്സ് അടക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമേ നികുതി വെട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂവെന്ന് സെന്‍ട്രല്‍ എക്സൈസ് അധികൃതര്‍ അറിയിച്ചു.
സര്‍വീസ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഒരു കോടിയോളം രൂപയുടെ സേവന നികുതി വെട്ടിപ്പ് നടത്തിയ മുംബൈ കമ്പനിയുടെ ഡയറക്ടറെ ഒരാഴ്ച മുമ്പ് സെന്‍ട്രല്‍ എക്സൈസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനെതിരെ കേസെടുക്കുമോ എന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധന കഴിഞ്ഞ ശേഷമേ പറയാന്‍ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: