അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ കോടതി തന്നെ ആരോപണവിമുക്തനാക്കിയത് സത്യത്തിന്റെ വിജയമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 2002 ലെ കലാപം തന്നെ അടിമുടി പിടിച്ചുലച്ചുവെന്നും വ്യക്തിപരമായി അങ്ങേയറ്റം മനോവേദനയുണ്ടാക്കിയ കഠിനപരീക്ഷണമായിരുന്നു അതെന്നും മോദി ബ്ലോഗില്‍ കുറിച്ചു. കലാപത്തില്‍ മോദിയെ പ്രതിയാക്കാന്‍ തെളിവില്ലെന്ന സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടുള്ള വിചാരണക്കോടതി വിധി വന്ന് അടുത്ത ദിവസമാണ് മോദിയുടെ പ്രതികരണം. എസ്ഐടി റിപ്പോര്‍ട്ട് തള്ളി മോദിക്കെതിരെ കേസെടുക്കണമെന്ന സാക്കിയ ജാഫ്രിയുടെ ഹര്‍ജി കോടതി നിരസിക്കുകയായിരുന്നു. ഗുല്‍ബര്‍ഗ സൊസൈറ്റി സംഭവത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്ഹാന് ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി.
കലാപത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്നും കുടുംബങ്ങള്‍ നിസ്സഹായമായെന്നും വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടുവെന്നും മോദി അഭിപ്രായപ്പെട്ടു. മനുഷ്യത്വരഹിതമായ അക്രമത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. “ഈ കഠിനപരീക്ഷണങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട ഞാന്‍ ഈശ്വരന് തന്ന എല്ലാ കഴിവുകളും ഉപയോഗിച്ച് സമാധാനവും നീതിയും പുനരധിവാസവും സാധ്യമാക്കാന്‍ ശ്രമിച്ചു,” മോദി വിശദീകരിച്ചു.
“എല്ലാം സഹിച്ചത് പോരാഞ്ഞ് ഗുജറാത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ മരണത്തിനും ദുഃഖത്തിനും ഞാന്‍ പഴികേട്ടു. നിങ്ങളെ തകര്‍ത്തുകളഞ്ഞ ഒരു സംഭവത്തിന്റെ പേരില്‍ പിന്നെയും കുറ്റപ്പെടുത്തുമ്പോഴുണ്ടാകുന്ന ആത്മനൊമ്പരത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ.” മുന്‍കാലത്ത് രാജ്യത്തുണ്ടായ ഏത് കലാപത്തെക്കാളും ശക്തമായും വേഗത്തിലും ഗുജറാത്ത് കലാപത്തെ അടിച്ചമര്ത്തുകയുണ്ടായെന്നും ബ്ലോഗ് പോസ്റ്റില്‍ മോദി അഭിപ്രായപ്പെടുന്നു.
ഗോധ്രയില്‍ ട്രെയിന്‍ അഗ്നിക്കിരയാക്കിയ ദിവസംതന്നെ സമാധാനവും സംയമനവും പാലിക്കാനും നിഷ്കളങ്കരുടെ ജീവന് അപകടത്തിലാക്കരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കലാപം അരങ്ങേറിയ ദിവസങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകരെ കണ്ട് ഞാന്‍ ഈ അഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയുണ്ടായി. ഇത്തരം അക്രമങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാനാവില്ലെന്ന് സമീപകാലത്തെ സദ്ഭാവനാ ഉപവാസമയത്തും ഞാന്‍ പറയുകയുണ്ടായി, മോദി തുടര്‍ന്നു.
“സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അസാധാരണമായ പരിശോധനയുടെ പരിസമാപ്തിയാണ് ഇന്നലത്തെ വിധിന്യായം. 12 വര്‍ഷക്കാലം നീണ്ട ഗുജറാത്തിന്റെ അഗ്നിപരീക്ഷണം ഇതോടെ അവസാനിച്ചിരിക്കുന്നു. ഞാന്‍ വിമോചിതനായിരിക്കുന്നു,” കോടതി വിധിയെക്കുറിച്ച് മോദി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: