ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം ദല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഹര്ഷവര്ദ്ധന്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അധികാര മോഹം മൂലം ആം ആദ്മി അഴിമതിക്കെതിരായ തങ്ങളുടെ നിലപാടില്‍ നിന്നും വ്യതിചലിച്ചതായും ഹര്ഷവര്ദ്ധന് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ പണയപ്പെടുത്തിയാണ് ആംആദ്മി കോണ്‍ഗ്രസുമായി കൂട്ടുകൂടിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആം ആദ്മിക്കുള്ള കോണ്‍ഗ്രസ് പിന്തുണ ഉപാധികളോടെയാണെന്ന് മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. പക്ഷേ, സംസ്ഥാനത്ത് എഎപി മോശം പ്രകടനം കാഴ്ച വച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്നും അവര്‍ അറിയിച്ചു. മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന അരവിന്ദ് കെജ്രിവാളിന് ആശംസകള്‍ നേരുന്നതായും ഷീല ദീക്ഷിത് പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എഎപിക്കു കഴിയട്ടെ എന്നും ഷീല ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.
എഎപിക്കു പുറത്തുനിന്നുള്ള പിന്തുണ മാത്രമേ ഉള്ളുവെന്ന് പിസിസിയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: