ന്യൂദല്‍ഹി: പശ്ചിമഘട്ടത്തില്‍ 1700ലധികം അനധികൃത ക്വാറികള്‍ പലരുടെയും ഒത്താശയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്് പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഒഡീഷയിലെ കോരാപ്പുട്ടിലെ സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ കേന്ദ്രമന്ത്രി ജയറാം രമേഷും പങ്കെടുത്തു. ആകെയുള്ള 2700 ക്വാറികളില്‍ 1700ഉം അനധികൃതമാണ്. അവയ്ക്ക് കളക്ടറുടെ ലൈസന്‍സില്ല. ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനാനുമതിയില്ല. എന്നിട്ടും അവ യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കുന്നു, അദ്ദേഹം പറഞ്ഞു.
ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കണം. അതെല്ലാവര്‍ക്കും അറിയാമെങ്കിലും പ്രതികളെ ജനങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായെടുത്തിരുന്നെങ്കില്‍ കസ്തൂരി രംഗന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ ആവശ്യമേയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ റിപ്പോര്‍ട്ട് ജനങ്ങളറിയരുതെന്ന് പലരും ആഗ്രഹിക്കുന്നു. സാധാരണക്കാര്‍ക്ക് റിപ്പോര്‍ട്ട് വായിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. റിപ്പോര്‍ട്ട് അടിയന്തരമായി പ്രദേശിക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലൂടെയും ജനങ്ങള്‍ക്ക് വിതരണം ചെയ്യണം. ഇത് അനാവശ്യമായ ആശങ്കകളകറ്റാന്‍ ഏറെ സഹായകമാവും അദ്ദേഹം പറഞ്ഞു.
ഇതിനൊക്കെ മുന്‍കൈ എടുക്കേണ്ടത് അതത് സര്‍ക്കാരുകളാണ്. റിപ്പോര്‍ട്ട് പൂര്‍ണമായും സാധാരണക്കാര്‍ വായിച്ച് പഠിച്ച ശേഷം ചര്‍ച്ചയ്ക്ക് എടുക്കുകയാണ് വേണ്ടത്. ഇതിനെ ഒരു രാഷ്ട്രീയവിഷയമായി കാണരുതെന്നും പരിസ്ഥിതി വിഷയമായി കാണണമെന്നും പരിസ്ഥിതി എന്നാല്‍ മനുഷ്യനുള്പ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: