ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്കു തുല്യനാണ് പശ്ചിമ ജര്‍മ്മനിയുടെ യൂവ് സീലര്‍!. അത്ഭുതപ്പെടേണ്ട തുടര്‍ച്ചയായ നാലു ലോകകപ്പുകളില്‍ ഗോള്‍ സ്കോര്‍ ചെയ്ത രണ്ടു താരങ്ങളെയുള്ളു. അതിലൊരാള്‍ പെലെ; മറ്റേയാള്‍ സീലറും. 1958 മുതല്‍ 1970വരെയുള്ള ലോകകപ്പുകളില്‍ പെലെയുടെയും സീലറുടെയും ബൂട്ടുകള്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു.
1958 സ്വീഡിഷ് ലോകകപ്പില്‍ അരങ്ങേറിയ സീലര്‍ രണ്ടു തവണ ഗോളുകളോടെയാണ് വരവറിയിച്ചത്. അര്‍ജന്റീനയ്ക്കും വടക്കന്‍ അയര്ലന്റിനുമെതിരായ ഗ്രൂപ്പ് മത്സങ്ങളിലായിരുന്നവ. 62ലും സീലറുടെ വകയായി ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടു ഗോളുകള്‍ പിറവികൊണ്ടു. ഒന്ന് സ്വിറ്റ്സര്‍ലന്റിനും മറ്റൊന്ന് ചിലിക്കുമെതിരെ. 1966ലും സീലര്‍ രണ്ടു പ്രാവശ്യം എതിരാളികളുടെ വല ചലിപ്പിച്ചു. നാലു വര്‍ഷങ്ങള്‍ക്കുശേഷം മെക്സിക്കോ ആതിഥ്യം വഹിച്ച ലോകകപ്പില്‍ സീലര്‍ ഒന്നുകൂടി മെച്ചപ്പെട്ടു, മൂന്നു ഗോളുകള്‍. ഗോളടിയില്‍ മികച്ചു നിന്നിട്ടും ടീമിനെ ഒരിക്കല്‍പോലും ലോക ജേതാവാക്കാന്‍ സീലര്ക്കു സാധിച്ചില്ല. 66ല്‍ വിഖ്യാത വെംബ്ലി സ്റ്റേഡിയത്തെ ത്രസിപ്പിച്ച കലാശക്കളിയില്‍ ജര്‍മ്മനി ഇംഗ്ലണ്ടിനോടു കീഴടങ്ങി. എക്സ്ട്രാ ടൈം വരെ നീണ്ട ഫൈനലില്‍ ജര്‍മ്മനിയെ നയിച്ചത് സീലറായിരുന്നു.
അറുപതുകളില്‍ ലോകത്തെ ഏറ്റവും സ്ഥിരതയുള്ള ഫോര്‍വേഡായി വിലയിരുത്തപ്പെട്ട സീലര്‍ 17-ാം വയസില്‍ ആദ്യമായി ജര്‍മ്മന്‍ കുപ്പായമണിഞ്ഞു. 1954 ഒക്ടോബറില്‍ ഫ്രാന്‍സിനോട് കന്നിയങ്കം. ലോകകപ്പിനു മാസങ്ങള്‍ മാത്രമെ അവശേഷിച്ചിരുന്നുള്ളു അപ്പോള്‍. പക്ഷേ, ലോകകപ്പ് കളിക്കാന്‍ സീലര്ക്കു യോഗമുണ്ടായില്ല. അത്തവണ ജര്‍മ്മനി ചാമ്പ്യന്മാരാകുകയും ചെയ്തു. 1974ലും ജര്‍മ്മനി കപ്പുയര്‍ത്തി. ആ ടീമിലും സീലറിന് ഇടംലഭിക്കുകയുണ്ടായില്ല.
ഏറ്റവും കൂടുതല്‍ ലോകകപ്പ് ക്യാപ്പുകളെന്ന റെക്കോര്‍ഡും സീലര്‍ (21) ഏറെക്കാലം കൈവശംവച്ചു. പിന്നീട് അര്‍ജന്റീനയുടെ ഡീഗോ മറഡോണയും പോളണ്ടിന്റെ വഌഡിസ്ലാവ് മുഡയും സീലറുടെ നേട്ടത്തിന് ഒപ്പമെത്തി. ഒടുവില്‍ സ്വന്തം നാട്ടുകാരനായ ലോതര്‍ മത്തേവൂസ് (25 മത്സരങ്ങള്‍) ആ റെക്കോര്‍ഡ് ഒറ്റയ്ക്ക് കൈവശപ്പെടുത്തി. 1960. 64, 70 വര്‍ഷങ്ങളില്‍ മികച്ച ജര്‍മ്മന്‍ കളിക്കാരനുള്ള പുരസ്കാരവും സീലറെ തേടിയെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: