അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാകിയാ ജാഫ്രി നല്കിയ ഹര്‍ജി അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതി തള്ളി. 2002 ല്‍ നടന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയാണ് ജാഫ്രി ഹര്‍ജി നല്‍കിയത്.
ഗുല്‍ബര്‍ഗയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട എം.പി.ഇഷാന് ജഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. കേസില്‍ നരേന്ദ്രമോദി ഉള്‍പ്പെടെ 57 പേര്‍ക്കെതിരേ തെളിവില്ലെന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നല്കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഈ കാര്യത്തില്‍ സാകിയയ്ക്ക് വേണമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സാകിയ വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചുവെന്നാണ് ഹര്‍ജി നല്കിയ സാക്കിയ ജാഫ്രി വാദിച്ചത്. മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂട്ടക്കൊലയെന്നും സാകിയ ആരോപിച്ചു. എന്നാല്‍ സാകിയ നല്കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന ആര്‍ക്കെതിരെയും എഫ്ഐആര്‍ ഫയല്‍ ചെയ്യാനാവശ്യമായ തെളിവ് ലഭിച്ചില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് നല്കി. ഇക്കാര്യം ഇന്ന് അഹമ്മദാബാദ് കോടതിയും ശരിവയ്ക്കുകയായിരുന്നു.
നിഷ്പക്ഷ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന് ആര് കെ രാഘവന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: