കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നറിയാന്‍ ജനുവരി 17 വരെ കാത്തിരുന്നാല്‍ മതി. ഡോ. മന്മോഹന്സിംഗാകില്ലെന്ന് തീര്‍ച്ച. താനിനി ആ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം തന്നെ സൂചന നല്കി. അക്കാര്യം ഉടനടി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യും. പിന്നെ ആരെന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. സോണിയയുടെ ‘കിച്ചന് ക്യാബിനറ്റ്’ അംഗങ്ങളെല്ലാം ‘രാഹുലിനെ വിളിക്കൂ’ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കഴിഞ്ഞു. താനതിന് യോഗ്യനെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രയത്നങ്ങള്‍ രാഹുലും നടത്തിക്കൊണ്ടിരിക്കുന്നു. കളങ്കിതരെ അയോഗ്യരാക്കാനുള്ള സുപ്രീം കോടതി വിവിധ മറികടക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്ലിനെതിരെ പരസ്യമായി രംഗത്തിറങ്ങിയതോടെ ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന രാജീവ് ഗാന്ധി സ്റ്റെയില്‍ അവതരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. പ്രധാനമന്ത്രിയടക്കം ആ വിഷയത്തില്‍ ക്ഷോഭിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന് ദല്‍ഹി പ്രസ് ക്ലബ്ബില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ക്ഷണിക്കാതെ, അറിയിക്കാതെ കയറിച്ചെന്ന് ‘ബില്‍ കീറി ചവറ്റുകുട്ടയില്‍ എറിയണ’മെന്ന് രാഹുല്‍ പ്രസ്താവിച്ചത് കയ്യടി പ്രതീക്ഷിച്ചു. പക്ഷെ പ്രസ്താവനയിലൂടെ പരിഹാസ്യനായതിലപ്പുറമൊന്നും ഉണ്ടായില്ല. അതിന്റെ രണ്ടാം ഭാഗമാണ് കഴിഞ്ഞ ദിവസം കണ്ടത്.
ആദര്‍ശ് ഫ്ലാറ്റ് കുംഭകോണമാണ് വിഷയം. കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൈനികര്‍ക്കും വിമുക്ത ഭടന്മാര്‍ക്കുമായി കണ്ടെത്തിയ പദ്ധതിയാണ് ആദര്‍ശ്. 31 നിലകളിലായി 103 ഫ്ലാറ്റുകള്‍ അടങ്ങിയ സമുച്ചയത്തില്‍ 25 എണ്ണം കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും അവര്‍ക്ക് സ്വാധീനമുള്ളവര്‍ക്കുമായി പങ്കുവച്ചെടുത്തു. ഇത് കണ്ടെത്തിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. വിവാദം കൊടുമ്പിരിക്കൊണ്ടതിനെത്തുടര്ന്നാണ് ജെ.എസ്. പട്ടേല്‍ അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെ നിശ്ചയിച്ചത്. പൊതുഖജനാവില്‍ നിന്നും 7.04 കോടി ചെലവഴിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ വിലാസ്റാവുദേശ് മുഖ്, അശോക് ചവാന്, കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, മുതിര്‍ന്ന നേതാവ് ശിവാജിറാവു നിലങ്കേക്കര്‍ എന്നിവര്‍ക്കെതിരെയാണ് മുഖ്യമായ ആരോപണം. കേസന്വേഷിച്ച സിബിഐ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടിയെങ്കിലും അനുമതി നല്‍കിയില്ല. അഴിമതിക്കെതിരായ നടപടി സ്വീകരിക്കുകയല്ല, അഴിമതിക്കാരെ സംരക്ഷിക്കുക എന്ന സമീപനമാണ് എക്കാലവും കോണ്‍ഗ്രസ്സും കേന്ദ്ര സര്‍ക്കാറും ചെയ്തുപോന്നത്. ഇതിന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ ഒരേ ഒരു വൈസ് പ്രസിഡന്റായ രാഹുല്‍ തയ്യാറായിട്ടുമില്ല. എന്നിട്ടും മുഖ്യമന്ത്രിമാരുടെ സമ്മേളനാന്തരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനത്ത തള്ളിപ്പറഞ്ഞിരിക്കുന്നത്. മകന്റെ പ്രസ്താവനയ്ക്ക് അമ്മയും പിന്തുണ നല്കിയിരിക്കുന്നു.
ആദര്‍ശ് കുംഭകോണം സര്‍ക്കാരിന്റെ പൊതുസ്വത്ത് കോണ്‍ഗ്രസ് വെട്ടിവിഴുങ്ങിയ സംഭവങ്ങളില്‍ ഒന്നുമാത്രമാണ്. അതിലും വലിയതാണ് 2ജി അഴിമതിയും കല്‍ക്കരി കുംഭകോണവും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും. ഇതൊക്കെ വിവാദമായി കൊടുമ്പിരിക്കൊണ്ടപ്പോള്‍ രാഹുല്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ പൊടിപോലും കാണാനുണ്ടായിരുന്നില്ല. കല്‍ക്കരിപ്പാടങ്ങള്‍ നല്കിയ അഴിമതിക്കഥയില്‍ പ്രധാനമന്ത്രിയുടെ ഓഫീസുപോലും വില്ലന്‍വേഷം കെട്ടിയെന്ന് പാര്‍ലമെന്റിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്. അന്നും അതിലിടപെട്ട് നിലപാടറിയിക്കാന്‍ ഒരു യുവരാജാവുണ്ടായിരുന്നില്ല. അതല്ല, വൈകി ഉദിച്ച വിവേകവും അത് ആത്മാര്ത്ഥതയോടെയുമാണോ എങ്കില്‍ പ്രതിസ്ഥാനത്ത് കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ? കുറഞ്ഞ പക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ പുറത്താക്കാനെങ്കിലും തയ്യാറാകേണ്ടതല്ലേ. അതൊന്നും ചെയ്യാതെ വാചകമടി കൊണ്ട് മിടുക്ക് തെളിയിക്കാമെന്നത് വ്യാമോഹം മാത്രമായി ഒതുങ്ങും. തുടര്‍ച്ചയായ തോല്‍വിയില്‍ നിന്നും വരാന്‍ പോകുന്ന ദയനീയ പരാജയവുമാണ് ഇത്തരം കോപ്രായങ്ങള്‍ കെട്ടിയാടാന്‍ രാഹുലിനെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല. ഇരുമ്പുലക്ക വിഴുങ്ങിയശേഷം ചുക്കുവെള്ളം കുടിച്ചിട്ട് കാര്യമില്ലെന്ന് മൂന്നാല് മാസം കൂടി കാത്തിരുന്നാല്‍ വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: