ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചുകൊണ്ട്, മൂന്നാംതവണയും പ്രധാനമന്ത്രിയാകാന്‍ താല്‍പ്പര്യമില്ലെന്ന് മന്‍മോഹന്‍സിംഗ്. ഇക്കാര്യം പ്രധാനമന്ത്രി പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചതായി സൂചനയുണ്ട്. ഭാവി നിലപാടു വ്യക്തമാക്കുന്നതിനായി അടുത്തയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പത്രസമ്മേളനം നടത്തും. ജനുവരി 17ന് നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഇത്തരം ‘ചടങ്ങുകള്‍’ കോണ്‍ഗ്രസില്‍ നടക്കുന്നത്.
രാഹുല്‍ഗാന്ധി തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം പതിവിനു വിപരീതമായി ഇന്നലെ വിളിച്ചു ചേര്‍ത്തത് പാര്‍ട്ടി വൈസ് പ്രസിഡന്റാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എ.കെ. ആന്റണി, പി. ചിദംബരം, കപില്‍ സിബല്‍, കെ.വി. തോമസ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും എഐസിസി ജനറല്‍ സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷയും പങ്കെടുത്തില്ല. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും രാഹുല്‍ഗാന്ധിയിലേക്ക് എത്തിക്കുന്നതിനായാണ് ഇരുവരും മാറിനിന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം രഹസ്യമായി സമ്മതിക്കുന്നുണ്ട്.
മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അഴിമതിക്കെതിരെ പ്രസംഗിച്ച രാഹുല്‍ഗാന്ധി ആദര്‍ശ് ഫ്ലാറ്റ് അഴിമതി അന്വേഷിച്ച കമ്മീഷന് റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ഇതിനു പിന്നാലെ കമ്മീഷന് റിപ്പോര്‍ട്ട് തള്ളിയ സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കുമെന്നറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് രംഗത്തെത്തിയിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണകാലത്തേപ്പറ്റിയുള്ള അവമതിപ്പ് ഇല്ലാതാക്കുന്നതിനും രാഹുല്‍ഗാന്ധി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നയിക്കുന്ന നേതാവാണെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന നാടകങ്ങളാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: