കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മ്മിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 2011 നവംബറിലാണ് പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. രണ്ട്വര്‍ഷത്തെ കഠിന പരിശ്രമവും വ്യക്തമായ ആസൂത്രണവുമായി ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി ഒരു ചരിത്രനേട്ടംതന്നെയാണ് കൊയ്തത്. നിശ്ചയിച്ചിരുന്നതിലും ഏകദേശം രണ്ടു മാസം മുമ്പുതന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ആദ്യഘട്ടം 13 മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അപ്രോച്ച് റോഡ്, സംരക്ഷണഭിത്തി ഇവയുടെ നിര്‍മ്മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. 360 മീറ്റര്‍ നീളത്തില്‍ നാലുവരിയായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. മധ്യത്തില്‍ മെട്രോ റെയിലിനെ താങ്ങിനിര്‍ത്തുന്ന കൂറ്റന്‍ തൂണുകള്‍ ഉയര്‍ന്നുകഴിഞ്ഞു.
ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍തന്നെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ മേറ്റ്ല്ലാ വാഹനങ്ങളും പാലത്തിലൂടെ കടത്തിവിടുന്നുണ്ടായിരുന്നു. മെട്രോയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപത്ത് സലീം രാജന് മേല്‍പ്പാലവും നിശ്ചിത സമയത്തിനുള്ളില്‍ ഡിഎംആര്‍സി പൂര്‍ത്തിയാക്കിയിരുന്നു.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് എന്ന ഗ്രാമത്തില്‍ ജനിച്ച ഇ. ശ്രീധരനാണ് മെട്രോയുടെ ബുദ്ധികേന്ദ്രം. ഡിഎംആര്‍സിയുടെ ആസൂത്രണത്തിലുള്ള മികവ് കേരളസര്‍ക്കാര്‍ തീര്‍ച്ചയായും മാതൃകയാക്കേണ്ടതാണ്. മികച്ച ആസൂത്രണവും കരാറുകാരന്റെയും തൊഴിലാളികളുടെയും നൂറുശതമാനം സഹകരണവുമാണ് കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്നാണ് ചീഫ് എഞ്ചിനീയര്‍ ജി. കേശവചന്ദ്രന് പറഞ്ഞത്.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടം പൂര്‍ത്തീകരണത്തിന്റെ ഭാഗമായുള്ള പാലങ്ങളുടെ നിര്‍മ്മാണം, തമ്മനം റോഡിന്റെ വികസനവും അനുബന്ധ പാലങ്ങളുടെ പണി, തമ്മനം ഓവര്‍ബ്രിഡ്ജിന്റെ പണി ഇതെല്ലാം നാളുകളായി നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോയെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പുതന്നെ തുടങ്ങിയതാണ് ഇതിന്റെയെല്ലാം പണികള്‍ പക്ഷെ വ്യക്തമായ ആസൂത്രണമില്ലായ്മയും അഴിമതിയും കാരണം പാലം പണിയും റോഡുപണിയും എങ്ങും എത്താതെ നില്ക്കുന്നു.
ഇടപ്പള്ളി മേല്‍പ്പാലവും പുല്ലേപ്പടി മേല്‍പ്പാലവുമൊക്കെ കേരള സര്‍ക്കാര്‍ മോഡലുകളായി ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. 2003 ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഇടപ്പള്ളി മേല്‍പ്പാലം വീണ്ടും രണ്ടുവര്‍ഷം കൂടിയെടുത്ത് 2005 ലാണ് പണി പൂര്‍ത്തിയായത്. അതും ഒട്ടുംതന്നെ സൗകര്യങ്ങളോ വീതിയോ സംരക്ഷണഭിത്തിയോ വെളിച്ചമോ ഇല്ലാതെയാണ് പൂര്‍ത്തിയായതും. അപകടമരണങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. ഇടക്കുവെച്ച് കരാറുകാര്‍ പണി ഉപേക്ഷിച്ചുപോകുകയും പിന്നീട് മറ്റൊരു കരാറുകാരനെ കണ്ടെത്തി പണി പൂര്‍ത്തിയാക്കുകയുമായിരുന്നു ചെയ്തത്. അതും 14 കോടി കണക്കാക്കിയത് 20 കോടിയാവുകയുംചെയ്തു.
ശേഷിക്കുന്ന സ്പാനുകളും രണ്ടുവശത്ത് അപ്രോച്ച് റോഡുകളും പൂര്‍ത്തിയാക്കാനും അതിനുവേണ്ട സ്ഥലം ഏറ്റെടുക്കാനും വീണ്ടും 11 കോടി ചെലവായി. പുല്ലേപ്പടി പാലം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് വീണ്ടും കുറേക്കാലം വേണ്ടിവന്നു. ഇതെല്ലാം സര്‍ക്കാരിന്റെ ആസൂത്രണത്തിലും നടത്തിപ്പിലുമുള്ള കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്.
ഇപ്പോള്‍ ദ്രുതഗതിയില്‍ പണി നടക്കുന്ന മെട്രോയും പറഞ്ഞ സമയത്തിനു മുമ്പുതന്നെ പൊതുജനങ്ങള്‍ക്ക് ഡിഎംആര്‍സി സമ്മാനിക്കും. വരുന്ന ആറ് മാസത്തേക്ക് ഉണ്ടാകാവുന്ന കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി കണ്ട് കൃത്യമായി പണികള്‍ ആസൂത്രണം ചെയ്തതാണ് ഡിഎംആര്‍സിയുടെ വിജയം. അതുകൊണ്ടുതന്നെ ഇടപ്പള്ളിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന മേല്‍പ്പാലവും ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത് എന്തുകൊണ്ടും നല്ല തീരുമാനമായി. നോര്‍ത്ത് മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും തിരക്കുള്ള നഗരത്തില്‍ വാഹനത്തിരക്കിനിടയിലും ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും സുരക്ഷ ഒരുക്കുന്നതുതന്നെയായിരുന്നു. ഒറ്റപ്പെട്ട ചില അപകടങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും പൊതുവെ സുരക്ഷ ഉറപ്പാക്കാന്‍ ഡിഎംആര്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. സ്ഥലപരിമിതിയും കാലാവസ്ഥയും പ്രതിസന്ധികളും സൃഷ്ടിച്ചിരുന്നു. വല്ലാര്‍പാടം റെയില്‍വേപ്പാലം ഇതുപോലെതന്നെ കൃത്യമായ ആസൂത്രണത്തിലൂടെ ഒരുവര്‍ഷം 11 മാസം കൊണ്ട് പൂര്‍ത്തിയാക്കിയതാണ്. അതിനും ചുക്കാന്‍ പിടിച്ചത് ഡിഎംആര്‍സിയും ചീഫ് എഞ്ചിനീയര്‍ കേശവചന്ദ്രനുമായിരുന്നു.
ഇനി ഡിഎംആര്‍സിയുടെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി പാലാരിവട്ടം മുതല്‍ എംജി റോഡുവരെയുള്ള മെട്രോയുടെ പണി കൃത്യസമയത്ത് പൂര്‍ത്തിയക്കുക എന്നതാണ്. അതില്‍ ഏറ്റവും ദുഷ്കരമാകുന്നത് എംജി റോഡിലെ മൂന്ന് കിലോമീറ്റര്‍ ദൂരമാണ്. നഗരത്തിലെ അനിയന്ത്രിതമായ തിരക്കുതന്നെയാണ് ഇതിന് കാരണം. ദല്‍ഹി ഭൂഗര്‍ഭ തീവണ്ടിപ്പാത നിര്‍മ്മിച്ച് കഴിവ് തെളിയിച്ച ഇ. ശ്രീധരന്റെ മികവ് നാം വീണ്ടും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ ബഹുമതി നല്കി ആദരിച്ചതും. കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഇത്തരത്തില്‍ കഴിവുള്ളവരെ ഏല്‍പ്പിച്ചാല്‍ മാത്രമേ നിര്‍മ്മാണരംഗത്തെ പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കഴിയൂ.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: