കല്പറ്റ: വയനാട് മുട്ടിലിന് സമീപം കുളവയലില്‍ വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പുല്പള്ളിക്കടുത്ത് പെരിക്കല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ നെന്മേനി മലങ്കര പുത്തന്‍പുരയ്ക്കല്‍ ജോണിന്റെ മകന് മനു (24), ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മേപ്പാടി താഴെ അരപ്പറ്റ ചേനാട്ടുകുഴിയില്‍ യൂസഫിന്റെ മകന് ഷാനില്‍ (32) എന്നിവരാണ് മരിച്ചത്. പെരിക്കല്ലൂര്‍ വല്ലത്ത് മേരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ദേശീയപാത 212-ല്‍ താഴെമുട്ടില്‍ പാലത്തിന് സമീപമായിരുന്നു അപകടം. പത്തനംതിട്ടയില്‍ വിവാഹനിശ്ചയത്തിന് പോയി തിരിച്ചുവരികയായിരുന്ന പുല്പള്ളി പെരിക്കല്ലൂര്‍ സ്വദേശികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.
പെരിക്കല്ലൂര്‍ സ്വദേശി വല്ലത്ത് ജോര്‍ജിന്റെ മകന് അരുണിന്റെ വിവാഹനിശ്ചയത്തിനായി ശനിയാഴ്ചയാണ് പെരിക്കല്ലൂരില്‍ നിന്നുള്ള സംഘം പത്തനംതിട്ടയിലേക്ക് പോയത്. അമ്പതോളം പേര് ബസിലുണ്ടായിരുന്നു. ഇവരില്‍ പകുതിയോളം സ്ത്രീകളാണ്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശ്ുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: