സദസ്സ് കുറച്ചു നേരം നിശ്ശബ്ദമായി. പിന്നീട് താഴ്ന്ന ശബ്ദത്തിലുള്ള സദസ്യരുടെ തമ്മില്‍തമ്മിലുള്ള ആലോചനകള്‍ക്കിടയില്‍ കുറുങ്കൂറിന്റെ കിഴക്കുവടക്കേഭാഗത്ത് സ്വമേധയാ കുറുങ്കൂറിനോട് ലയിച്ച ദേശങ്ങളില്‍ ഒന്നായ കരിമ്പനക്കാട് ദേശത്തിലെ പ്രമാണിമാരിരിക്കുന്ന ഇടത്തില്‍നിന്ന് അവരില്‍വച്ച് മൂത്ത തറയക്കല് ഇട്ടിരാരിച്ചമേനോന്‍ എഴുന്നേറ്റ് രണ്ടാമ്മുണ്ട് അരയില്‍കെട്ടി വാഴുന്നവരെ വന്ദിച്ച് പറഞ്ഞു. ‘തിരുമനസ്സിനു നല്ല മനസ്സുണ്ടാകകൊണ്ട് ഇപ്പൊ ഇവടെ കല്‍പ്പിച്ച കാര്യങ്ങളെല്ലാം പ്രജകള്‍ക്ക് അഭിവൃദ്ധിയുണ്ടാക്കും. കരിമ്പനക്കാട് ദേശക്കാര്‍ മേപ്പള്ളിക്കാവിലെ ഭഗവതിയുടെ അടിമക്കാരാണ്. ആ നിലയ്ക്ക് കരിമ്പനക്കാട്ടുകാര്ക്ക് മേപ്പള്ളിത്തട്ടകം അനുവദിച്ചുതന്നാല്‍ അനുഗ്രഹമാകും. ‘വാഴുന്നവര്‍ പടക്കുറുപ്പിനെ നോക്കി. പടക്കുറുപ്പ് സമ്മതഭാവത്തില്‍ തൊഴുതു. ഇട്ടിരാരിച്ചമേനോന്‍ തുടര്‍ന്നു. ‘കരിമ്പനക്കാട് ആകാശമ്മുട്ടി മലകളുടെ താഴ്വാരത്താണല്ലോ? ആകാശമ്മുട്ടിമലകളുടെ മുകളിലുള്ള കാട്ടുവര്ഗക്കാരും മേപ്പള്ളിക്കാവിലെ ഭഗവതിയുടെ അടിമകളാണ്. മേപ്പള്ളിക്കാവിലെ ആണ്ടു വിശേഷത്തിന് തിരുമനസ്സുകൊണ്ടു തന്നെ എഴുന്നെള്ളി കാട്ടുവര്‍ഗക്കാരുടെ കാഴ്ച സ്വീകരിക്കുകയും അവര്‍ക്ക് വേണ്ടുന്ന അരി വസ്ത്രം മുതലായത് കൊടുക്കാനും തീരുമാനിച്ചാല്‍ ഏതു കാലത്തും അവരുമായി ബന്ധം ഉണ്ടാകും. ആപത്തുവരുമ്പോള്‍ അവര്‍ക്കും ആശ്രയിക്കാന്‍ ഒരിടം ഉണ്ടായിത്തീരും. ‘ഇട്ടിരാരിച്ചമേനോന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ വാഴുന്നവര്‍ അഭിനന്ദനപൂര്‍വം നോക്കിക്കൊണ്ട് ‘തീര്‍ച്ചയായും ആലോചിക്കാം’ എന്നരുളിച്ചെയ്തു.
തെക്കേപ്പുഴയുടെ വടക്കേത്തീരത്തുള്ള കുണ്ടുപാടം ദേശത്തിലെ പ്രമാണിമാരില്‍ പ്രധാനിയായ കരുമായില് മൂത്തപണിക്കര്‍ താണുതൊഴുത് ഉണര്‍ത്തിച്ചു. ‘കുണ്ടുപാടക്കാര്ക്ക് പുഴയ്ക്കല്‍ കാവ് തട്ടകം അനുവദിക്കണം. അടിയങ്ങളുടെ തട്ടകത്തില്‍ മാത്രമല്ല മറ്റുള്ള തട്ടകങ്ങളിലും നടത്തപ്പെടേണം എന്നഭിപ്രയമുള്ള ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട്. പാണര്‍ മുതലായി പ്രത്യേകതരം പ്രവൃത്തികൊണ്ട് ഉപജീവനം നടത്തുന്നവര്‍ക്കും ആണ്ടുവിശേഷങ്ങളുടെ ഭാഗമായി എന്തെങ്കിലും ചെയ്യാവുന്ന കാര്യങ്ങള്‍ ഉണ്ടാകണം. ഒരുവിധം എല്ലാദേശങ്ങളിലും ഇപ്പോള്‍ തന്നെ കുടുംബങ്ങളിലെ ആണ്ടറുതികള്‍ക്കും വിശേഷങ്ങള്‍ക്കും, അവര്‍ക്ക് അവകാശങ്ങളും ചുമതലകളും ഉണ്ട്. ‘വാഴുന്നവര്‍ വരടി നമ്പൂതിരിയെ ചോദ്യഭാവത്തില്‍ നോക്കി. വരടി നമ്പൂതിരിക്ക് എണ്പതിന്നടുത്ത് പ്രായമുണ്ട്. മുഖത്ത് പ്രായത്തിന്റെ ക്ഷീണവും ചുളിവുകളും ഉണ്ടങ്കിലും കാണുന്നവര്‍ക്ക് നിഷ്കളങ്കനായ ബാലന്റെ മുഖത്തേക്കു നോക്കുന്ന പ്രതീതിയാണ് ഉണ്ടാകുക. വാഴുന്നവരുടെ ക്ഷേത്രങ്ങളില്‍ തന്ത്രിയായ അദ്ദേഹം ആ വിഷയത്തില്‍ അഗാധമായ അറിവും ഉള്‍ക്കാഴ്ചയും ഉള്ളവനാണ്. അദ്ദേഹം എണീക്കാന്‍ ഭാവിച്ചപ്പോള്‍ യോഗിയാര് തടഞ്ഞു. ‘ഇരുന്നു പറഞ്ഞാല്‍ മതി.’ നമ്പൂതിരി യോഗിയാരെ തൊഴുത് പറഞ്ഞുതുടങ്ങി. ‘മൂത്തപണിക്കര്‍ പറഞ്ഞ വര്‍ഗക്കാരുടെ ചില രീതികള്‍ ക്ഷേത്രത്തിന് അത്ര യോജിച്ചവയല്ല. എന്നാല്‍ പലതും വിരോധമില്ലാത്തവയും ആണ്. അവര്‍ ഇതുവരെ ശീലിച്ചുപോന്ന രീതികള്‍ മാറ്റണം എന്നു പറയുന്നത് വലിയ അധര്മമായിത്തീരും. അതിനാല്‍ ക്ഷേത്രത്തിന് യോജിച്ചവ ക്ഷേത്രപരിസരത്തും അല്ലാത്തവ അതിന് യോജിച്ച സ്ഥലത്തും ചെയ്യണം. അങ്ങനെ ആയാല്‍ അവര്‍ക്കും ഉത്സവാദികളില്‍ സംബന്ധിക്കാന്‍ കഴിയും. അതല്ലാതെ ഉള്ള ചുമതലകള്‍ ഇപ്പോള്‍ കുടുംബങ്ങളില്‍ നടക്കുന്നതുപോലെയോ അല്‍പ്പം വ്യതാസപ്പെടുത്തണമെങ്കില് അങ്ങനെയോ ചെയ്യാം’ വാഴുന്നവര്‍ ഇടപെട്ടു ചോദിച്ചു. ‘അവര്‍ക്ക് അങ്ങനെ ശാസ്ത്രസമ്മതമായ ആചാരരീതികളൊന്നും ഇല്ലല്ലോ ?’ വരടി നമ്പൂതിരി പറഞ്ഞു. ‘അവരുടെ ആരാധനാരീതികള്‍ കൊട്ട്, പാട്ട്, ചിത്രം വരയ്ക്കല്‍, മുഖംമ്മൂടി ധരിച്ചുള്ള നൃത്തങ്ങള്‍ ബലി, മദ്യമാംസങ്ങള്‍ കൊണ്ടുള്ള ആരാധന മുതലായതാണ്. ഇതെല്ലാം നമ്മുടെ രീതികളിലും ഉണ്ട്. രീതിയില്‍ വ്യത്യാസമുണ്ടെന്നു മാത്രം. ല്യേ ചൊമാരീ?’ ചൊമാരി തലചെരിച്ച് പതുക്കെ പറഞ്ഞു ‘ഉവ്വ്’ വരടി നമ്പൂതിരി തുടര്‍ന്നു. ‘അതുകൊണ്ട് അവരുടെ ആചാരങ്ങള്‍ക്ക് ശാസ്ത്രാടിസ്ഥാനം ഇല്യ എന്ന് പറയാന്‍ പറ്റില്യ. ക്ഷേത്രത്തിന് ചില നിയമങ്ങളുണ്ട്. അതിന് വിഷമം തട്ടാത്ത വിധത്തില്‍ അവരേയും ഉള്‍ക്കൊള്ളിക്കുക തന്നെയാണ് വേണ്ടത്.’ യോഗിയാര് വശ്യമായി ചിരിച്ച് വരടി നമ്പൂതിരി പറഞ്ഞതിനെ പൂര്‍ണമായി അങ്ഗീകരിച്ചു. വാഴുന്നവര്‍ ആ വിഷയത്തിന് വിരാമമിട്ടു. ‘ആരൊക്കെ എന്തൊക്കെ എവിടെയെല്ലാം ചെയ്യാം എന്നതും മറ്റും പിന്നീട് അതാതുദേശക്കാര് ആലോചിച്ച് തീരുമാനിക്കണം. പടക്കുറുപ്പ് വിളംബരം ചെയ്യുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങള്‍ കുറിച്ചു വച്ചിട്ടുണ്ടല്ലോ അല്ലേ?’ ‘അടിയന്’ പടക്കുറുപ്പ് മറുപടി പറഞ്ഞു. ഓരോ ദേശക്കാര്‍ അവരവരുടെ തട്ടകത്തിന്റെ തീരുമാനങ്ങള്‍ പറയുന്നതിന്നിടയ്ക്ക് ധാരാളം വലിയ പറമ്പുകളുള്ള മേത്തട്ടില് ദേശക്കാരില്‍ പ്രധാനി എണീറ്റു തൊഴുത് അഭിപ്രായം ഉണര്‍ത്തിച്ചു. മോദന്, എള്ള്, മുതിര മുതലായ വിള ഇറക്കുന്ന ധാരാളം പറമ്പുകള്‍ മേല്ത്തട്ടു ദേശത്തുണ്ട്. അവ ഒരുവിധം ഒരേ നിരപ്പില്‍ കിടക്കുന്നവയാണ്. അവിടേയും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. വരമ്പിന്റെ കാര്യം ഇപ്പോള്‍ പറഞ്ഞപ്രകാരം മുകള്ഭാഗത്തുള്ളവരുടെയാണ് അതിര്‍ത്തി എന്ന ഭാഗം അവിടെ തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കില്ല. അതിനാല്‍ നിയമത്തിന് ഈ പരിതസ്ഥിതിയിലും എന്തെങ്കിലും വ്യക്തതയുണ്ടാക്കി എടുക്കണം. യോഗിയാര് ചിരിച്ചുകൊണ്ടു വരടിനമ്പൂതിരിയോട് ചോദിച്ചു. ‘യോഗശാസ്ത്രത്തില്‍ വടക്കുകിഴക്കു മൂലയാണ് ഉയര്‍ന്നത്. അല്ലേ’ നമ്പൂതിരി സമ്മതഭാവത്തില്‍ തലയാട്ടി. ‘അങ്ങനെയാണെങ്കില്‍ ഉയര്‍ന്ന ഭാഗം വ്യക്തമാകാത്ത ദിക്കില്‍ വടക്കുഭാഗത്തെയും കിഴക്കുഭാഗത്തെയും ഭൂമിയുടെ ഉടമസ്ഥര്‍ക്കാണ് അതിര്‍ത്തി എന്നു നിശ്ചയിച്ചാല്‍ മതിയല്ലോ!’ പടക്കുറുപ്പ് അഭിപ്രായപ്പെട്ടു. വാഴുന്നവര്‍ സ്വതസ്സിദ്ധമായ വയര്‍ തുളുമ്പുന്ന ചിരിയോടെ ‘പടക്കുറുപ്പ് അതിര്‍ത്തി ശാസ്ത്രസമ്മതമാക്കിത്തീര്ത്തു.’ പിന്നീട് ആരും അഭിപ്രായങ്ങള്‍ പറയാതിരുന്നപ്പോള്‍ ‘ബാക്കി ദേശക്കാര്‍ തട്ടകത്തിന്റെ ദേവതയെ തീരുമാനിച്ച് പടക്കുറുപ്പിനെ അറിയിക്കണം. പുതിയ നിയമങ്ങള്‍ ഇവിടെ ഉണ്ടായ അഭിപ്രായങ്ങള്‍ക്കനുസരിച്ച് തിരുത്തലുകള്‍ ചേര്‍ത്ത് നടപ്പില്‍ വരുത്തുന്നത് സമ്മതം തന്നെ അല്ലേ?’ എന്ന് വാഴുന്നവര്‍ ചോദിച്ചു. നമ്പൂതിരിമാരുടെ ഇടയില്‍നിന്ന് ത്രിവിക്രമന്‍ നമ്പൂതിരി ഭയത്തിന്റെ കൊടിമരം ഉയര്‍ത്തുന്ന വിധത്തില്‍ എണീറ്റു നിന്നു. സാമാന്യത്തിലധികം നീളമുള്ള ത്രിവിക്രമന്‍ നമ്പൂതിരി ഊരുഗ്രാമക്കാരാനും കാരാക്കുളങ്ങര ദേശത്തെ നല്ല സാമ്പത്തികശേഷിയുള്ള കാരാക്കുളങ്ങരയില്ലത്തെ കാരണവരും മുഖത്തും കയ്യിലും കാലിലും വെളുത്ത പാടുകള്‍ കാരണം സ്വയം പാപമുള്ളവനാണെന്ന ഭയം കൊണ്ടുനടക്കുന്നവനുമാണ്. ജന്മാന്തരകൃതം പാപം വ്യാധിരൂപേണ ജായതേ എന്നാണല്ലോ? മുന്നിലേക്ക് ഉലഞ്ഞുകൊണ്ട് വാഴുന്നരെ തൊഴുതു. ‘കാരാക്കുളങ്ങര നമ്പൂതിരിമാര്‍ ഊരുഗ്രാമക്കാരണ്. ഊരുഗ്രമാക്കാര്ക്ക് വേറെ ഒരു പരദേവതയുണ്ടാവുന്നത് ഊരില്‍ തേവര് സഹിക്കില്ല. അതിനാല്‍ തട്ടകം എന്ന നിയമത്തില്‍ നിന്ന് ഊരുഗ്രാമക്കാരെ ഒഴിവാക്കിത്തരണം.’ ഇളയവാഴുന്നരുടെ മുഖത്തുനിന്ന് നിശ്ചയത്തിന്റെ തേജസ്സോടെ വാക്കുകള്‍ നിര്‍ഗമിച്ചു. ‘ദേശധര്‍മം, കുലധര്മം, വ്യക്തിധര്‍മം എന്നിങ്ങനെ മൂന്നു ധര്‍മങ്ങളുണ്ട്. അതില്‍ വ്യക്തിധര്‍മം കുലധര്മത്തിനോ കുലധര്മം ദേശധര്മത്തിനോ ഭംഗം വരുത്താന്‍ പാടില്ല. അത് ചെയ്യുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും വിഷമങ്ങളുണ്ടാക്കും. ദേശത്തില്‍ എല്ലാവര്ക്കും ബാധകമായ ധര്‍മങ്ങള്‍ ഉണ്ടാക്കുന്നതിനു വേണ്ടിത്തന്നെയാണ് പുതിയ നിയമം സംവിധാനം ചെയ്തിട്ടുള്ളത്. അതിനാല്‍ ത്രിവിക്രമന്‍ നമ്പൂതിരി ഈ വിഷയം വേണ്ടപോലെ ആലോചിക്കണം. ധൃതിയില്ല’ ത്രിവിക്രന്‍ നമ്പൂതിരി വീണ്ടും തൊഴുതുകൊണ്ടു പറഞ്ഞു. ‘പാപങ്ങള്‍ ചെയ്യാന്‍ വാഴുന്നവര്‍ നിര്‍ബ്ബന്ധിക്കരുത് എന്നാണ് താഴ്മയായി അറിയിക്കാനുള്ളത്.’ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരി ഇളക്കിവിട്ട പാപബോധമാണ് ത്രിവിക്രമന്‍ നമ്പൂതിരിയെക്കൊണ്ട് സംസാരിപ്പിക്കുന്നത് എന്ന് കുറുങ്കൂര്‍ കോവിലകത്ത് അറിവു കിട്ടിയിരുന്നു. വലിയ വാഴുന്നര്‍ കരുണയോടെ ചോദിച്ചു. ‘ഇതില്‍ പാപം എന്താണ് ഉള്ളത്. ഊരില്‍ തേവരെ പരദേവതയായി കണക്കാക്കേണ്ട എന്നല്ലല്ലോ കാരാക്കുളങ്ങര ദേശത്തെ ഒരു ദേവതയെ കൂടി കണക്കാക്കണം എന്നല്ലേ പറഞ്ഞുള്ളൂ’. ‘അതുതന്നെയാണ് വിഷമമാണ് എന്നു പറഞ്ഞതും’ കാരാക്കുളങ്ങരദേശത്തെ മറ്റൊരു നമ്പൂതിരിയായ പശുപതി പനംപട്ട കീറുന്ന സ്വരത്തില്‍ പറഞ്ഞു. അതു ശ്രദ്ധിക്കാതെ ഇളയവാഴുന്നവര് യജ്ഞപുരം ഗ്രാമക്കാരായ നമ്പൂതിരിമാരോട് ചോദിച്ചു. ‘നിങ്ങള്‍ക്ക് യജ്ഞപുരത്തപ്പനെ മാത്രമേ പരദേവതയായി കണക്കാക്കാന്‍ പറ്റുകയുള്ളൂ എന്നുണ്ടോ?’ അനിയന് മത്സരത്തിന്റെ മുഴക്കമുള്ള കനത്തസ്വരത്തില്‍ പറഞ്ഞു. ‘യജ്ഞപുരം ഗ്രാമക്കാര്‍ക്ക് വാഴുന്നവരുടെ തീരുമാനം മാനിക്കാന്‍ വിഷമമുണ്ടാകില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. വല്ലവര്‍ക്കും എതിരഭിപ്രായമുണ്ടെങ്കില്‍ പറയാം.’ വാഴുന്നവര്‍ നമ്പൂതിരിമാരുടെ ഇടയിലേക്ക് നോക്കി. താന്നിയിലെ കൃഷ്ണന് നമ്പൂതിരിക്ക് എന്തോ ചെറിയ അസ്വസ്ഥതയുള്ള പോലെ തോന്നുകയും ചെയ്തു. ‘യജ്ഞപുരം ഗ്രാമക്കാര്‍ക്ക് തോന്നിവാസങ്ങള്‍ ചെയ്യാന്‍ ഒരു വിഷമോം ണ്ടാവില്യ’ പശുപതി നമ്പൂതിരി മുറുമുറുത്തു. അതിന് അനിയന് എന്തോ മറുപടി പറയാന്‍ തുടങ്ങിയപ്പോഴേക്കും ചൊമാരിയുടെ കണ്ണുകള്‍ മകന് കുഞ്ചുവിന്നടുത്തേക്കു നീങ്ങിയതും കുഞ്ചുവിന്റെ കയ്യുകള്‍ ശാസനാരൂപത്തില്‍ അനിയന്റെ കയ്യിലമര്‍ന്നതും ഒരുമിച്ചു കഴിഞ്ഞു. ‘കുറവുകളെല്ലാം തീര്‍ത്ത് ഒരു പക്ഷത്തിനുശേഷം നിയമം വിളംബരം ചെയ്യുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് യോഗം പിരിച്ചുവിട്ടതായി കല്പ്പനയായി.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: