ന്യൂദല്‍ഹി: ജനങ്ങള്‍ തിരസ്ക്കരിച്ച കോണ്‍ഗ്രസിന്റെ കൂട്ടുചേര്‍ന്ന് ദല്‍ഹിയില്‍ 26ന് ആംആദ്മി പാര്‍ട്ടി അധികാരമേറ്റെടുക്കും. അരവിന്ദ് കേജ്രിവാള് ദല്‍ഹിയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് ലഫ്.ഗവര്‍ണ്ണറെ കണ്ടശേഷം ആംആദ്മി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് വേദിയായി മാറിയ രാംലീലാ മൈതാനിയിലാണ് സത്യപ്രതിജ്ഞ.
ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ഇന്നലെ രാവിലെ ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ദല്‍ഹി നിവാസികള്‍ അനുമതി നല്‍കിയെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഉച്ചയോടെ ലഫ്. ഗവര്‍ണ്ണറെ കണ്ട അരവിന്ദ് കെജ്രിവാളും സംഘവും സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, രാഖി ബിര്‍ള, വിനോദ്കുമാര്‍ ബിന്നി തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്യതലസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ ന്യൂനപക്ഷ സര്‍ക്കാരാണ് 28 എംഎല്‍എമാരുള്ള ആംആദ്മി പാര്‍ട്ടി രൂപീകരിക്കുന്നത്. 45കാരനായ അരവിന്ദ് കേജ്രിവാള് ദല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായും സ്ഥാനമേല്‍ക്കും.
പാര്‍ട്ടി പിറവിയെടുത്ത് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തുന്ന മൂന്നാമത്തെ രാഷ്ട്രീയപാര്‍ട്ടിയായി ആംആദ്മി പാര്‍ട്ടി മാറുകയാണ്. എന്‍.ടി രാമറാവുവിന്റെ നേതൃത്വത്തില്‍ തെലുങ്കുദേശം പാര്‍ട്ടിയും പ്രഫുല്ലകുമാര്‍ മൊഹന്തയുടെ നേതൃത്വത്തില്‍ അസം ഗണപരിഷത്തുമാണ് കന്നിയങ്കത്തില്‍ അധികാരത്തിലെത്തിയ മറ്റു പാര്‍ട്ടികള്‍.
എഴുപതംഗ നിയമസഭയില്‍ 32 സീറ്റുകള്‍ നേടിയ ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ആംആദ്മി പാര്‍ട്ടി ശ്രമം തുടങ്ങിയത്. ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന ന്യായമാണ് കോണ്‍ഗ്രസുമായി കൂട്ടുചേരുന്നതിന് ആംആദ്മി പാര്‍ട്ടി നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്.
എന്നാല്‍ വാദ്ഗാനങ്ങളില്‍ നിന്നും തുടക്കത്തില്‍തന്നെ പിന്നോട്ടു പോകുന്നതിന്റെ സൂചനകളാണ് ആംആദ്മി പാര്‍ട്ടിയില്‍നിന്നും ഉയരുന്നത്. ഡിസംബര്‍ 29ന് രാംലീല മൈതാനിയില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ജനലോക്പാല്‍ ബില്ല് പാസാക്കുമെന്ന മുന്‍നിലപാടില്‍ നിന്നും പിന്‍വലിഞ്ഞ ആംആദ്മി പാര്‍ട്ടി നേതൃത്വം ജനുവരിയില്‍ മാത്രമേ ബില്ല് പാസാക്കാനാവൂ എന്നാണ് ഇപ്പോള്‍ പറയുന്നത്. ദല്‍ഹിയിലെ വൈദ്യുതി ബില്ലില്‍ 50 ശതമാനം കുറയ്ക്കുമെന്നും ഒരു കുടുംബത്തിന് ദിവസവും 700 ലിറ്റര്‍ വെള്ളം ലഭ്യമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുമോയെന്ന ചോദ്യങ്ങളും സജീവമായിട്ടുണ്ട്.
എത്രനാള്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് യാതൊരു ധാരണയുമില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അഡ്വ.പ്രശാന്ത് ഭൂഷണും വ്യക്തമാക്കി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: