തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ നയമല്ല നിയമന നിരോധനമെന്നും സാമ്പത്തിക പ്രയാസം ഉണ്ടായിട്ടു പോലും സര്‍ക്കാര്‍ തസ്തികകള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയതായി ആരംഭിക്കാന്‍ പോകുന്ന മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ക്കും തസ്തിക അനുവദിച്ചിട്ടുണ്ട്. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ ഇടതുപക്ഷം സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും ഉപരോധിക്കുന്നത് ശരിയല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ മാത്രമെ ഇത്തരം സമരങ്ങള്‍ ഉപകരിക്കുകയുള്ളൂ എന്നും ജോസഫ് പറഞ്ഞു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് ,1,60,424 പേരെയാണ് നിയമിച്ചത്. രണ്ടര വര്‍ഷം കൊണ്ട് 85,128 പേര്‍ക്ക് നിയമനം നല്കി. ആശ്രിത നിയമനത്തിന് ശുപര്‍ശ ചെയ്ത അഞ്ഞൂറു പേരടക്കം പിന്നെയും നിരവധി പേര്‍ക്ക് നിയമനം നല്കി.
ഇതൊക്കെ കാണിക്കുന്നത് നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ പരിഗണന നല്‍കിയെന്നാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചു വച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സമരം നടത്തുന്നത്. തുടര്‍ച്ചയായ സമരപരാജയങ്ങളില് നിന്ന് അവര്‍ പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. സമരത്തോട് എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കു പോലും എതിര്‍പ്പുണ്ട്. എന്നാല്‍ അത് പറയാന്‍ അവര്‍ ഭയപ്പെടുകയാണെന്നും ജോസഫ് പറഞ്ഞു.
ചീഫ് വിപ്പ് പി.സി.ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങള്‍ മുന്നണിക്ക് ചേര്‍ന്നതല്ല. യുഡിഎഫും അനുബന്ധ കക്ഷികളും ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യണമെന്നും കെസി ജോസഫ് പറഞ്ഞു. സര്‍ക്കാരിന് ജോര്‍ജിനെ ഭയമില്ലെന്നും പരസ്യപ്രസ്താവനകള്‍ ജോര്‍ജ് നിര്‍ത്തണമെന്നും ജോസഫ് പറഞ്ഞു. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ തിരുവഞ്ചൂരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ഒരു കമ്പനിയുടെ അഡീഷണല്‍ ഡയറക്ടറാവാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരനാണ് അര്ജുന് രാധാകൃഷ്ണനെന്നും ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: