എറണാകുളം: പിറവം റോഡ് സ്റ്റേഷനില്‍ സിഗ്നല്‍ തെറ്റിച്ച് ട്രെയിന്‍ കടന്നുപോയി. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു അപകടം ഒഴിവായി. ചെന്നൈ മെയിലാണ് സിഗ്നല്‍ തെറ്റിച്ചത്. സംഭവത്തെ തുടര്‍ന്ന് ലോക്കോപൈലറ്റ് സുബ്രഹ്മണ്യനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയും റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.
തൊട്ടടുത്ത ട്രാക്കില്‍ ക്രോസിംഗിനായി ട്രെയിന്‍ കാത്തുകിടന്നിരുന്നു. എന്നാല്‍ സിഗ്നല്‍ ശ്രദ്ധിക്കാതെ വന്ന ചെന്നൈ മെയില്‍ ഒരു എന്‍ജിനും ഒരു ബോഗിയും കടന്നാണ് നിര്‍ത്തിയത്. സംഭവത്തില്‍ ഉന്നതതലത്തിലുള്ള അന്വേഷണം നടത്തുമെന്നും ലോക്കോ പൈലറ്റ് മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും റെയില്‍വേ ഏരിയ മാനേജര്‍ അശോക് കുമാര്‍ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 7.45നാണ് സംഭവം. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനാണ് സിഗ്നല്‍ അവഗണിച്ച് മുന്നോട്ടുപോയത്. പിറവം സ്റ്റേഷനില്‍ കൊല്ലം-ഹൈദരാബാദ് സ്പെഷ്യല്‍ ട്രെയിന്‍ ക്രോസിംഗ് കാത്തുകിടന്നിരുന്നു. സ്റ്റേഷനിലേക്ക് വരാന്‍ അനുമതിയില്ലാതിരുന്ന സമയത്താണ് ട്രെയിന്‍ കടന്നു വന്നത്. ബ്രേക്ക് ചെയ്യാന്‍ വൈകിയതിനാലാണിങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
ലോക്കോ പൈലറ്റ് ബ്രേക്ക് അപ്ലൈ ചെയ്ത സമയം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഏരിയ മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: