നമ്പൂതിരി ബഹുമാനപൂര്‍വ്വം വസ്ത്രം ഒതുക്കിപ്പിടിച്ച് ഇരുന്നു. ‘നമ്പൂതിരി കുറച്ച് അലോഗ്യത്തിലായിരുന്നൂ അല്ലേ?’ വാഴുന്നവര്‍ കല്പ്പിച്ചു ചോദിച്ചു. ‘ഏയ്! അങ്ങിനെ ഒന്നും ഇല്യ’ നമ്പൂതിരി ഒരു നനയാത്ത ചിരി ചിരിച്ചു. ‘പിന്നെ ഇത്ര കാലം കാണാത്തതെന്തേ?’ ‘ദ്വിവേദിയുടെ വിവാഹത്തിന് കുറുങ്കൂര്‍ ഇളയവാഴുന്നവര് വല്ലാതെ അവമാനിച്ചു. അത് ഇവിടെ വന്നാല്‍ പറേണ്ടി വരൂലോ എന്ന് വിചാരിച്ച് വരാതിരുന്നതാണ്.’ ‘ഉം’ ‘ഇവിടുത്തെ സേവകന്മാര്ക്ക് പറ്റുന്ന അവമാനം ഇവിടെ സഹിയ്ക്കില്യ എന്നറിയാവുന്നതോണ്ട് വന്നില്യാ ന്നേ ള്ളൂ. ഒരു യുദ്ധത്തിന് കാരണക്കാരനായി തീര്വോ ന്നുള്ള ഭയം.’ പുകഴ്ത്തല്‍ പെരുങ്കൂര്‍ വാഴുന്നവര്‍ക്ക് ഇഷ്ടമാണെന്ന് അറിയാവുന്ന നമ്പൂതിരി അബദ്ധം പിണഞ്ഞവനേപ്പോലെ പറഞ്ഞു. ‘അന്ന് അമ്മ വളരെ നിര്‍ബ്ബന്ധിച്ചതു കാരണം കുറുങ്കൂറിന്റെ കപടതയ്ക്ക് മറുപടി കൊടുക്കാന്‍ കഴിയാതെ പോയി. ഇവിടെ കെട്ടിലമ്മയ്ക്ക് കുറച്ച് അസുഖമായതും പ്രശ്നത്തില്‍ കണ്ട ചില വിഷയങ്ങളും അമ്മയെ വല്ലാതെ വിഷമിപ്പിച്ചു. വീണ്ടും അമ്മയെ വിഷമിപ്പിയ്ക്കേണ്ട എന്നു കരുതീന്ന് മാത്രം.’ വാഴുന്നവര്‍ കുറ്റം ഏല്‍ക്കുന്നതുപോലെ പറഞ്ഞു. ‘എന്നാല്‍ ഞാന്‍ കേട്ടത് തെറ്റാവും’ നമ്പൂതിരി അബദ്ധം നടിച്ച് കഷണ്ടി തുടച്ച് വര്‍ത്തമാനം തന്റെ വഴിയ്ക്ക് തിരിയ്ക്കാന്‍ തുടങ്ങി. ‘നമ്പൂതിരി എന്താ കേട്ടത്?’ ‘കുറുങ്കൂറിന്റെ സേവകനായ ഏതോ സന്യാസി ഇവിടുത്തെ അമ്മയെ കൈവിഷം കൊടുത്ത് മയക്കി എന്നൊക്കെയാണ് പുറമെ സംസാരം.’ പെരുങ്കൂറു വാഴുന്നവരുടേയോ അമ്മയുടേയോ തെറ്റു കൊണ്ടല്ല ദ്വിവേദിയുടെ വിവാഹം ഇങ്ങിനെ കലാശിച്ചത് എന്ന് അഗ്നിദത്തിന് നമ്പൂതിരി വിശ്വസിയ്ക്കുന്നൂ എന്ന് വാഴുന്നവര്‍ക്ക് ബോദ്ധ്യം വന്നു. യോഗിയാര് കുറുങ്കൂറിന്റെ പക്ഷക്കാരനാണ് എന്ന് വാഴുന്നവര്‍ക്ക് മുമ്പുതന്നെ സംശയം ഉണ്ടായിരുന്നു. പക്ഷേ അമ്മ നിര്ന്ധിച്ചതിന്റെ പിന്നില്‍ യോഗിയാരാണെങ്കില് അത് കുറുങ്കൂറിന്റെ ഗുഢതന്ത്രം തന്നെ ആയിരിയ്ക്കും. ‘ശരിയാണ്. ഒരു സന്യാസി ഇടയ്ക്ക് അമ്മയെ കാണാന്‍ വരാണ്ട്.’ വാഴുന്നവര്‍ പകുതി ആത്മഗതമായി പറഞ്ഞു. ‘ഇപ്പോള്‍ കുറുങ്കൂര്‍ തട്ടകം ആക്കി തിരിയ്ക്കുന്നതും മറ്റും യോഗിയാരുടെ നിര്‍ദ്ദേശപ്രകാരം ആണ്.’ മന്ത്രി തിരുമുമ്പില്‍ അറിയിച്ചു. ‘തീര്‍ച്ചയായും യോഗിയാര് അമ്മയെ വഞ്ചിച്ചതാകും.’ വാഴുന്നവരുടെ മുഖത്ത് കോപത്തിന്റെ നിഴലാട്ടം വായിച്ചെടുത്ത അഗ്നിദത്തന്‍ നമ്പൂതിരി വന്ന കാര്യം വിനയത്തോടെ അവതരിപ്പിച്ചു. ‘ഒരു സങ്കടം തിരുമുമ്പില്‍ അറിയിയ്ക്കാനാണ് വന്നത്. കല്‍പ്പനയുണ്ടെങ്കില്‍….’ ‘സംശയിയ്ക്കേണ്ട. പറഞ്ഞോളൂ. ഒരു പ്രാവശ്യം അബദ്ധം പറ്റി എന്നു വിചാരിച്ച് എപ്പോഴും പറ്റില്ല. എന്തായാലും പരിഹരിയ്ക്കാം.’ ‘കാരക്കുളങ്ങര നമ്പൂതിരിമാര്‍ക്ക് ചില വിഷമങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. മന്ത്രി പറഞ്ഞതുപോലെ തട്ടകം ആക്കി തിരിയ്ക്കുമ്പോള്‍ കാരാക്കുളങ്ങരയും ഒരു തട്ടകത്തിന്റെ കീഴില്‍ വരൂലോ. കുറുങ്കൂറിലെ പ്രജകളെല്ലാം അതാതു തട്ടകത്തിലെ ദേവതയെ പരദേവതയായി കണക്കാക്കണം എന്നാണത്രേ പുതിയ നിയമം കൊണ്ടുവരുന്നത്. അപ്പോള്‍ കാരാക്കുളങ്ങര നമ്പൂതിരിമാര്‍ക്കും വേറെ വഴിയൊന്നും ഇല്ലാതാകും. ഊരിലെ നമ്പൂതിരിമാര്‍ക്ക് ഒരു പരദേവതയേ ഉള്ളൂ. അത് ഊരില്‍ തേവരാണ്. അത് മാറ്റി വേറെ ഒരു ദേവതയെ ആക്കുന്നത് സങ്കടം മാത്രമല്ല, പാപവുമാണ്. ഊരില്‍ തേവരുടെ പ്രതിപുരുഷനായ പെരുങ്കൂര്‍ വാഴുന്നവരോട് സങ്കടം ഉണര്‍ത്തിച്ച് അതൊഴിവാക്കാന് എന്താണ് മാര്‍ക്ഷം എന്ന് ഉപദേശം വാങ്ങാനാണ് വന്നത്.’ വാഴുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി ഉണര്‍ന്നു. ഊരിലെ തേവരുടെ പ്രതിപുരുഷനാണ് പെരുങ്കൂര്‍ വാഴുന്നവര്‍. ‘കാരാക്കുളങ്ങര ഇങ്ങോട്ട് തിരിച്ചു പിടിയ്ക്കാം എന്താ?’ വാഴുന്നവര്‍ മന്ത്രിയോട് ചോദിച്ചു. ‘അയ്യയ്യോ! അതൊന്നും വേണ്ട. ഈ നിസ്സാരകാര്യത്തിന് യുദ്ധമൊന്നും വേണ്ട. അവിടെ ഉള്ള നമ്പൂതിരിമാര്‍ കുറുങ്കൂര്‍ വാഴുന്നവരോട് ഈ നിയമത്തില്‍നിന്ന് ഒഴിവാക്കിത്തരണം എന്ന് പറഞ്ഞാല്‍ മതിയാവും എന്നാണ് തോന്നുന്നത്.’ അഗ്നിദത്തന്‍ നമ്പൂതിരി നല്ലപിള്ള ചമഞ്ഞു. ‘അതോണ്ട് കാര്യം ഉണ്ടാവ്വോ? കുറുങ്കൂര്‍ വാഴുന്നവര്‍ സമ്മതിയ്ക്ക്വോ’ ‘ഇവിടുത്തെ പിന്തുണ കാരാക്കുളങ്ങര നമ്പൂതിരിമാര്‍ക്ക് ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ കുറുങ്കൂറ് വാഴുന്നവര്‍ക്ക് സമ്മതിയ്ക്കാതിരിയ്ക്കാന്‍ പറ്റ്വോ? അത്ര ധൈര്യം ഉണ്ടാവ്വോ?’ പെരുങ്കൂര്‍ വാഴുന്നവര്‍ ഒന്നിളകിയിരുന്നു. നമ്പൂതിരി ഒരു കുസൃതിച്ചിരിയോടെ തുടര്‍ന്നു. ‘കാരാക്കുളങ്ങര നമ്പൂതിരിമാര്‍ ഊരില്‍ തേവരുടെ പ്രതിപുരുഷനായ പെരുങ്കൂറ് വാഴുന്നവരെ ബഹുമാനിയ്ക്കുന്നവരാണ്. കുറുങ്കൂറില്‍ പെരുങ്കൂറു വാഴുന്നവരെ ബഹുമാനിയ്ക്കുന്നവരുണ്ടാകുന്നത് നല്ലതാണലോ. കാരാക്കുളങ്ങര തിരിച്ചു പിടിച്ചാല്‍ അതില്ലാതെ ആകും’ കുറുങ്കൂറിനെ വിഷമിപ്പിയ്ക്കാന് ഉള്ള ഒരു പുതിയവഴി കണ്ട ഭാവത്തോടെ വാഴുന്നവര്‍ മന്ത്രിയെ നോക്കി. പരമ്പരയായി ശത്രുത പുലര്‍ത്തുന്ന രാജ്യത്ത് സമാധാനം ഇല്ലാതാക്കാന്‍ പെരുങ്കൂറിനോട് കൂറുള്ളവരുണ്ടെങ്കില് വലിയ പ്രയാസമൊന്നും ഉണ്ടാവില്ല. ‘ഇവിടെനിന്ന് എന്തു ചെയ്തു തരണം എന്നാണ് നമ്പൂതിരിയുടെ അഭിപ്രായം?’ ‘ഇപ്പോള്‍ ഒന്നും വേണ്ടതില്ല. കുറുങ്കൂര്‍ കോവിലകത്ത് സദസ്സു ചേരുന്നുണ്ടത്രേ! കാരാക്കുളങ്ങര നമ്പൂതിരിമാര്‍ ഇങ്ങിനെ ഒരാലോചന ഉണ്ടായാല്‍ എതിര്‍ത്തുകൊള്ളും. കുറുങ്കൂര്‍ ആ എതിര്‍പ്പിനെ നിസ്സാരമാക്കിയാല്‍ മതിയല്ലോ ഇവിടുന്ന് ഇടപെടുന്നത്. എന്നിട്ടും കുറുങ്കൂര്‍ വഴങ്ങുന്നില്ലെങ്കില്‍ കാരാക്കുളങ്ങര തിരിച്ചു പിടിയ്ക്കുന്നതിന് നാലാള് കേട്ടാല്‍ മതിയായ കാരണമാകും. ഓരോരുത്തര്‍ക്ക് അവരവരുടെ പാരമ്പര്യപ്രകാരം ആരാധന നടത്താന്‍ അവകാശമുള്ളത് സംരക്ഷിയ്ക്കേണ്ടത് ക്ഷത്രിയന്റെ ചുമതലയാണ്. തീപ്പെട്ടുപോയ വാഴുന്നവര്‍ക്ക് പറ്റിയ ഒരബദ്ധമായിരുന്നൂ കാരാക്കുളങ്ങര വിട്ടു കൊടുത്തത്. പെരുങ്കൂറിലെ പ്രജകളായിരുന്നവരുടെ അവകാശങ്ങള്‍ രക്ഷിയ്ക്കാന്‍ കഴിയാത്ത കുറുങ്കൂറില്‍നിന്ന് കാരാക്കുളങ്ങര പടിച്ചു വാങ്ങുന്നത് ധര്‍മ്മം തന്നെയാണ്.’ നമ്പൂതിരി യുദ്ധങ്ങള്‍ക്ക് ധാര്‍മ്മിക നിറം കൊടുക്കുന്നത് വാഴുന്നവര്‍ നോക്കിയിരുന്നു. ‘കുറുങ്കൂര്‍ ഇളയവാഴുന്നവര് അപമാനിച്ചൂ എന്ന് പറഞ്ഞില്ലേ? വിസ്തരിച്ചു പറയൂ. കാലം വരുമ്പോള്‍ അതിന് പകരം ചോദിയ്ക്കണമല്ലോ’ നമ്പൂതിരി ക്ഷോഭം ഉള്ളിലൊതുക്കിക്കൊണ്ട് പറഞ്ഞു. ‘ചിത്രപ്പൂട്ടായിരുന്നു. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. പെരുങ്കൂറിന്റെ സേവകനാണ് എന്ന് ധരിച്ചുകൊണ്ടായിരുന്നൂ ഇളയവാഴുന്നവര് അത് ചെയ്തത് എന്നുറപ്പാണ്. അല്ലെങ്കില്‍ അനാവശ്യമത്സരം ഒഴിവാക്കി പരശുരാമക്ഷേത്രത്തിന്റെ ഉന്നമനത്തിന് തയ്യാറാവാന്‍ പെരുങ്കൂറു വാഴുന്നവരോട് പറയാന്‍ എന്നോട് പറയുമായിരുന്നില്ല.’ വാഴുന്നവരുടെ മുഖം കൂടുതല്‍ കറുത്തു. നമ്പൂതിരിയുടെ മുഖം കൂടുതല്‍ വെളുക്കുകകയും ചെയ്തു. പെരുങ്കൂറിന്റെ പട കുറുങ്കൂറിനെ നശിപ്പിയ്ക്കുന്നത് അകലയല്ല.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: