മരട്: ടിപ്പര്‍ലോറികളുടെ മരണാപ്പാച്ചില് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ തുടങ്ങി. മോട്ടോര്‍വാഹന വകുപ്പും പോലീസും പരിശോധനകള്‍ ആരംഭിച്ചു. മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍ പ്രദേശങ്ങളില്‍ ടിപ്പറുകളുടെ അമിതവേഗം കാരണം അപകടങ്ങള്‍ പതിവുസംഭവമായി മാറിയിരുന്നു. രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അമിതവേഗത്തില്‍ അതികാലത്തെയും മറ്റും നിരത്തില്‍ മരണപ്പാച്ചില്‍ നടത്തുന്ന ലോറികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു.
തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നിരത്തുകളില്‍ പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തി. സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെയും അമിതവേഗത്തിലും പാഞ്ഞ ടിപ്പര്‍ലോറികള്‍ പരിശോധനയില്‍ പിടിയിലായി. ഫിറ്റ്നസ് ഇല്ലാത്തതും ടാക്സ് അടക്കാത്തവയുമായി ടിപ്പറുകളും പിടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. നിയമലംഘനങ്ങള്‍ക്ക് 78000 രൂപ പിഴ ഈടാക്കി.
നെട്ടൂര്‍, കുമ്പളം പ്രദേശങ്ങളില്‍ ആര്‍ടിഒയും പനങ്ങാട് പോലീസും കഴിഞ്ഞ ദിവസം പരിശോധന ക്കായി നിരത്തിലിറങ്ങി. അമിതവേഗത്തില്‍ പാഞ്ഞ 10 ടിപ്പറുകള്‍ പിടിയിലായി. മാടവന ജംഗ്ഷന്, കുമ്പളം ടോള്‍പ്ലാസ പരിസരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. അമിതവേഗത്തില്‍ പാഞ്ഞ് അപകടം വരുത്തുന്ന ലോറികള്‍ക്കും മറ്റും എതിരെ കര്‍ശന നടപടി വരുംദിവസങ്ങളിലും ഉണ്ടാവുമെന്ന് തൃപ്പൂണിത്തുറ ജോ. ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: