കോഴിക്കോട്: ഓള് കേരള ഫെഡറേഷന് ഒഫ് പെട്രോളിയം ട്രേഡേഴ്സിന്റെ ആഭിമുഖ്യത്തില്‍ നാളെ നടത്താനിരുന്ന പന്ത്രണ്ട് മണിക്കൂര്‍ സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ 1720 പമ്പുകളായിരുന്നു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരുന്നത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നായിരുന്നു നോര്‍ത്ത് സോണ്‍ ചെയര്മാന് കെ.പി. ശിവാനന്ദന് അറിയിച്ചിരുന്നത്. പുതിയ പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ നിബന്ധനകളുണ്ടാക്കുക, രാത്രിയില്‍ സാമൂഹ്യ വിരുദ്ധരില്‍ നിന്നു പമ്പുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ മാനദണ്ഡങ്ങളില്ലാതെ പുതിയ പമ്പുകള്‍ക്ക് എന്‍ഒസി നല്കുന്നതില് നിയന്ത്രണം കൊണ്ടു വരുമെന്ന് പമ്പുടമകള്‍ക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറുന്നത്. എണ്ണ കമ്പനികളുമായി ആലോചിച്ച് പുതിയ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ നിര്‍ണയിക്കും തുടങ്ങിയവയാണ് ചര്‍ച്ചയില്‍ ഉടലെടുത്ത പ്രധാന തീരുമാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: