മലയാലപ്പുഴ: പത്തനംതിട്ടയിലെ മലയാലപ്പുഴയില്‍ പണിമുടക്കിയ തൊഴിലാളികള്‍ക്കു നേരെ ക്വാറി ഉടമ വെടിവച്ചു. വെടിവയ്പില്‍ ഐഎന്‍ടിയുസി നേതാവ് ജോണ്സണ് പരിക്കേറ്റു. നെറ്റിക്ക് പരിക്കേറ്റ ജോണ്‍സനെ പത്തനംതിട്ട ജനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശമ്പളം നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പുണ്ടായത്.
ഇന്നു കാലത്ത് വെളുപ്പിന് ആറര മണിക്കാണ് വടശ്ശേരിക്കര മുക്കുഴിയിലെ കാവുങ്കല്‍ ഗ്രാനൈറ്റ്സ് എന്ന ക്വാറിയിലെ തൊഴിലാളികള്‍ക്കു നേരെ ക്വാറി ഉടമയായ സാബു കുര്യാക്കോസ് വെടിവെച്ചത്. ചര്‍ച്ചകള്‍ക്കു ചെന്ന തൊഴിലാളി യൂണിയന് പ്രതിനിധികള്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ സാബു മൂന്ന് തവണ വെടിയുതിര്‍ത്തയായി തൊഴിലാളികള്‍ പറഞ്ഞു. വെടിവെച്ചശേഷം സാബു കടന്നുകളഞ്ഞതായും അവര്‍ പറഞ്ഞു. സംഭവസ്ഥലത്തു നിന്നു ലഭിച്ച തോക്ക് തൊഴിലാളികള്‍ പൊലീസിനെ ഏല്പിച്ചു.
എന്നാല്‍ , താന്‍ ആകാശത്തേയ്ക്കാണ് വെടിവെച്ചതെന്നും തന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുമ്പോഴാണ് ജോണ്സന് പരിക്കേറ്റതെന്നുമാണ് സാബുവിന്റെ വിശദീകരണം. യാതൊരു തൊഴില്‍ നിയമങ്ങളും പാലിക്കാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ നൂറിലധികം പേര് ഈ ക്വാറിയില്‍ പണിയെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: