തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിനെ കേരളം തെറ്റിധരിപ്പിച്ചു. അനധികൃതമായി വയലും തണ്ണീര്‍ തടങ്ങളും നികത്തിയ വിവരമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നു മറച്ചുവച്ചത്. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി അനുമതി കിട്ടാനായി കേന്ദ്ര സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ഇതില്‍ പങ്കുണ്ട്.
2012 ഫെബ്രുവരി 16-ാം തീയതിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തണ്ണീര്‍ തടങ്ങളും വയലും ആറന്മുള വിമാനത്താവളത്തിനായി നികത്തിയതിനെ കുറിച്ച് വിശദീകരണം ചോദിച്ചത്. ഇതിനുള്ള മറുപടിക്കായി സംസ്ഥാന പരിസ്ഥിതി വകുപ്പ് കുറിപ്പ് തയ്യാറാക്കി. ആറന്മുള പദ്ധതിക്കായി വിമാനത്താവള കമ്പനി തണ്ണീര്‍ തടം നികത്തിയെന്നും നിയമം ലംഘിച്ചാണ് നികത്തല്‍ നടത്തിയത് എന്നും കുറുപ്പില്‍ 52-ാം ഇനമായി പരിസ്ഥിതിവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിയിരുന്നു.കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയിട്ടില്ലന്നു കമ്പനിയുടെ ഈ നടപടി നിയമ വിരുദ്ധമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ എഴുതി. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന സുപ്രധാന നിര്‍ദ്ദേശവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു.
പിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പടങ്ങുന്ന ഫയല്‍ തന്റെ മുന്നിലെത്തിയപ്പോള്‍ മുഖ്യമന്ത്രി അത് വ്യവസായ മന്ത്രിക്ക് കൈമാറി. നിലം നികത്തിയത് തങ്ങളല്ല, മുന്‍ഗാമികളാണെന്ന കെ.ജി.എസ്സിന്റെ വാദം അംഗീകരിക്കാനും പരിസ്ഥിതി സെക്രട്ടറിയുടെ എതിര്‍പ്പ് തള്ളാനും തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ ധാരണയായി. കേന്ദ്രത്തിനു നല്കുന്ന കത്തില്‍ നിലംനികത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശത്തിനു താഴെ മുഖ്യമന്ത്രി ഒപ്പുവെച്ചു. 52-ാം ഖണ്ഡികയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പിന്റെ വശത്തായി ഒഴിവാക്കപ്പെടേണ്ടതെന്ന് എഴുതി് 2012 മെയ് 29ന് മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ വീണ്ടും പരിസ്ഥിതി വകുപ്പിലേക്കെത്തി. ആദ്യകുറിപ്പെഴുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതോടെ നിലപാട് മാറ്റി. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഒപ്പം തങ്ങളല്ല ഭൂമി നികത്തിയതെന്ന വിമാനത്താവള കമ്പനിയുടെ വിശദീകരണവും കണക്കിലെടുക്കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്നീട് എഴുതി്. മുന്‍ ഭൂവുടമയാണ് ഭൂമി നികത്തിയതെന്ന കമ്പനിയുടെ വാദം സ്വീകരിക്കാവുന്നതാണെന്നും കുറിച്ചു. നിയമ വിരുദ്ധമായി ഭൂമി നികത്തി എന്ന കുറിപ്പ് ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രലയത്തിന് നല്‍കാമെന്നും പരിസ്ഥിതി വകുപ്പ് തീരുമാനിച്ചു. ഈ തീരുമാനത്തിന് 2012 ജൂണ്‍ 22ന് മുഖ്യമന്ത്രിയുടെ അനുമതിയും ലഭിച്ചു. 2012 ജൂണ്‍ 26ന് കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കത്തിനു പുറമെ കെ.ജി.എസ്സിനു വേണ്ടി ചെലുത്തപ്പെട്ട ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദവും ഒത്തുചേര്‍ന്നതോടെ യാണ് വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി യാഥാര്‍ത്ഥ്യമായത്.
2010 ല്‍ കെജിഎസ് തന്നെ സംസ്ഥാന സര്‍ക്കാരിന് കൊടുത്ത കത്തില്‍ വിമാനത്താവളത്തിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങിയെന്ന് സമ്മതിച്ചിരുന്നു. അനുമതിയില്ലാതെയുള്ള നിയമവിരുദ്ധമായ നിലം നികത്തിലനെതിരെ നടപടിയെടുക്കാന്‍ പത്തനംതിട്ട കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് 2012 മാര്‍ച്ച് 20 ന് അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പറയുകയും ചെയ്തു. ഇതെല്ലാം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കള്ളക്കളി നടന്നിരിക്കുന്നത്.
സ്വകാര്യ കമ്പനിക്കായി ഫയലുകളിലും സര്‍ക്കാര്‍ രേഖകളിലും തിരുത്തല്‍ വരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിസ്ഥിതി വകുപ്പ് ഒഴിയണമെന്ന് ആറന്മുള പൈതൃക സംരക്ഷണ സമിതി ചെയര്മാന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. വിമാനത്താവള പദ്ധതിക്കായി വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയത് അഴിമതിയാണെന്ന് വ്യക്തമാണെന്ന് സുഗതകുമാരി പ്രതികരിച്ചു. അനധികൃതമായി വയലും തണ്ണീര്‍ തടങ്ങളും നികത്തിയത് മറച്ചുവച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്ന് ടി.എന്‍.പ്രതാപന് എംഎല്‍എ ആവശ്യപ്പെട്ടു.
ആരെയും തെറ്റിദ്ധരിപ്പിക്കുകയോ വസ്തുതകള്‍ മറച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. കേന്ദ്രസര്‍ക്കാരിനു സത്യസന്ധമായ മറുപടിയാണ് നല്‍കിയിട്ടുള്ളത്. കമ്പനി വയല്‍ നികത്തിയിട്ടില്ലെന്ന് കണ്ടെത്തിയത് പരിസ്ഥിതി പരിശോധനാ സമിതിയാണ്. ഇത് അടിസ്ഥാനമാക്കിയാണ് വയല്‍നികത്തിയെന്ന് പറഞ്ഞത് ഭേദഗതി ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. വയല്‍ നികത്തുന്ന ഫയല്‍ നോക്കുന്നത് വ്യവസായ വകുപ്പിന്റെ ചുമതലയല്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വ്യവസായ മേഖല പുനര്‍വിജ്ഞാപനം മാത്രമാണ് തങ്ങളുടെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: