പത്തനംതിട്ട: മണ്ഡലപൂജ ദിവസം ശബരിമല അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ രാവിലെ ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ശബരിമല നടയില്‍ സമര്‍പ്പിച്ചതാണ് 426 പവന് തൂക്കം വരുന്ന തങ്കഅങ്കി. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് കിഴക്കേനടപ്പന്തലില് ഭക്തര്‍ക്ക് ദര്‍ശനത്തിനായി തങ്കഅങ്കി തുറന്നുവെച്ചിരുന്നു.
ഗണപതിഹോമത്തിന് ശേഷം ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നുനല്‍കിയ ദീപം രഥത്തിലെ വിളക്കില്‍ തെളിയിച്ച ശേഷം തങ്കഅങ്കി രഥത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് 7.30 ഓടെ ഭക്തജനങ്ങളുടേയും ദേവസ്വം ജീവനക്കാരുടേയും സായുധ പോലീസിന്റേയും അകമ്പടിയോട ഘോഷയാത്ര പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും ആരംഭിച്ചു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഘോഷയാത്ര ഇന്നലെ രാത്രി ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഘോഷയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ഭക്തജനങ്ങളുടേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം ഒരുക്കിയിരുന്നു.
ഇന്ന് രാവിലെ 8ന് ഓമല്ലൂരില്‍നിന്ന് പുറപ്പെട്ട് 12.30ന് കടമ്മനിട്ട ഭഗവതിക്ഷേത്രത്തില്‍ എത്തും. വിശ്രമത്തിന് ശേഷം മൂന്നിന് പുറപ്പെടുന്ന ഘോഷയാത്ര രാത്രി കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. 24ന് കോന്നിയില്‍നിന്ന് പുറപ്പെട്ട് വെട്ടൂര്‍ ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം വഴി രാത്രി 8.30ന് പെരുനാട് ക്ഷേത്രത്തിലെത്തി വിശ്രമിക്കും. 25ന് രാവിലെ 8ന് പുറപ്പെട്ട് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും.
വൈകിട്ട് 3.30ന് പമ്പയില്‍ നിന്നും പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര 5.30ന് ശരംകുത്തിയിലെത്തും. ഇവിടെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകീട്ട് 6.15ന് പതിനെട്ടാംപടിക്ക് മുകളിലെത്തുന്ന തങ്കഅങ്കിയെ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി നാരായണന് നമ്പൂതിരിയും ചേര്‍ന്ന് തങ്കഅങ്കി ഏറ്റുവാങ്ങി ഭഗവാനു ചാര്‍ത്തി ദീപാരാധന നടത്തും. 26ന് ഉച്ചയ്ക്ക് 11.55 നും 1 നും മദ്ധ്യേയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: