ന്യൂദല്‍ഹി: ‘മോദി ഫോര്‍ പിഎം’ കാമ്പയിന് രാജ്യം മുഴുവന്‍ ആരംഭിക്കുന്നതായി മുഖ്യമന്ത്രിമാരുടേയും പാര്‍ലമെന്ററി പാര്ട്ടിയംഗങ്ങളുടേയും യോഗത്തില്‍ ബിജെപി പ്രഖ്യാപിച്ചു. രാജ്യത്തെ പത്തുകോടി വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി വിജയിപ്പിക്കുന്നതിനായി അപേക്ഷിക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വീടുകളില്‍നിന്ന് 10 രൂപ മുതല്‍ ആയിരം രൂപ വരെ അഭ്യര്‍ത്ഥിക്കുകയും ചെയ്യും. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ നടന്ന സംരംഭത്തിനു സമാനമായാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ ജനകോടികളില്‍ നിന്നും പണം സ്വരൂപിക്കുന്നത്.
ഫെബ്രുവരെ 28ന് മുമ്പായി രാജ്യമാസകലം നരേന്ദ്രമോദിയുടെ പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കാനും ബിജെപി നേതൃയോഗം തീരുമാനിച്ചു. ഇതോടൊപ്പം രണ്ടുമാസത്തിനകം തെരഞ്ഞെടുത്ത 450ലേറെ ലോക്സഭാ മണ്ഡലങ്ങളില്‍ ബൂത്തുതല പ്രവര്‍ത്തക സമ്മേളനങ്ങള്‍ നടത്തും. ആയിരം മുതല്‍ രണ്ടായിരം വരെ ബൂത്തുകളാണ് ഓരോ ലോക്സഭാ മണ്ഡലങ്ങളിലും വരുന്നത്. അഞ്ചു മുതല്‍ പത്ത് വരെ പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ ചുമതല വഹിക്കുന്നവരുണ്ട്. ഇത്തരത്തില്‍ പതിനയ്യായിരം മുതല്‍ 20000 വരെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ലോക്സഭാ മണ്ഡലതല സമ്മേളനങ്ങളില്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. നരേന്ദ്രമോദിയുടെ റാലികള്‍ക്കൊപ്പം ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന ശൈലിയാണ് പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി ബിജെപി തയ്യാറാക്കുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എസ്.അനന്തകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് ബിജെപിയുടെ ആഭിമുഖ്യത്തില്‍ രാജ്യമെമ്പാടും സദ്ഭരണ ദിനമായി ആഘോഷിക്കാനും തീരുമാനിച്ചു. സഖ്യസര്‍ക്കാരിനെ നയിച്ച് രാജ്യവികസനത്തിന് പുതിയ ഉയരങ്ങള്‍ സമ്മാനിച്ച വാജ്പേയിയെ വീണ്ടും ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് ബിജെപി. മികച്ച ഭരണത്തിന്റെ മാതൃകയായി ബിജെപിക്ക് രാജ്യത്തിനു മുന്നില്‍ വയ്ക്കാനുള്ളത് വാജ്പേയിയുടെ ഭരണകാലമാണെന്ന് അനന്ത്കുമാര്‍ പറഞ്ഞു.
നാലു നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപി നേതൃയോഗം വിശകലനം ചെയ്തു. സംവരണ സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയത് ദുര്‍ബ്ബലജനവിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കൈവെടിഞ്ഞതിന്റെ സൂചനയാണ്. ബിജെപി സീറ്റില്‍ മത്സരിച്ച മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ മിക്കവരും ജയിച്ചു കയറിയപ്പോള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മുസ്ലീങ്ങള്‍ക്ക് പരാജയം നേരിടുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്ക് നഷ്ടമായിരിക്കുകയാണെന്നതിന്റെ സൂചനകളാണിതെന്നും അനന്ത്കുമാര്‍ പറഞ്ഞു.
272ല്‍ അധികം ലോക്സഭാ സീറ്റുകളില്‍ വിജയിച്ച് രാജ്യഭരണം നേടാനായുള്ള പ്രവര്‍ത്തനങ്ങളുമായി ബിജെപി മുന്നോട്ടു പോവുകയാണെന്നും 1977ലേതിനു സമാനമായ അന്തരീക്ഷമാണ് രാജ്യത്തുടലെടുത്തിരിക്കുന്നതെന്നും ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: