കോട്ടയം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാബാവ പറഞ്ഞു. ദേവലോകം അരമനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാതോലിക്കാബാവ.
ഗുജറാത്തിലെ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്ക് നരേന്ദ്രമോദിയെപ്പറ്റി നല്ല അഭിപ്രായമാണ്. നരേന്ദ്രമോദിയെ വ്യക്തിപരമായി അറിയില്ലെങ്കിലും വ്യവസായികള്‍ക്ക് സഹായം ചെയ്യുന്ന ആളാണെന്ന് ഗുജറാത്തിലുള്ള സഭാ വിശ്വാസികള്‍ പറഞ്ഞ് അറിയാന്‍ സാധിച്ചിട്ടുണ്ട്. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മതസഹിഷ്ണത പുലര്‍ത്തിയാല്‍ നരേന്ദ്രമോദിയെ അംഗീകരിക്കുന്നതില്‍ തെറ്റില്ല.
സംസ്ഥാന സര്‍ക്കാരില്‍നിന്നും ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ നിലപാടില്ല. മതസഹിഷ്ണുതയുള്ള ആരേയും സഭ പിന്തുണയ്ക്കും. ആരേയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ അല്ല സഭയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി കോട്ടയം ജില്ലാപ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ കാതോലിക്കബാവയെ സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസ നേരുകയും ക്രിസ്തുമസ് കേക്ക് നല്‍കുകയും ചെയ്തിരുന്നു. ബിജെപി ദേശീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ദേശീയതയെ മുറുകെ പിടിക്കുന്ന സമീപനമാണ് സഭയുടേതെന്നും നാടിന്റെ വികസനം ദേശീയതയിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കോര സി. ജോര്‍ജ്ജ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, കോട്ടയം മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: