കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംജി വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ഗവര്‍ണറുടെ നോട്ടീസില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ വി.സി വിശദീകരണം നല്‍കേണ്ടി വരും.
യോഗ്യതയില്ലായ്മ സംബന്ധിച്ച ആരോപണം ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കഴിഞ്ഞ 24ന് വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള അപേക്ഷയ്ക്കൊപ്പം എ.വി.ജോര്‍ജ്ജ് സമര്‍പ്പിച്ച ബയോഡേറ്റയില്‍ ക്രമക്കേട് വരുത്തിയതിന്റെ പേരിലാണ് നടപടി.
വി.സി. സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം ബോധിപ്പിക്കണമെന്നാണ് ജോര്‍ജ്ജിനോട് നോട്ടീസില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജിനെതിരായ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്കു കൈമാറി.
ഇതിന്റെ തുടര്‍ച്ചയായാണ് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് വി.സിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ജോര്‍ജ്ജിനെക്കാള്‍ യോഗ്യതയുള്ള രണ്ടു പേരുകള്‍ വി.സി. നിര്‍ണ്ണയ സമിതി മുന്നോട്ടുവെച്ചിട്ടും രാഷ്ട്രീയ പിന്‍ബലത്തോടെ അദ്ദേഹം വി.സിയായി.
സ്ഥാനമേറ്റ ശേഷം സ്വീകരിച്ച ഭരണപരമായ നടപടികളുടെ പേരിലും ജോര്‍ജ്ജ് വിവാദം സൃഷ്ടിച്ചു. വി.സിയുടെ ശമ്പളം, പുതിയ കോഴ്സുകള്‍ എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെട്ടു. ഹൈക്കോടതിയില്‍ സ്വന്തം കേസ് നടത്താന്‍ സര്‍വ്വകലാശാല ഫണ്ട് അനുവദിച്ചതും വിവാദമായി. വിവാദങ്ങള്‍ ജോര്‍ജ്ജിന്റെ കൂടപ്പിറപ്പായതോടെ സര്‍ക്കാര്‍ പതുക്കെ അദ്ദേഹത്തെ കൈയൊഴിഞ്ഞു. ഇതേത്തുടര്‍ന്നാണ് വി.സിക്കെതിരെ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സാധാരണ നിലയില്‍ വൈസ് ചാന്‍സലറെ പുറത്താക്കണമെങ്കില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആവശ്യമാണ്. പെരുമാറ്റദൂഷ്യം, ധനദുര്‍വിനിയോഗം മുതലായ ആക്ഷേപങ്ങള്‍ വി.സിക്കെതിരെ ഉയരുമ്പോഴാണ് ഇത്തരമൊരു നടപടിയുണ്ടാവുക.
എന്നാല്‍ യോഗ്യതയില്ലാത്തതിന്റെ പേരില്‍ വി.സിയെ പുറത്താക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമില്ലെന്നാണ് ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. വിശദീകരണം ചോദിച്ച് അത് തൃപ്തികരമല്ലെന്നു കണ്ടാല്‍ വി.സിയെ പുറത്താക്കാം. അത്തരത്തിലുള്ള നടപടിയാണ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: