കൊച്ചി: റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് നടന് ദിലീപിനോട് നാളെ രാവിലെ 10.30ന് കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് ഓഫിസില്‍ ഹാജരാകാന്‍ സെന്‍ട്രല്‍ എക്സൈസ് കമ്മീഷ്ണര്‍ ആവശ്യപ്പെട്ടു. സേവന നികുതി അടക്കുന്നതില്‍ വന്‍ ക്രമക്കേടു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ചില രേഖകള്‍ പിടിച്ചെടുത്തു എന്നു മാത്രമാണ് സെന്‍ട്രല്‍ എക്സൈസ് കമ്മീഷ്ണര്‍ ഡോ.കെ.എന്‍.രാഘവന് അറിയിച്ചതെങ്കിലും ദിലീപിന്റെ വീട്ടില്‍ നിന്നും 13 ലക്ഷം രൂപയും വിദേശ കറന്‍സിയും പണമിടപാടു സംബന്ധിച്ച നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ദിലീപിന്റെ ആലുവ ദേശത്തുള്ള വീട്ടിലും നിര്‍മ്മാണ കംമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും വിതരണ സ്ഥാപനമായ മഞ്ജുനാഥയുടെ ഓഫീസിലുമായിരിന്നു റെയ്ഡ്. ദിലീപിന്റെ ആദായനികുതി കണക്കുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഒരേ സമയമാണ് 40 അംഗ സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. രാവിലെ ആരംഭിച്ച റെയ്ഡിന് സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷ്ണര്‍ വി.പഴനിയാണ്ടിയായിരുന്നു നേതൃത്ത്വം നല്‍കിയത്. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന നടന്നു വരുന്നു.
നികുതി അടക്കുന്നതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: