തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പുതിയ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതിയാണ് രൂപീകരിക്കുക.
സമിതിയംഗങ്ങള്‍ ഓരോ പ്രദേശവും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കണം.ജനുവരി പത്തിന് മുമ്പ് സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഡപ്യൂട്ടി കളക്ടറായിരിക്കും. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ നിശ്ചയിക്കുന്നതിന് കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
മുന്‍ ഉത്തരവിലെ മറ്റ് ശുപാര്‍ശകള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സമിതിയെ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള പുതിയ ഉത്തരവ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന വഞ്ചനയാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണിതെന്നും സി.പി.എം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: