തിരുവനന്തപുരം: കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ താമരശ്ശേരി രൂപതാ പ്രതിനിധികളുമായി കെപിസിസി ആസ്ഥാനത്ത് വച്ച് നടന്ന കൂടിക്കാഴ്ച്ചയിലാണ് ആന്റണി ആശങ്കകള്‍ പരിഹരിക്കുമെന്ന് വ്യക്തമാക്കിയത്. എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയത്.
കസ്തൂരി രംഗന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ കര്‍ഷകരുടെ ആശങ്കകള്‍ ഇല്ലാതാക്കുമെന്ന് ആന്റണി ഉറപ്പുനല്‍കിയതായി പ്രതിനിധികള്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഏകപക്ഷീയ നടപടിയുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാമെന്ന് പരിസ്ഥിതിമന്ത്രി വീരപ്പമൊയ്ലി ഉറപ്പ് നല്‍കിയതായാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്.
അതിന് പിന്നാലെയാണ് ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കുമെന്നും ജനദ്രോഹ നടപടികള്‍ ഉണ്ടാകില്ലെന്നുമുള്ള ഉറപ്പ് താമരശേരി രൂപതാ പ്രതിനിധികള്‍ക്ക് എ കെ ആന്റണി നല്‍കുന്നത്.അതേസമയം പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടാണ് നല്ലതെന്ന് മന്ത്രി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലെ പശ്ചിമഘട്ട മേഖലയില്‍ 1,700 അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മാധവ് ഗാഡ്ഗിലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം വന്നത്.
നിയമസഭയുടെ ശതോത്തര ജൂബിലിയുടെ ഉദ്ഘാടനം, കെ കരുണാകരന് സെന്ററിന്റെ ശിലാസ്ഥാപനം എന്നീ ചടങ്ങുകള്‍ക്കാണ് എ കെ ആന്റണി സംസ്ഥാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: