കുറ്റിയാടി നീട്ടൂര്‍ വെള്ളോലിപ്പില്‍ കണാരന്റെയും സുശീലയുടെയും ഇളയമകന് അനൂപിനെ നരിപ്പറ്റയിലെ കൈവേലിയില്‍ മാര്ക്സിസ്റ്റുകാരന് എറിഞ്ഞുവീഴ്ത്തുമ്പോള് താമരശ്ശേരി ബിഷപ്പ് റമിജിനിയോസ് ഇഞ്ചനാനിയല്‍ കര്‍ത്താവിന്റെ തിരുപ്പിറവി ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അനൂപ് കൊല്ലപ്പെടുന്നതിനും ഒരുമാസം മുമ്പാണ് കോഴിക്കോട് കളക്ട്രേറ്റിനുമുന്നിന് നിന്ന് താമരശ്ശേരി ഇടയന് കേരളത്തെ ഭീഷണിപ്പെടുത്തിയത്. പശ്ചിമഘട്ടസംരക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്നവര്ക്കെതിരെയായിരുന്നു ഭീഷണി. കേരളത്തില്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറിന്റെ ക്രൗര്യഭാവത്തോടെ പിണറായി വിജയന്റെ അഭിവന്ദ്യതിരുമേനി പൊതുനിരത്തില്‍ ആക്രോശിച്ചു.
എന്നിട്ടും മതിയാകാതെ ആ കലാപാഹ്വാനത്തിനിടെ ഇവിടെ ചോരപ്പുഴയൊഴുകും എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു. ഇതൊരു മുന്നറിയിപ്പായി കരുതിക്കൊള്ളണം എന്ന് ഇഞ്ചനാനിയല്‍ പൊതുസമൂഹത്തെ വെല്ലുവിളിച്ചു. താമരശ്ശേരി ബിഷപ്പിന്റെ കൊലവിളി സര്‍ക്കാരോ സ്വയംപ്രഖ്യാപിത സാംസ്കാരിക നായകന്മാരോ കേട്ടമട്ട് കാട്ടിയില്ല. ബിഷപ്പിനെതിരെ ചാനല്‍ച്ചര്‍ച്ചകളില്‍ ഇടതു-വലതുനേതൃത്വത്തിന് മിണ്ടാട്ടമുണ്ടായില്ല.
ബിഷപ്പിനൊപ്പം കൈകോര്‍ത്ത് പശ്ചിമഘട്ടമാകെ ഇടിച്ചുനിരത്താന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിണറായി വിജയന് അരമനയിലെത്തി രഹസ്യ ചര്‍ച്ച നടത്തി. നികൃഷ്ടജീവിയെന്ന് വിളിച്ച അതേ അധരം കൊണ്ട് ഇഞ്ചനാനിയലിനെ വാഴ്ത്തി. താമരശ്ശേരി ബിഷപ്പിനെ പിണറായി വിജയന് കണ്ടു മടങ്ങി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് നരിപ്പറ്റയിലെ കൈവേലിയില്‍ പരിസ്ഥിതി സംരക്ഷണ ധര്‍ണയ്ക്കെതിരെ മാര്‍ക്സിസ്റ്റ് ക്രിമിനലുകള്‍ അക്രമണം അഴിച്ചുവിട്ടത്. പശ്ചിമഘട്ടസംരക്ഷണ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുമെന്ന താമരശ്ശേരി ബിഷപ്പിന്റെ ആഹ്വാനത്തിന് മുന്നില്‍ പിണറായിസംഘം കുഞ്ഞാടുകളായെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി നശിക്കരുത് കേരളീയ പൊതുസമൂഹത്തിന്. അനൂപിന്റെ ചേതനയറ്റ ശരീരത്തെ സാക്ഷി നിര്‍ത്തി കേരളം ആവശ്യപ്പെടേണ്ടിയിരുന്നത് താമരശ്ശേരി ബിഷപ്പിന്റെ അരമനയില്‍ നടന്ന കൂടിക്കാഴ്ചയെപ്പറ്റിയുള്ള സമഗ്രമായ അന്വേഷണമായിരുന്നു. അതുണ്ടായില്ല.
എന്തിനും ഏതിനും സമരമുറകള്‍ പയറ്റുന്ന കാക്കത്തൊള്ളായിരം സംഘടനകളുള്ള നാടാണിത്. എന്നിട്ടും അനൂപ് എന്ന ചെറുപ്പക്കാരന് കൊലചെയ്യപ്പെട്ടിട്ട് കേരളം സ്തംഭിച്ചില്ലെങ്കില്‍ അത്രയേറെ ദുര്‍ബലമാണ് പശ്ചിമഘട്ട സംരക്ഷണത്തോടുള്ള കേരളത്തിന്റെ പ്രതികരണം എന്ന മനസിലാക്കണം.
കുന്നുമ്മല്‍ പഞ്ചായത്തിലെ കുറ്റിയാടി നിട്ടൂരുള്ള അനൂപിന്റെ വീട്ടിലേക്ക് കേരളമൊന്ന് കടന്നുചെല്ലണം. പ്രായത്തെ അതിശയിക്കുന്ന അവശതയില്‍ തളര്‍ന്നുപോയ കണാരനെന്ന അനൂപിന്റെ അച്ഛനെ കാണണം. വീടിന്റെ പട്ടിണി മാറ്റാന്‍ എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ താല്കാലിക ജീവനക്കാരനായിരുന്ന മകന് ശബരിമലയ്ക്ക് പോകാന്‍ ഒരു മണഡലകാലമായി വ്രതത്തിലായിരുന്നു. കെട്ടുമുറുക്കാന്‍ നാട്ടിലെത്തിയപ്പോഴാണ് കൈവേലിയില്‍ പരിസ്ഥിതി സംരക്ഷണ ധര്‍ണ. അറിയപ്പെടുന്ന തെയ്യംകെട്ടുകലാകാരനായ അനൂപിന് കാവുകളിലുറങ്ങുന്ന പ്രാക്തന സംസ്കൃതിയക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ഉത്തമ ബോധ്യമുണ്ടായിരുന്നു. പശ്ചിമഘട്ടത്തിന്റെ നെഞ്ച് തുരന്നെടുക്കുന്ന ക്വാറി മാഫിയകള്‍ക്കെതിരെ കേരളമാകെ നടന്ന ധര്ണയായിരുന്ന കൈവേലിയിലേതും. ഇഞ്ചനാനിയലും പിണറായിയും കൈകോര്‍ത്തതിന്റെ ആവേശത്തില്‍ സിപിഎം ക്രമിനലുകള്‍ ധര്‍ണയ്ക്കെതിരെ തുരുതുരാ കല്ലെറിഞ്ഞു.
താമരശ്ശേരി ബിഷപ്പിന്റെ ക്വട്ടേഷന്‍ സംഘമായി അധപ്പതിച്ച ഒരുകൂട്ടം തെമ്മാടികള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ തലയോട്ടി തകര്‍ന്നാണ് അനൂപ് മരണപ്പെട്ടത്. എറിഞ്ഞത് സിപിഎമ്മുകാരനായ മുള്ളമ്പത്തെ നന്ദനാണെന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നിട്ടും അറസ്റ്റ് നടന്നില്ല.
അനൂപിന് എല്ലാവര്‍ക്കുമുള്ളതു പോലെ ഒരു വീടില്ല. പാതി മറച്ച് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഒരൂകൂരയ്ക്കുമുന്നില് സ്വപ്നം പോലെ ഒരു വീടിന്റെ തറയൊരുങ്ങിക്കിടക്കുന്നു. വെട്ടുകല്ലില്‍ സ്വന്തമായൊരു വീട് തീര്‍ക്കാനുള്ള പ്രയാസത്തിലായിരുന്നു അനൂപും ജ്യേഷ്ഠന് അജീഷും. അനൂപിന്റെ ജഡം സംസ്കരിക്കാന്‍ ആ പറമ്പില്‍ ഇനി ഇടമുണ്ടായിരുന്നില്ല. അയല്പക്കത്ത് താമസിക്കുന്ന ബന്ധുവിന്റെ പറമ്പിലാണ് അന്ത്യവിശ്രമത്തിന് ഇടമൊരുങ്ങിയത്. കേരളത്തിന്റെ നിലനല്പിനുവേണ്ടിയുള്ള സമരത്തിനിടെയാണ് അനൂപിന് ജീവന് വെടിയേണ്ടി വന്നത്. എന്നാല്‍ ആ സന്ദേശം എത്ര ദുര്‍ബലമായാണ് കേരളത്തില്‍ പ്രചരിക്കുന്നത്. പരിസ്ഥിതിസംരക്ഷണത്തിനായി നടന്ന ആദ്യ ബലിദാനത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ മിണ്ടിയില്ല, പ്രതിഷേധങ്ങള്‍ ചിലരിലൊതുങ്ങി. അനുസ്മരണങ്ങള്‍ ചടങ്ങായി.
നരിപ്പറ്റ പഞ്ചായത്തിലെ പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും പോലെയാണ് പഞ്ചായത്ത് പ്രസിഡന്റ് വി. പി. പവിത്രന് ക്വാറികളുടെ എണ്ണത്തെക്കുറിച്ച് നെഞ്ചുവിരിച്ചു നിന്ന് പറയുന്നത്. ക്വാറികള്‍ മാഫിയകളല്ലെന്നും അവര്‍ വികസനത്തിന് കൈത്താങ്ങുകളാണെന്നും പവിത്രന് പറയും. വേണ്ടിവന്നാല്‍ പാര്‍ട്ടിസെക്രട്ടറിയെയും താമരശ്ശേരി ബിഷപ്പിനെയും ഒരുമിച്ചിറക്കി ക്വാറികള്‍ ഉദ്ഘാടനം ചെയ്യും. ക്വാറികള്‍ക്കെതിരെ സമരംചെയ്യാനിറങ്ങുന്നവരെ കല്ലെറിഞ്ഞുകൊല്ലും. അത് പാര്‍ട്ടി നയം. എന്നാല്‍ അതിനുമപ്പുറം പാര്‍ട്ടിക്കൊരു നയമുണ്ടെന്ന് അനൂപിന്റെ നാട്ടുകാര്‍ പറയുന്നു. നരിപ്പറ്റ പഞ്ചായത്തിന്റയാകെ സ്വസ്ഥത തകര്‍ത്താണ് എടോനിമലയിലെയും തരിപ്പയിലെയും കമ്മായിയിലെയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. എടോനിമലയില്‍ ജാക്ഹാമറുകള് പ്രകമ്പനം സൃഷ്ടിച്ചപ്പോള്‍ സന്ധിയില്ലാത്ത സമരത്തിനിറങ്ങിയത് ഡിവൈഎഫ്ഐക്കാരാണ്. ചക്കിട്ടപ്പാറ സഖാവിന്റെ നിയന്ത്രണത്തിലുള്ള പാര്ട്ടിമാഫിയ ഒരു പ്രഭാതത്തില്‍ സമരത്തില്നിന്ന ഓടിയൊളിച്ചു. സമരക്കാര്‍ക്ക് കോടികളുമായി ക്വാറി മാഫിയ പിന്നാലെചെന്നത് കണ്ട പാര്‍ട്ടി സഖാക്കന്മാരുണ്ട്. പിന്നെ സമരം ചെയ്ത സഖാക്കന്മാരെ നാട്ടില്‍ കണ്ടിട്ടേയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഗതികെട്ടിട്ടാണ് നാട്ടുകാര്‍ പരിസ്ഥിതി സംരക്ഷണ വേദിയുമായി രംഗത്തിറങ്ങിയത്. അതിന് ഹിന്ദു ഐക്യവേദി പിന്തുണയും നല്കി. ആ സമരമാണ് ഇപ്പോള്‍ അനൂപിന്റെ ബലിദാനത്തോടെ പുതിയ രൂപമാര്‍ജിക്കുന്നത്.
പശ്ചിമഘട്ടം ഒരു വികാരവും സംസ്കാരവുമാണ്. അതിന്റെ സംരക്ഷണം കേരളം ഇങ്ങനെയെങ്കിലും നിലനിന്നുപോകണമെങ്കില്‍ അനിവാര്യവുമാണ്. അതിന് വേണ്ടിയാണ് പോരാട്ടം. അനൂപിന്റെ ബലിദാനം ആ അര്‍ത്ഥത്തില്‍ അടങ്ങാത്ത പ്രേരണയാണ്.
എം സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: