ഒടുവില്‍ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് അന്ത്യമായിരിക്കുന്നു. അഴിമതിക്കെതിരെ വ്യക്തമായ കാഴ്ചപ്പാടുമായി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടി ഭരിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും അവരില്‍ വ്യക്തമായ ആദര്ശവാഞ്ഛയുണ്ടാക്കുന്നതിലും വിജയിച്ച ആം ആദ്മി പാര്‍ട്ടിക്ക് ഒരുവേള ഭരണത്തിന്റെ സോപാനത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തതില്‍ വലിയ നിരാശയുണ്ടായിരുന്നു. ദേശീയ കക്ഷികളെ ശരിക്കും ഞെട്ടിച്ചുകൊണ്ട് അവര്‍ നേടിയ വിജയം പൊടുന്നനെ ഒന്നുമല്ലാതായി പോവുന്ന അവസ്ഥ വരെയുണ്ടായി. മന്ത്രിസഭാ രൂപീകരണത്തില്‍ നിന്ന് ആപ് പാര്‍ട്ടി പിന്മാറുന്ന അവസ്ഥ വന്നത് ഒരര്‍ത്ഥത്തില്‍ അവിടത്തെ ജനങ്ങളില്‍ മാത്രമല്ല ഇന്ത്യയൊട്ടുക്കും പ്രതികരണങ്ങളുണ്ടായി.
എത്രയൊക്കെ ആത്മാര്‍ത്ഥമായാണ് ആപ് പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചതെന്ന് ജനങ്ങള്‍ക്കറിയാം. ആ ആത്മാര്്ത്ഥത പൂര്‍ണമാവണമെങ്കില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ മന്ത്രിസഭാ രൂപീകരണം നടത്തുക തന്നെ വേണം. തങ്ങളുദ്ദേശിച്ച തരത്തിലുള്ള മുന്നേറ്റം നടത്താനാവാത്തതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ആപ് പാര്‍ട്ടി പിന്മാറിയത്. പിന്നീടുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് പിന്തുണ നല്കുന്നവര് ചില ഉപാധികള്‍ വെക്കണമെന്ന് അവര്‍ ശഠിച്ചു. ഒടുവില്‍ കോണ്‍ഗ്രസ്സിന്റെ കൈ അവരുടെ രക്ഷക്കെത്തി. ഇവിടെ വാസ്തവത്തില്‍ ജയിച്ചത് കോണ്‍ഗ്രസ്സാണ്. എന്തിന്റെയൊക്കെ പേരിലാണോ അവര്‍ക്കെതിരെ ആപ് പാര്‍ട്ടി ജനങ്ങളെ സംഘടിപ്പിച്ചത് അതിന്റെയൊക്കെ പാപഭാരം സ്വയം ഏറ്റെടുക്കുന്നതിലേക്ക് അവര്‍ തിരിച്ചുപോയി. അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും നിറഞ്ഞ ഒരു അവസ്ഥയില്‍ നിന്ന് ജനങ്ങളെ കരകയറ്റാന്‍ പെടാപ്പാട് പെട്ടവര്‍ അതേ പാര്‍ട്ടിയെ തന്നെ കൂട്ടുപിടിച്ച് അധികാരത്തിലേക്ക് നടക്കുമ്പോള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിന് എന്തിന് ആപ് പാര്‍ട്ടി ജനങ്ങളെ ബലിയാടാക്കി. ഇനി പിന്തുണ നല്കിയ കോണ്‍ഗ്രസ്സിന്റെ കാര്യമോ?
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം തോറ്റ് തൊപ്പിയിട്ട കോണ്‍ഗ്രസ്സിന് എട്ട് എം.എല്‍.എ.മാര്‍ മാത്രമുള്ള ദല്‍ഹിയില്‍ ഭരണത്തിന്റെ മധുരം നുണയാം എന്നായിരിക്കുന്നു. അവര്‍ക്ക് അതുവഴി കിട്ടുന്ന ആത്മവിശ്വാസം ചില്ലറയല്ല. തങ്ങള്‍ക്കെതിരെ ആപ് പാര്‍ട്ടി നടത്തിയ എല്ലാ ആരോപണങ്ങളും അസംബന്ധമായിരുന്നെന്ന് ആധികാരികമായി തന്നെ അവര്‍ക്ക് പറയാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വീരവാദങ്ങള്‍ ഏറെ മുഴക്കി അധികാരത്തിലേക്കു വരുന്ന ആപ് പാര്‍ട്ടിക്ക് പൊടുന്നനെ അതുപേക്ഷിച്ച് പോകാന്‍ സാധ്യമല്ല. അങ്ങനെ പോയാല്‍ വാചകമടിക്കു മാത്രം കഴിവുള്ളവരാണ് ആപ് പാര്‍ട്ടിയെന്ന അപഖ്യാതി അവരെ വിടാതെ പിന്തുടരും. അഥവാ ഭരണം മുന്നോട്ടുപോയി എന്നിരിക്കട്ടെ പിന്തുണയെന്ന ബ്രഹ്മാസ്ത്രവുമായി കോണ്‍ഗ്രസ് പിന്നിലുണ്ട്്. തങ്ങള്‍ക്ക് രുചിക്കാത്ത കാര്യങ്ങളില്‍ ആപ് അമിതോത്സാഹം കാണിച്ചാല്‍ അവര്‍ക്ക് പിന്മാറാന് അത്ര വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.
അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവില്‍ വന്ന ഭരണകൂടത്തിന്റെ ഓജസ്സും ശക്തിയും ജനതാ പാര്‍ട്ടിയായിരുന്നു. അന്ന് ജനങ്ങളുടെ ഒരു വികാരമായിരുന്നു ആ പാര്‍ട്ടി. അടിയന്തരാവസ്ഥയിലെ കുടിലതകളെ കുഴിച്ചുമൂടാനുള്ള ഒരു ഉപകരണം എന്ന നിലയ്ക്കാണ് അന്ന് ആ പാര്‍ട്ടിയെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്. ഏകമുഖ അജണ്ടയുമായാണ് അന്ന് ജനതാപാര്‍ട്ടി ജനങ്ങളെ സമീപിച്ചത്. ജനങ്ങള്‍ അതിന് സര്‍വാത്മനാ പിന്തുണ നല്കുകയുമുണ്ടായി. കഴിവുറ്റവരും പരിണിതപ്രജ്ഞരും ദാര്‍ശനികരും പ്രതിഭകളും ഒക്കെചേര്‍ന്ന ഒരു സംവിധാനമായിട്ടു കൂടി ജനതാ പാര്‍ട്ടിക്ക് എന്തു സംഭവിച്ചു എന്ന് നമ്മള് മനസ്സിലാക്കിയിട്ടുണ്ട്.
ജനാധിപത്യത്തിന്റെ ശോഭ പൂര്‍വാധികം തെളിമയോടെ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സംവിധാനവും ഏകമുഖ അജണ്ടയുമായി മുന്നേറാന്‍ നോക്കുന്നത് ആശാസ്യമല്ല. ആ അജണ്ടയുടെ അന്ത്യം അതിന് രൂപം കൊടുത്ത സംവിധാനത്തിന്റെയും അന്ത്യമാവുന്നതു തന്നെ കാരണം. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞു നിന്നാടിയ കളത്തിലേക്ക് പെട്ടെന്ന് കടന്നു ചെല്ലാന്‍ ഒരുപക്ഷേ, ഈ ഏകമുഖ അജണ്ടയ്ക്ക് കഴിയുമെങ്കിലും അവിടെ തുടര്‍ന്ന് നിലനില്ക്കണമെങ്കില് കഠിനമായ പരിശ്രമം ആവശ്യമാണ്. ഇന്നത്തെ ജെസിബി രാഷ്ട്രീയത്തിന് ഒരു മാറ്റം വരണമെങ്കില്‍ അവിടെ ഒരു ജെപി രാഷ്ട്രീയമുണ്ടായിരിക്കണം. ഇന്നും ജെപി രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടെന്നതിന്റെ ദൃഷ്ടാന്തമാണ് അണ്ണാ ഹസാരെയുടെ വിലയിരുത്തല്‍. ഭരണത്തില്‍ നിന്ന് തികച്ചും അകലം പാലിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ഭരണത്തിലേറുന്നവര്‍ കറപുരളാത്തവരായിരിക്കണമെന്ന് ശഠിക്കുകയും ചെയ്യുന്നു. കെജരിവാള്‍ ദല്‍ഹിയുടെ മുഖ്യമന്ത്രിയായി വാഴുന്നതില്‍ അതീവ സന്തുഷ്ടനാണ് അദ്ദേഹം. അതേ സമയം ഭരണകൂടത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാന്‍ ഒട്ടും താല്‍പ്പര്യമില്ലതാനും.
ചൂല് തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയതിലൂടെ ആപ് പാര്‍ട്ടി രാഷ്ട്രീയത്തിലെ ശുദ്ധീകരണമാവാം ഒരു പക്ഷെ, ലക്ഷ്യമിട്ടത്. എന്നാല്‍ ആ ചൂല് ഇന്ന് കോണ്‍ഗ്രസ്സിന്റെ കൈപ്പിടിയിലായിക്കഴിഞ്ഞു. കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനില്ലെന്ന് ആണയിട്ട ആപ് പാര്‍ട്ടി ഈ നയംമാറ്റത്തിനുള്ള കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കി ആപ് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച വോട്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നതാണ് പ്രധാനം. അതിന് അവസരമുണ്ടായാല്‍ തന്നെ ഒരു വേള കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉപേക്ഷിക്കാനാവുമോ എന്ന വലിയ ചോദ്യമുണ്ട്. ഇവിടെയാണ് ഏകമുഖ അജണ്ട ആ പാര്‍ട്ടിക്ക് തിരിച്ചടിയാവുന്നത്. 280 പൊതുയോഗങ്ങളില്‍ 257 ലും ഭരണത്തിലേറാന്‍ തന്നെയാണ് ജനങ്ങള്‍ ആവശ്യപ്പെട്ടതെന്ന കാര്യമാണ് ആപ് പാര്‍ട്ടി മുന്നോട്ടുവച്ചത്. ഒരു പക്ഷെ, കോണ്‍ഗ്രസ്സിനെ നേര്‍വഴിക്ക് നടത്താന്‍ ഇതുകൊണ്ട് ആപ് പാര്‍ട്ടിക്ക് കഴിഞ്ഞേക്കാം. അങ്ങനെയെങ്കില്‍ അത് ഇന്ത്യയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതായി വരും. മറിച്ച്, കോണ്‍ഗ്രസ്സിന്റെ കൈക്കരുത്താണ് ആപ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെങ്കില്‍ ജനാധിപത്യത്തിന് കിട്ടുന്ന കനത്ത ആഘാതവുമായിരിക്കും അത്. അതിബുദ്ധിമാനായ പൊന്മാന് കുളക്കരയിലാണ് മുട്ടയിടാറ് എന്നുപറയാറുണ്ട്. അതി ബുദ്ധിയും പാണ്ഡിത്യവുമല്ല ഒരു നല്ല ഭരണകൂടത്തിനുവേണ്ടത്. വിവേകവും അനുതാപവും കാരുണ്യവും പ്രായോഗികതയും പ്രത്യുത്പന്നമതിത്വവും ചേര്‍ന്ന ജനാധിപത്യ ബോധമാണ്. അത് ആപ് പാര്‍ട്ടിക്കുണ്ടാവുമെങ്കില്‍ നന്ന്. അല്ലാതുള്ള ഏതൊരു നിലപാടും ആത്മഹത്യാപരമായിരിക്കും. പ്രസംഗിക്കാന്‍ വളരെ എളുപ്പവും പ്രവര്‍ത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണെന്ന് ഓര്മപ്പെടുത്താന് ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: