തിരുവനന്തപുരം: തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു. അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
തലസ്ഥാനത്തെ വിവിധ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും വിശേഷ ചടങ്ങുകളും സംഘടിപ്പിച്ചു. പ്രാര്‍ത്ഥനയിലും ചടങ്ങുകളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പട്ടം സെന്റ്മേരീസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളിമീസ് കാതോലിക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. യാക്കോബ പള്ളികളില്‍ രാത്രി എട്ട് മണിയോടെ ആരംഭിച്ച ചടങ്ങുകള്‍ 12 മണിയോടെ അവസാനിച്ചു.
കോഴിക്കോട് നടന്ന പാതിരാ കുര്‍ബാനയില്‍ നൂറു കണക്കിന് വിശ്വാസികള്‍ തിരുപിറവി ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്നു. എറണാകുളത്ത് സെന്റ്മേരീസ് കത്രീട്രലില് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്കി. തിരുപ്പിറവിയുടെ സ്മരണയില്‍ ദല്‍ഹിയിലെ വിവിധ ദേവാലയങ്ങളിലും പാതിരകുര്‍ബാന നടന്നു. ക്രിസ്തുമസിന് മുന്‍പ് തന്നെ ശൈത്യം കനത്തത് പാതിരാക്കുര്‍ബാനയ്ക്ക് പോകുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടിനിടയാക്കി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന പ്രാര്‍ഥനയില്‍ ഫ്രാന്‍സിസ് പാപ്പ വിശ്വാസലക്ഷങ്ങള്ക്ക് പ്രതീക്ഷയുടെയും സാഹോദര്യത്തിന്റെയും നീതിയുടെയും ക്രിസ്മസ് ആശംസിച്ചു. പാപ്പയുടെ ആശംസയെ ഹര്‍ഷാരവത്തോടെയാണ് വിശ്വാസികള്‍ വരവേറ്റത്. ലോകത്തെ പാവപ്പെട്ടവരെ ഓര്ത്തുകൊണ്ടാകട്ടെ ഇത്തവണത്തെ ക്രിസ്തുസെന്ന് പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പാപ്പല്‍ ചാപ്പലില്‍ നടന്ന പാതിരാ കുര്‍ബാനയിലും പാപ്പ പങ്കെടുത്തു. പോപ്പായി സ്ഥാനമേറ്റ ശേഷം ഫ്രാന്‍സിസ് പാപ്പ പങ്കെടുത്ത ആദ്യ പാതിരാകുര്ബാനയായിരുന്നു ഇന്നലത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: