സന്തോഷത്തിന്റെ സദ്വാര്ത്തയുമായി എത്തിയ ദൈവകുമാരന്റെ തിരുഅവതാരം ഒരിക്കല്‍കൂടി നാം അനുസ്മരിക്കുകയും ആഘോഷിക്കുകയുമാണ്. സ്നേഹത്താല്‍ പവിത്രീകരിച്ച മനസ്സിലെ ആഹ്ലാദത്തിന്റെ നക്ഷത്രശോഭയാണ് ക്രിസ്തുമസ്സ്. സന്മനസ്സുളളവര്ക്ക് സമാധാനമരുളുന്ന മാലാഖമാരുടെ ശാന്തിയിലാണ് ക്രിസ്തുമസ്സ് ആഘോഷം പ്രസക്തമാകുന്നത്. സ്നേഹവും ത്യാഗവും ആര്‍ദ്രതയും എളിമയും ക്രിസ്തുമസ്സ് നമ്മോടാവശ്യപ്പെടുന്നു. ഇരുളിലും മരണത്തിന്റെ നിഴലിലും കഴിയുന്നവര്‍ക്ക് വെളിച്ചവും പ്രത്യോശയുമായിട്ടാണ് ഈശോമിശിഹാ നമ്മുടെ ഇടയിലേക്ക് കടന്നുവന്നത്.
സ്നേഹപ്രതീകമായ യേശുവിന്റെ പിറവിക്കു പിന്നിലും മഹത്തായ ഒരു ത്യാഗത്തിന്റെ ചരിത്രമുണ്ട്. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയത്തേയും കൂട്ടി ബത്ലഹേമിലേക്കുളള ജോസഫിന്റെ സഹനയാത്ര ലോകരക്ഷകനായ യേശുവിന്റെ ഈ ഭൂമിയിലേക്കുളള വരവ് സുരക്ഷിതമാക്കാന്‍ കൂടിയുളളതായിരുന്നു. കാലിത്തൊഴുത്തിലെ ജന്മംമുതല്‍ ഗാഗുല്‍ത്താവരെയുളള ക്രിസ്തുവിന്റെ ജീവിതം അനന്തമായ സ്നേഹം നിലനിര്‍ത്താനുളള പരിധിയില്ലാത്ത സഹനത്തിന്റെയും വിനയത്തിന്റെയും യാത്രകളായിരുന്നു. വലുതാകാന്‍ എത്ര ചെറുതാകണമെന്ന അപൂര്‍വ്വസന്ദേശമാണ് പൂല്‍ക്കൂട്ടില്‍ പിറന്ന യേശു കാട്ടിക്കൊടുത്തത്.
നിസ്സാരരായവരേയും നിസ്സാരങ്ങളായവയെന്ന് നാം ധരിക്കുന്നവരേയും ദൈവം വിലമതിക്കുന്നു എന്നതാണ് രക്ഷകന്റെ തിരുപിറവി നമുക്ക് നല്കുന്ന സന്ദേശം. രാജാധിരാജനായവന്‍ തന്റെ മാതാപിതാക്കളാകാന്‍ തെരഞ്ഞെടുത്തത് നസ്രത്ത് എന്ന കൊച്ചുഗ്രാമത്തിലെ സാധാരണക്കാരായ ഔസേപ്പിനേയുംമേരിയേയുമായിരുന്നു. തനിക്കു ജനിക്കാന്‍ അവിടുന്നു രാജകൊട്ടാരത്തിന് പകരം പുല്‍ക്കൂട് തെരഞ്ഞെടുത്തു. തിരുജനത്തിന്റെ മഹത്തായ സംഭവത്തെ അവിടുന്ന് ആദ്യം അിറയിച്ചത് പ്രധാന പുരോഹിതന്മാരേയോ നിയമജ്ഞരെയോ അല്ല, പകരം പാവപ്പെട്ട ആട്ടിടയന്മാരെയായിരുന്നു.
തിരു അവതാരത്തില്‍ അന്തര്‍ലീനമായിരിക്കുന്നതു ദൈവത്തിന്റെ അനന്തമായ സ്നേഹമാണ്. മനുഷ്യന്‍തിന്മ ചെയ്തിട്ടും ദൈവത്തില്‍നിന്നും മുഖംതിരിച്ച് ജീവിച്ചിട്ടും അവിടുന്നു മനുഷ്യരെത്തേടി വന്നു.
ക്രിസ്മസ്സ് രക്ഷയുടെ വാഗ്ദാനമാണ്. അതിരുകളില്ലാത്ത നിത്യസ്നേഹത്തിന്റെ സദ്വാര്‍ത്തയാണ്. നമ്മെത്തേടിയെത്തുന്ന ദൈവത്തിന്റെ നേര്‍ക്ക് ഹൃദയവാതിലുകള്‍ അടച്ചു മറയാതെ പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിനെ നമ്മുടെ ഹൃദയത്തില്‍ പിറക്കാന്‍ അനുവദിക്കണം. അങ്ങനെ നാം നമ്മുടെ ഹൃദയവാതിലുകള്‍ തുറക്കുമ്പോള്‍, നമ്മുടെ സഹജീവികളോടും ചുറ്റുപാടുകളോടും ഹൃദയഐക്യം പുലര്‍ത്തുമ്പോള്‍ ഉണ്ണിയേശു നമ്മുടെ ഹൃദയങ്ങളില്‍ പിറക്കുകയായി. അപ്പോള്‍ നമ്മുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുകയാണ്.
ക്ഷമിക്കുന്ന ജീവിതംകൊണ്ടാണ് യേശു ജീവിതത്തെ ജയിച്ചത്. സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ പാഠം യേശു പകര്ന്നുനല്കി. ജനനം മുതല്‍ മരണംവരെ വാക്കുകളിലും പ്രവര്‍ത്തികളിലും യേശു സമൂഹത്തിനുളള സന്ദേശമായാണ് ജീവിച്ചത്. ദാനത്തിന്റെയും ഉദാത്തമായ മാതൃകയായിരുന്നു അവിടുത്തെ സ്നേഹം. ദരിദ്രര്‍ക്കും അനാഥര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും യേശു ആശ്രയവും അത്താണിയുമായി. മുറിവേറ്റ് പാതയോരത്ത് അവശനായികിടന്നവന് അവിടുന്ന് നല്ല ശമരിയക്കാരനായി. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഭക്ഷണവും അവിടുന്ന് നല്കി. കുരിശില്‍ തന്റെ അവസാനതുളളി രക്തവും മാനവകുലത്തിന് വേണ്ടി നല്കിയ ക്രിസ്തുവിന്റെ തിരുജനനം കാലിത്തൊഴുത്തിലെ പുല്‍മെത്തയിലാണെന്ന് യാദൃശ്ചികമെന്ന് കരുതാനാവില്ല.
യേശു ക്രിസ്തുവിന്റെ ലോകത്ത് ശത്രുവില്ല. പകരം മിത്രങ്ങള്‍ മാത്രം. ഉപാധിയില്ലാത്ത സ്നേഹത്തിന്റെ ഉച്ചകോടിയില്‍ നിന്നുകൊണ്ടാണ് ‘ശത്രുവിനെ സ്നേഹിക്കുക’?എന്ന് അരുളിചെയ്തത്. നന്മയും സഹനവും എളിമയും ശാന്തിയും സമാധാനവും തമ്മില്‍ വേണ്ടുവോളം ഉള്ളപ്പോഴാണ് ക്രിസ്താനുഭവം ഉണ്ടാകുന്നത്. അപ്പോള്‍?’സന്മനസ്സുളളവര്ക്ക് സമാധാനം’ എന്ന മാലാഖമാരുടെ മംഗളവാര്‍ത്ത ശാന്തതയോടെ ക്രിസുമസ്സിന്റെ സന്ദേശമായി ഉള്ക്കൊളളുവാന് നമുക്ക് സാധിക്കും.
ക്രിസ്മസ്സ് ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുകയും ക്രിസ്മസ്സിന്റെ സന്ദേശം പാടെ മറക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് നിലനില്‍ക്കുന്നത്. ക്രിസ്ത്വാനുഭവം ഉണ്ടാകാത്ത ക്രിസ്മസ്സ് അഘോഷമാണ് ഇപ്പോള്‍ നാം നടത്തുന്നത്. വര്‍ഷത്തിലൊരിക്കല്‍ ആഹ്ലാദിക്കാനുളള ഒരു തിരുനാള്‍ മാത്രമായി ഇത് ചുരുങ്ങിപ്പോകുന്നു. ഉണ്ണിയേശുവിന്റെ അടുത്തെത്താന്‍ മൂന്ന് രാജാക്കന്മാര്ക്ക് വഴികാട്ടിയായത് നക്ഷത്രമായിരുന്നു. നാം നമ്മുടെ വീടുകളില്‍ കൊളുത്തുന്ന നക്ഷത്രവും നമുക്കും മറ്റുളളവര്‍ക്കും വഴികാട്ടിയാവണം.
അദ്ധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നവരുടേയും പക്ഷത്തായിരുന്നു യേശു. അദ്ധ്വാനിക്കുന്നവരേയും ഭാരംചുമക്കുന്നവരേയും ചൂഷണം ചെയ്തുകൊണ്ടാണ് ലോകമിന്ന് തടിച്ചുകൊഴുക്കുന്നത്. അദ്ധ്വാനിക്കാതെ സമ്പത്ത് കുന്നുകൂട്ടുന്നതിന്റെ എളുപ്പവഴികളെക്കുറിച്ചാണ് ആധുനിക മനുഷ്യന്റെ ചിന്ത. ക്രിസ്തുവിന്റെ മാതൃകയെയും സന്ദേശത്തേയും നിരാകരിക്കുന്നതിലാണ് ഇന്നത്തെ മനുഷ്യന് സംതൃപ്തി കണ്ടെത്തുന്നത്.
ഭീകരവാദം വളര്‍ത്തുകയും സമാധാനം കെടുത്തുകയും കലാപം വളര്‍ത്തുകയും ചെയ്യുന്ന ഒരു ലോകത്താണു നാം ജീവിക്കുന്നത്. അക്രമത്തിന്റെയും മതഭ്രാന്തിന്റെയും നിഴല്‍പ്പാടുകള്‍ പരക്കുന്നത് വ്യക്തികളുടേയും സമൂഹങ്ങളുടേയും പകയും സ്വാര്‍ത്ഥതയും മൂലമാണ്. ഭീകരതയും അക്രമവും വെടിഞ്ഞ്, പൊറുക്കാനും ക്ഷമിക്കാനും തയ്യാറായി, ഒരുമയിലുംസഹിഷ്ണുതയിലും കഴിയുമ്പോള്‍ സമാധാനം ലോകത്തു സംജാതമാവും. അങ്ങനെ ക്രിസ്മസ് സ്നേഹത്തിനും സാഹോദര്യത്തിനും ശാന്തിക്കുംവേണ്ടിയുള്ള സമര്‍പ്പണമായിത്തീരട്ടെ.
ജോസ് ചന്ദനപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: