തിരുവനന്തപുരം: സംസ്ഥാനത്തെ 11 എയ്ഡഡ് കോളേജുകള്‍ക്കും രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വയംഭരണാവകാശം നല്കാന് ശുപാര്‍ശ. എയ്ഡഡ് കോളേജുകള്‍ എല്ലാം ന്യൂനപക്ഷ വിഭാഗത്തിന്റേതാണ്. ഇത് സംബന്ധിച്ച ശുപാര്‍ശ യുജിസിക്ക് നല്കാന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. അക്കാദമികവും ഭരണപരവുമായ സ്വാതന്ത്ര്യം ലഭിക്കാന്‍ അര്‍ഹതയുള്ള 13 കോളജുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്നാണ് സര്‍ക്കാര്‍ പക്ഷം. ഉന്നതവിദ്യാഭ്യാസം, നിയമം, ധനകാര്യ വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങുന്ന സമിതിയാണ് ശുപാര്‍ശയ്ക്ക് അന്തിമ അംഗീകാരം നല്‍കിയത്.
എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവയാണ് പട്ടികയിലിടം നേടിയ സര്‍ക്കാര്‍ കോളജുകള്‍. സെന്റ് ജോസഫ് കോളജ് ദേവഗിരി, എംഇഎസ് കോളജ് മമ്പാട്, ഫറൂഖ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, സെന്ത്തോമസ് തൃശ്ശൂര്‍, രാജഗിരി കളമശേരി, തേവര സേക്രഡ് ഹാര്‍ട്സ്, സെന്റ് തെരേസാസ് കൊച്ചി, മാര്‍ ഇവാനിയോസ് തിരുവനന്തപുരം, ഫാത്തിമ മാതാ കോളജ് കൊല്ലം, എസ്ബി കോളജ് ചങ്ങനാശ്ശേരി തുടങ്ങിയവയാണ് എയ്ഡഡ് കോളജുകള്‍. കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനത്തിനെതിരെ എതിര്പ്പുകളുമുയര്ന്നിട്ടുണ്ട്.
സ്വയംഭരണാധികാരം ലഭിക്കുന്ന കോളജുകള്‍ക്ക് അക്കാദമിക് കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാം. സ്വയംഭരണാധികാരം ലഭിക്കുന്ന കോളജുകള്‍ക്ക് ചോദ്യക്കടലാസ് സ്വയം തയ്യാറാക്കി പരീക്ഷ നടത്താം. അവര്‍ തന്നെ മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി സര്‍വകലാശാലയ്ക്കു സമര്‍പ്പിക്കണം. ഇത് സര്‍വകലാശാല അംഗീകരിക്കുകയും സ്വയംഭരണകോളജ് ശുപാര്‍ശ ചെയ്യുന്നവര്‍ക്കു ഡിഗ്രിയും ഡിപ്ലോമയും നല്‍കുകയും ചെയ്യും. ക്രമക്കേട് കാട്ടിയാല്‍ ഇത്തരം കോളജുകളുടെ സ്വയംഭരണാധികാരം സസ്പെന്റ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം.
കോളേജുകളുടെ പട്ടികയുടെ കാര്യത്തില്‍ അവസാന തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം യുജിസിക്കാണ്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് സ്വയംഭരണ കേളേജുകള്‍ക്ക് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. അഫിലിയേറ്റ് ചെയ്ത കോളജുകള്‍ക്കു മേലുള്ള അധികാരങ്ങള്‍ സ്വയംഭരണ കോളജിനു മേലും സര്‍വകലാശാലയ്ക്ക് ഉണ്ടാകും. വൈസ് ചാന്‍സലര്‍ നിയമിക്കുന്ന, വിദഗ്ധരും സിന്‍ഡിക്കറ്റ് അംഗങ്ങളും അടങ്ങുന്ന ഉപസമിതിക്ക് സ്വയംഭരണകോളജുകള്‍ യുജിസി വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാം. വൈസ് ചാന്‍സലര്‍ നിയമിക്കുന്ന, വിദഗ്ധരും സിന്‍ഡിക്കറ്റ് അംഗങ്ങളും അടങ്ങുന്ന, ഉപസമിതിയാണു പരിശോധന നടത്തേണ്ടത്. സ്വയംഭരണാധികാര ചട്ടലംഘനം, മോശം അക്കാദമിക് നിലവാരം, പ്രവേശനത്തിലെ ക്രമക്കേട്, ഫീസ് ക്രമക്കേട്, പരീക്ഷാ നടത്തിപ്പ് എന്നിവ സംബന്ധിച്ച പരാതികള്‍ സമിതിക്കു നല്‍കണം.
യോഗ്യതയുള്ള കോളജുകള്‍ തിരഞ്ഞെടുത്ത് സ്വയംഭരണാധികാരം നല്കുന്നതിനു യുജിസിയോട് ശുപാര്‍ശ ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഉപാധ്യക്ഷനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറുമായ സ്വയംഭരണ അനുമതി സമിതി (അപ്രൂവല്‍ കമ്മിറ്റി) രൂപവത്കരിക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാകും. സ്വയംഭരണാധികാരം ലഭിക്കുന്ന കോളജുകളുടെ ഭരണം ഗവേണിങ് കൗണ്‍സിലിനാണ്. എല്ലാ സ്വയംഭരണ കോളജുകള്‍ക്കും അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കണം. കോഴ്സുകള്‍, അക്കാദമിക് വ്യവസ്ഥകള്‍, പാഠ്യപദ്ധതി, പാഠ്യവിഷയങ്ങള്‍, മൂല്യനിര്‍ണയം എന്നീ കാര്യങ്ങള്‍ കൗണ്‍സിലാണു തീരുമാനിക്കുക. സ്വയംഭരണാധികാരം ലഭിക്കുന്ന കോളജുകള്‍ ഓരോ വിഷയത്തിനും ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കണം. അസോഷ്യേറ്റ് പ്രഫസറില്‍ കുറയാത്ത പദവിയിലുള്ളയാളായിരിക്കും ചെയര്മാന്. ഇതേ പദവിയിലുള്ളയാളെ ഓരോ കോളജിലും പരീക്ഷാ കണ്‍ട്രോളറായി നിയമിക്കണമെന്നും വ്യവസ്ഥയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: