ന്യൂദല്‍ഹി: ദേവയാനി വിഷയത്തില്‍ ഉടലെടുത്ത ഇന്ത്യാ-അമേരിക്ക നയതന്ത്ര പ്രതിസന്ധി അയഞ്ഞു തുടങ്ങുന്നതായി സൂചന. വിസാച്ചട്ടം ലംഘിച്ച കേസില്‍ ദേവയാനി ഖോബ്രഗഡെ നേരിട്ടു ഹാജരാകേണ്ടെന്ന് ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടതിനു പിന്നാലെ ദേവയാനിയെ ഐക്യരാഷ്ട്രസഭ സ്ഥിരം സമിതി അംഗമാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് യുഎന്‍ അംഗീകാരം നല്‍കുകയും ചെയ്തു. ഇതോടെ ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പായി. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖകള്‍ തിരികെ നല്കാന് പ്രഖ്യാപിച്ച സമയ പരിധി ഇന്നലെ അവസാനിച്ചതോടെ ഇതിനായി കൂടുതല്‍ സമയം നല്‍കണമെന്ന് അമേരിക്ക ഇന്ത്യയോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എംബസി ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്കാന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തു. ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്കെന്ന സൂചനകളാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
നയതന്ത്ര പ്രതിനിധികള്‍ക്കുള്ള ഇളവുകള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ദേവയാനിയെ ഒഴിവാക്കി ഉത്തരവ് ഉണ്ടായിരിക്കുന്നത്. ദേവയാനി ഖൊബ്രഗഡയ്ക്കു വേണ്ടി അഭിഭാഷകന് ഡാനിയല്‍ അര്‍ഷ് ഹാജരാകും. ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുള്ളത് ചൂണ്ടിക്കാട്ടി കേസ് തല്ക്കാലം മരവിപ്പിക്കാനും പിന്നീട് റദ്ദാക്കാനുമാണ് ഇന്ത്യന്‍ ശ്രമം.
ദേവയാനിയെ യുഎന്‍ ദൗത്യത്തിലേക്ക് നിയോഗിച്ച ഇന്ത്യന്‍ നീക്കത്തെ പൂര്‍ണ്ണമായി പിന്തുണച്ച ഐക്യരാഷ്ട്രസഭ അപേക്ഷയില്‍ വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ദേവയാനിയുടെ വിസ ജിവണ്‍ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷയില്‍ ക്രിസ്തുമസിനു ശേഷം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുന്നതു വരെ ഇന്ത്യന്‍ സമ്മര്‍ദ്ദങ്ങള്‍ തുടരും. ദേവയാനിക്കെതിരായ കേസ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ആവശ്യവും ഇന്ത്യ ഇന്നലെ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. വിഷയത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടു പോകാതെ ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ നിലപാടാണ് അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.
ഇതിനു പുറമേ ദേവയാനിക്കെതിരായ വിസ തട്ടിപ്പു കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വൈറ്റ് ഹൗസിലേക്ക് അപേക്ഷകള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. വിസ കേസില്‍ അറസ്റ്റു ചെയ്ത ദേവയാനിയോട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചെയ്ത മനുഷ്യത്വ രഹിതമായ നടപടികള്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനാകെ അപമാനം സൃഷ്ടിച്ചെന്നും കേസ് പിന്‍വലിക്കണമെന്നുമാണ് ആവശ്യം. അമേരിക്കന്‍ നയതന്ത്ര വിദഗ്ധരും ദേവയാനിയെ പൊതു നിരത്തില്‍ വെച്ച് അറസ്റ്റു ചെയ്ത അമേരിക്കന്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ പോലെയുള്ള സൗഹൃദരാജ്യങ്ങളോടു മാത്രമല്ല ശത്രു രാജ്യങ്ങളുടെ പ്രതിനിധികളോടു പോലും ഇത്തരത്തില്‍ പെരുമാറരുതെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ ഇന്ത്യ പ്രതികരിക്കുന്നത് ലോകത്തിനു മുന്നില്‍ അമേരിക്കയ്ക്ക് വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കുമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: