ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അഴിമതിക്കാരെന്ന പ്രതിച്ഛായ മെച്ചപ്പെടുത്താനായി കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ശ്രമം പരിഹാസ്യമാകുന്നു. രാഹുല്‍ഗാന്ധിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ പല കോണ്‍ഗ്രസ് നേതാക്കളേയും ഊരാക്കുടുക്കിലേക്ക് എത്തിക്കുകയാണ്. രാഹുലിന്റെ ‘അബദ്ധ പ്രസ്താവന’ കാരണം ആദര്‍ശ് ഫഌറ്റ് അഴിമതിയേപ്പറ്റി അന്വേഷിച്ച കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ നടപടി പുന:പരിശോധിക്കേണ്ട ഗതികേടിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അടക്കം പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഇതോടെ പ്രതിസന്ധിയിലാണ്.
അഴിമതിക്കെതിരെ പ്രസ്താവന നടത്തുന്നതിനിടെ ഒരു മാധ്യമ പ്രവര്ത്തകന് ആദര്‍ശ് ഫഌറ്റ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ സര്‍ക്കാര്‍ നടപടിയേപ്പറ്റി ചോദിച്ചപ്പോഴാണ് രാഹുല്‍ഗാന്ധി മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയത്. കുരുക്കിലാക്കുന്ന ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന് രാഹുല്‍ഗാന്ധിക്ക് പലപ്പോഴും കഴിയാറില്ലെന്ന വസ്തുത വീണ്ടും വെളിപ്പെടുകയായിരുന്നു. കുറ്റക്കാരായ ജനപ്രതിനിധികളെ അയോഗ്യരാക്കിയ വിധിക്കെതിരായ ഓര്‍ഡിനന്‍സിനെതിരെയും ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലാണ് രാഹുല്‍ വിവാദ പ്രസ്താവന നടത്തി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയത്.
അഴിമതിക്കാരെന്നു ആരോപിച്ച് പാര്‍ട്ടി നേതൃത്വം തന്നെ കോണ്‍ഗ്രസ് നേതാക്കളേയും കോണ്‍ഗ്രസ് സര്‍ക്കാരുകളേയും തള്ളിക്കളഞ്ഞുകൊണ്ട് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു കാരണമാകുമെന്ന പരാതി ഉയരാന്‍ പുതിയ സാഹചര്യം ഇടയാക്കിയേക്കും. രാഹുല്‍ഗാന്ധി നടത്തുന്ന പ്രസ്താവനകളും മറ്റും പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയാണ് നേതാക്കളില്‍ പലര്‍ക്കും. എങ്കിലും ഹൈക്കമാന്റും കോണ്‍ഗ്രസ് വാര്‍റൂമും തയ്യാറാക്കുന്ന തിരക്കഥകളിലെ വിഡ്ഢിവേഷങ്ങള്‍ അണിയേണ്ട ഗതികേടിലാണ് രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മറ്റും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കാനാണ് രാഹുലിന്റെ പുതിയ നിര്‍ദ്ദേശം. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഇതിനെല്ലാം മൗനാനുമതി നല്‍കിയിട്ടുണ്ടെന്ന് പറയാതെ സമ്മതിക്കുകയാണ് കോണ്‍ഗ്രസ്.
കഴിഞ്ഞ പത്തുവര്‍ഷമായി നടത്തിയ ജനവിരുദ്ധ നടപടികള്‍ ഒന്നിനു പുറകേ മറ്റൊന്നായി പുന:പരിശോധനയ്ക്ക് വിധേയമാക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏറെ ജനവിരോധം ക്ഷണിച്ചു വരുത്തിയ പാചകവാതക സിലിണ്ടറുകളുടെ സബ്സിഡി നിയന്ത്രിച്ച നടപടിയില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനേപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടാനാണ് കേന്ദ്രത്തിന്റെ ആലോചന. സിലിണ്ടറുകളുടെ സബ്സിഡിയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ജനങ്ങളെ കയ്യിലെടുക്കുന്നതിനായി ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയെന്ന പതിവു തന്ത്രം തന്നെയാണ് പ്രധാനമായും കോണ്‍ഗ്രസ് ഇത്തവണയും ഉപയോഗിക്കുന്നതെന്ന് വ്യക്തം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: