പത്തനംതിട്ട : ആധാര്‍ പദ്ധതിയുടെ വിശ്വാസ്യത തകരുന്നതായി സൂചന. ബയോമെട്രിക്ക് തിരിച്ചറിയല്‍ രേഖ തയ്യാറാക്കുന്ന പദ്ധതിയില്‍ ചില രാജ്യങ്ങളുടെ ചാരസംഘടനകള്‍ ധനസഹായം ചെയ്യുന്ന കമ്പനികളും പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്കും ഇത്തരം കമ്പനികളുടെ ഇടപെടല്‍ ഭീഷണി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മോംഗോ ഡിബി എന്ന കമ്പനിയെക്കുറിച്ചാണ് ഇപ്പോള്‍ ദുരൂഹതയുയര്ന്നിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടനയായ സിഐഎ അവരുടെ ആവശ്യങ്ങള്‍ക്കായി 1999-ല്‍ സ്ഥാപിച്ച ഐ ക്യു ടി എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍-ക്യൂ-ടെല്‍, മോംഗോ ഡിബിയ്ക്ക് ധനസഹായം നല്കുന്നു. മോംഗോ ഡിബിയിലെ ഐക്യുടിയുടെ പങ്ക് ആധാര്‍ രേഖകളുടെ സുരക്ഷിതത്വത്തിനാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഡേറ്റകള്‍ ശേഖരിക്കുന്ന സോഫ്റ്റവെയര്‍ നല്‍കിയാണ് കമ്പനി ആധാര്‍ പദ്ധതിയെ സഹായിക്കുന്നത്. നവംബറിലാണ് മോംഗോ ഡിബിയുമായി ധാരണയിലെത്തിയത്. ഇതിനായി കമ്പനിയുടെ സിഇഒ ന്യൂദല്‍ഹി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.
മുമ്പും സംശയത്തിന്റെ മുനയില്‍ നില്ക്കുന്ന കമ്പനികളുമായി ആധാര്‍ പദ്ധതി ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. 2010 ജുലൈയില്‍ എല്‍-1 ഐഡന്റിറ്റി സൊലൂഷന്‍സ് എന്ന കമ്പനിയുമായി 33.87 കോടിരൂപയുടെ കരാര്‍ യു ഐ ഡി എ ഐ ഉണ്ടാക്കിയിരുന്നു. റിട്ടയറായ ഇന്റലിജന്‍സ് ഓഫീസര്‍മാരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍ക്കൊള്ളിക്കുന്ന കമ്പനിയായിരുന്നു എല്‍-1 ഐഡന്റിറ്റി സൊലൂഷന്സ.് സി ഐ എയുടെ മുന്‍ ഡയറക്ടറായ ജോര്‍ജ്ജ് ടെനറ്റ്, ആര്‍മി ടെക്നോളജി സയന്‍സ് വിഭാഗത്തിലെ വിദഗ്ധനായ ബി.ജി. ബെക്ക് തുടങ്ങിയവര്‍ ഈ കമ്പനിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. 2011 ആഗസ്റ്റില്‍ ഐഡന്റിറ്റി സൊലൂഷനെ ഫ്രഞ്ച് കമ്പനിയായ സഫ്രാന്‍ ഗ്രൂപ്പ് ഏറ്റെടുത്തു. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫ്രഞ്ച് കമ്പനിയില്‍ സര്‍ക്കാരിന് 30.5 ശതമാനം ഷെയറുമുണ്ട്.
സിഐഎയ്ക്ക് ബന്ധമുള്ള ഒരു കമ്പനി ആധാറുമായി സഹകരിക്കുമ്പോള്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്ന സാഹചര്യം നിലവിലുണ്ട്. ഫ്രാന്‍സിന്റെ കാര്യത്തിലും ഇത് സംഭവിക്കാം. ഭൂമിയിലെ ഏറ്റവും വലിയ ബയോമെട്രിക്ക് വിവര ശേഖരണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. ഇത് അപകടകരമാണെന്നും കമ്പനികളുടെ സ്വീകാര്യതകൂടി പരിഗണിച്ചുവേണം അവയുമായി കരാര്‍ ഒപ്പിടേണ്ടതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭീകരാക്രമണങ്ങള്‍ കണക്കിലെടുത്ത് പേട്രിയറ്റ് ആക്ട് 2001 ല്‍ അമേരിക്ക കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് രാജ്യസുരക്ഷയ്ക്ക് ആവശ്യമെങ്കില്‍ മറ്റുള്ളവരുടേയോ, കമ്പനികളുടേയോ ടെലിഫോണുകള്‍, ഇ മെയിലുകള്‍, ഫിനാന്‍ഷ്യല്‍ റിക്കാഡുകള്‍, തുടങ്ങിയവ കോടതി ഉത്തരവില്ലാതെ പരിശോധിക്കാന്‍ എഫ് ബി ഐക്ക് അധികാരം നല്കുന്നു. ഈ നിയമത്തിന് പിന്നീട് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഈ നിയമം ഉപയോഗിച്ചും ഇതിന്റെ മറവിലും യു.എസ്. കമ്പനികളില്‍ നിന്ന് മറ്റ് രാജ്യങ്ങളുടെ വിവരങ്ങള്‍ അമേരിക്കയ്ക്ക് സ്വീകരിക്കാനാവും. വിവിധ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് വഴി യുഎസ് ചാരവൃത്തി നടത്തുന്നതായി സ്നോഡന് ആരോപിച്ചത് ഈ അവസരത്തില്‍ ഗൗരവമായി കാണേണ്ടതുണ്ട്.
2009 ല്‍ ആരംഭിച്ച ആധാര്‍ പദ്ധതിയുടെ നടത്തിപ്പിനായി കഴിഞ്ഞ സപ്തംബര്‍ വരെ 3500 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതുവരെ 50 കോടി ജനങ്ങളുടെ വിശദവിവരങ്ങള്‍ ഇതിനകം ആധാറിനായി ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ ആധാര്‍ സംബന്ധിച്ച് കൃത്യമായ ചിത്രം ജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാകുന്നില്ല. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സിയും ഈ പദ്ധതിയുടെ വിശ്വാസ്യതയെ മുമ്പ് ചോദ്യം ചെയ്തിരുന്നതാണ്. സാമൂഹികക്ഷേമ പദ്ധതികള്‍ക്കും സബ്സിഡികള്‍ക്കും ആധാര്‍ നിര്ബന്ധമാക്കുമ്പോഴും ഇത് സംബന്ധിച്ച് ഉയരുന്ന ദുരൂഹതകള്‍ അവസാനിക്കുന്നില്ല.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: