കോട്ടയം: വ്യവസായി അഭിലാഷ് മുരളീധരനുമായി തനിക്ക് പന്ത്രണ്ട് വര്‍ഷത്തെ പരിചയമുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. അഭിലാഷിന്റെ വീട്ടില്‍ പലതവണ പോയിട്ടുണ്ട്. സഹോദരന്റെയും അഭിലാഷിന്റെയും വിവാഹത്തില്‍ താനടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും പങ്കെടുത്തിട്ടുണ്ട്. അഭിലാഷിനെ അറിയില്ലെന്ന് ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. മറിച്ചുള്ള പ്രചാരണം ബോധപൂര്‍വ്വം ചിലര്‍ നടത്തുന്നത് തന്നെ സമൂഹമധ്യത്തില്‍ മോശക്കാരനാക്കാനാണ്.
താനും അഭിലാഷുമായുള്ള ഫോട്ടോ വല്ലതുമുണ്ടെങ്കില്‍ അത് പ്രചരിപ്പിച്ച് മോശക്കാരനാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷിന്റെ കമ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബ്ലാക്ക് ലിസ്റ്റില്പ്പെടുത്തിയിട്ടുമില്ല. അഭിലാഷ് മാന്യമായി ബിസിനസ്സ് നടത്തുന്ന വ്യക്തിയാണെന്നാണ് ഉത്തമവിശ്വാസം. മറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിരുന്നെങ്കില്‍ മകന് അര്‍ജുനനെ അഭിലാഷിന്റെ കമ്പനിയില്‍ തുടരാന്‍ അനുവദിക്കില്ലായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഗോള്‍ഡ് മെഡലോടെ രണ്ടാം റാങ്ക് നേടിയാണ് അര്ജുന് വിജയിച്ചത്. ന്യൂയോര്‍ക്കിലെ ആര്റ്റിഐയില് പഠിക്കുമ്പോള്‍ മികവ് കാട്ടിയതിനാല്‍ റിസര്‍ച്ച് ഗൈഡായ ഡോ. സതീഷ് കണ്ടലിക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് അഭിലാഷ് മുരളിധരന്റെ കമ്പനിയുടെ കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പ്രൊഫഷണല്‍ ഡയറക്ടറാകുകയായിരുന്നു. മകന്റെ പഠനമികവാണ് ഇതിന്റെ പിന്നില്‍. മക്കളുടെ വിദ്യാഭ്യാസമാണ് തന്റെ സമ്പത്ത്. അതിന് കഴിയാത്തവര്‍ അസൂയമൂലമാണ് തന്നെയും മകനെയും ആക്ഷേപിക്കുന്നത്. മണ്ണ്, ക്വാറിമാഫിയകളുമായി ബന്ധമുള്ളവരാണ് തുടര്‍ച്ചയായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
കോട്ടയത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയതലവനെ താന്‍ സഹായിക്കാതിരുന്നതില്‍ ചിലര്‍ക്ക് പകയുണ്ടോയെന്ന് അറിയില്ല. ഗുജറാത്ത് സംഘത്തെ കഴിഞ്ഞ 11ന് മസ്ക്കറ്റ് ഹോട്ടലിലെ റെസ്റ്റോറന്റില്‍ വെച്ച് കാണുമ്പോള്‍ അവിടെ അഭിലാഷുമുണ്ടായിരുന്നു. അഭിലാഷുമായി സംസാരിക്കുകയും ചെയ്തു. തനിക്ക് ഒന്നും മറച്ചുവെയ്ക്കാനില്ല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. തന്നെ വിമര്‍ശിക്കുന്നവരുടെ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: