തിരുവനന്തപുരം: പുതുതായി വിതരണം ചെയ്യുന്ന ഭൂമിയുടെ പരിധിയിലും വില്പനാധികാര നിയന്ത്രണത്തിലുമുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1964ലെ കേരള ലാന്റ് റവന്യൂ റൂള്‍സിലെ റൂള്‍ അഞ്ച്- എ, റൂള്‍ എട്ട്-1 എന്നിവയാണ് ബാധകമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതനുസരിച്ച് പട്ടയം നല്കുന്ന ഭൂമയുടെ പരിധി ഒരേക്കറില്‍ നിന്ന് നാല് ഏക്കറായി ഉയരും. 25 വര്‍ഷത്തേക്ക് ഭൂമി വില്ക്കാന് പാടില്ലെന്ന വ്യവസ്ഥയിലും ഭേദഗതി വരുത്തി. ഭൂമിയില്‍ വീട് സ്ഥിതിചെയ്യുന്നുണ്ടെങ്കില്‍ കൈമാറ്റാനുമതിയാകാം. 1964ന് മുമ്പുള്ള ഭൂമി പതിക്കല്‍ നിയമമാകും ഇനി ബാധകമാവുക. ഇടുക്കിയില്‍ 28ന് നടക്കുന്ന ഒന്നാംഘട്ട പട്ടയ വിതരണം മുതല്‍ ഇത് നിലവില്‍ വരുമെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
1964ലെ ഭൂമി പതിക്കല്‍ നിയമത്തില്‍ 2005ലും 2009ലും വരുത്തിയ രണ്ട് നിയന്ത്രണങ്ങളാണ് അസാധുവാക്കിയത്. 1977 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ളതും നിലവില്‍ കൃഷിഭൂമിയായി പരിവര്‍ത്തനം ചെയ്തതുമായ ഭൂമിക്കാണ് പട്ടയം നല്‍കുക. പട്ടയം നല്‍കേണ്ട ഭൂമിയെ സംബന്ധിച്ച് താലൂക്ക് തഹസില്‍ദാര്‍ ഓഫീസുകള്‍ പരിശോധന നടത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്. കടമെടുത്തിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കൂടി മൊറട്ടോറിയം ലഭ്യമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്കി. കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡോ. ജുനൈദ് റഹ്മാനെ സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തി.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: