അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ആത്മാഭിമാനം പണയം വയ്ക്കേണ്ടിവന്ന നിരവധി സംഭവങ്ങള്‍ക്ക് 2013 സാക്ഷിയായി. കമ്യൂണിസ്റ്റ് ചൈന മുതല്‍ മാലിദ്വീപ് വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു നേരെ കൊഞ്ഞനം കുത്തിയത് സഹിക്കേണ്ടി വന്നത് 125 കോടി ഇന്ത്യക്കാര്‍ക്കാണ്. മറിച്ച് മന്‍മോഹന്‍സിംഗോ എ.കെ ആന്റണിയോ സല്മാന് ഖുര്ഷിദോ വ്യക്തിപരമായിട്ടായിരുന്നില്ല. നയതന്ത്ര-ആഭ്യന്തര തിരിച്ചടികള്‍ കൊണ്ട് സമ്പന്നമായ ഒരു വര്‍ഷം കൂടിയാണ് ഇന്ന് അവസാനിക്കുന്നത്.
വടക്കന്‍ അതിര്‍ത്തിയില്‍ ചൈനീസ് ആര്‍മിയുടെ അഹങ്കാരത്തിനു തടയിടാന്‍ സൈനിക ബലത്തിന്റെ അഭാവമായിരുന്നില്ല ഇന്ത്യയുടെ പ്രശ്നം. ഈസ്റ്റേണ്‍ കമാണ്ടിനു കീഴില്‍ അമ്പതിനായിരം സൈനികരെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗംകൂടി ഹിമാലയന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു ഇത്തവണ. ലോകത്തിലെ ഏറ്റവും വലിയ എയര്‍ സ്ട്രിപ്പായ ദൗലത് ഓള് ബേള്ഡില് എയര്‍ഫോഴ്സിന്റെ കൈവശമുള്ള വലിയ യുദ്ധവിമാനമായ ഹെര്‍ക്കുലീസ് സി130 ഒന്നല്ല,പലവട്ടം ഇറങ്ങുകയും പറന്നുയരുകയും ചെയ്തത് ചൈനയ്ക്കുണ്ടാക്കിയ ഭീതിക്കും കണക്കില്ല. വിമാനവാഹിനിയുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തും ഐഎന്‍എസ് വിക്രമാദിത്യയും നല്കിയ പുത്തനുണര്‍വും ബീജിങ്ങും ഷാങ്ങായും കടന്ന് പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളിലേക്കും നീളുന്ന അഗ്നി-5 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയിലിന്റെ കരുത്തും 2013 നല്‍കിയിട്ടും ചൈനീസ് ഭരണകൂടത്തിനു മുന്നില്‍ നിവര്‍ന്നു നിന്ന് സംസാരിക്കാന്‍ പക്ഷേ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ശക്തിയുണ്ടായില്ല. പലതവണ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു. ലഡാക്കിലെ ചുമാര്‍ സെക്ടറില്‍ കടന്നുകയറി ടെന്റടിച്ചു താമസിച്ചു ഒരു മാസം. ഇന്ത്യന്‍ പ്രധാനമന്ത്രി അപ്പോള്‍ ബീജിംഗില്‍ ചൈനീസ് പ്രസിഡന്റിന്റെ ആതിത്ഥ്യം സ്വീകരിച്ച് ‘തന്ത്രപ്രധാന നയതന്ത്ര നിലപാടുകള്‍’ സ്വീകരിക്കുകയായിരുന്നു.
ഒരു വര്‍ഷം ഇരുനൂറിലേറെ തവണ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പത്തുലക്ഷം വരുന്ന ഇന്ത്യന്‍ സൈന്യത്തെയല്ല പാക്കിസ്ഥാന് അപമാനിച്ചതെന്ന് ഓര്‍ക്കേണ്ടതും രാജ്യത്തിന്റെ ഭരണം നിര്‍വഹിച്ചവരാണ്. ഒരാഴ്ച തികച്ചു പിടിച്ചു നില്ക്കാന് കെല്‍പ്പില്ലാത്തവരാണ് പാക് പട്ടാളമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട് ഇന്ത്യന്‍ സൈന്യം. പാക്ക് പട്ടാളത്തിനും പാക് കൂലിപ്പട്ടാളത്തിനും മുന്നില്‍ ധീരന്മാരായ ഇന്ത്യന്‍ ജവാന്മാര്ക്ക് പലതവണ ചോര നല്‍കേണ്ടി വന്നതിനു കാരണം ശക്തമായ ഭാഷ മറന്നുപോയ രാഷ്ട്രീയ നേതൃത്വം ഒന്നുകൊണ്ടുമാത്രമാണ്. പാക്കിസ്ഥാന് റേഞ്ചേഴ്സ് അതിര്‍ത്തി കടന്നെത്തി തലയറുത്തുകൊണ്ടുപോയത് അഞ്ച് ഇന്ത്യന്‍ സൈനികരുടെ മാത്രമല്ല,കോടിക്കണക്കിനു വരുന്ന ഇന്ത്യാക്കാരന്റെ ആത്മാഭിമാനം കൂടിയാണെന്ന് തിരിച്ചറിയുന്ന രാഷ്ട്രീയ നേതൃത്വത്തെ ആഗ്രഹിക്കുന്നുണ്ട് ഇന്ത്യ. സരബ്ജിത് സിങ്ങിനെ ലാഹോര്‍ ജയിലില്‍ കൊന്നുകളഞ്ഞപ്പോള്‍ നടുക്കം രേഖപ്പെടുത്താന്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വായ തുറന്നത്.
ഇന്ത്യയുമായി വളരെ അടുത്ത ബന്ധത്തിലുണ്ടായിരുന്ന ശ്രീലങ്ക ഇന്ത്യയില്‍ നിന്നും അകലുന്നതോടൊപ്പം ചൈനയുമായി അടുക്കുന്നത് തടയാതിരുന്നതും വലിയ വീഴ്ചകളാണ്. ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കവും പരിഹരിക്കുന്നതിന് രാജ്യതാല്പ്പര്യപ്രകാരം തീരുമാനത്തിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചില്ല. അതിര്‍ത്തി പുനര്‍നിര്‍ണ്ണയപ്രകാരം 17000 ഏക്കര്‍ സ്ഥലം നഷ്ടപ്പെടുത്തി 7000 ഏക്കര്‍ നേടുന്ന ബംഗ്ലാദേശ് അതിര്‍ത്തി കരാറിനെ പ്രതിപക്ഷമായ ബിജെപി എതിര്‍ത്തിരുന്നില്ലെങ്കില്‍ വീണ്ടും രാജ്യത്തിന്റെ മണ്ണ് വിദേശ രാജ്യത്തിന് അടിയറ വയ്ക്കുമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍. മ്യാന്മാറും മാലിദ്വീപും വരെ ഇന്ത്യന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ തന്ത്രപ്രധാന കൂട്ടാളികളെ ആരെയും നേടിയെടുക്കാന്‍ കേന്ദ്രസര്ക്കാരിനായിട്ടുമില്ല.
ആഭ്യന്തര തലത്തിലും ഈ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ ഭരണപരാജയം ആവര്‍ത്തിച്ചു. ഉത്തരാഖണ്ഡിലെ ദുരന്തത്തേ തുടര്‍ന്ന് പതിനായിരത്തോളം പേര് മരണപ്പെട്ടിട്ടും കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല.
തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ മാസങ്ങള്‍ക്ക് ശേഷവും തുടരുന്നതിനു കാരണവും കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടു തന്നെയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഢും ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡും ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡും സമാധാനപരമായി രൂപീകരിച്ചപ്പോള്‍ വിജയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നയചാരുതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു. എന്നാല്‍ തെലങ്കാന വിഭജനത്തോടെ കോണ്‍ഗ്രസെന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നഷ്ടമാകുന്നതിലേറെ പത്തുകോടിയിലേറെ വരുന്ന ആന്ധ്രാസ്വദേശികള്‍ക്ക് നഷ്ടം സംഭവിക്കുന്നുണ്ടെന്നത് തിരിച്ചറിയാനോ പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാനോ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല.
ഏറ്റവും ഒടുവിലായി അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ദേവയാനി ഖോബ്രഗഡെ അപമാനിക്കപ്പെട്ട സംഭവത്തിലും ഇന്ത്യയുടെ പഴയ നയതന്ത്ര നിലപാടുകള്‍ തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്കലാമിനേയും പലഇന്ത്യന് നേതാക്കളേയും സെലിബ്രിറ്റികളേയും സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനിക്കപ്പെടുത്തിയപ്പോഴൊന്നും വായ തുറക്കാതിരുന്നതിന്റെ ശിക്ഷയാണ് ഇന്ത്യയ്ക്ക് ലഭിച്ചതെന്ന് കരുതാതെ വയ്യ. എങ്കിലും രാജ്യാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന ഒരു കാഴ്ചയെങ്കിലും വര്‍ഷാവസാനം കാണാന്‍ സാധിച്ചതിന്റെ സന്തോഷവുമായാണ് ഇന്ത്യക്കാര്‍ 2013നെ യാത്രയാക്കുന്നത്. കൂടുതല്‍ കരുത്തിന്റെ, മികച്ച നയതന്ത്ര ഭാഷയുടെ, ഏവരും ബഹുമാനിക്കുന്ന ഒരു രാഷ്ട്രത്തേയും അതിശക്തനായ രാഷ്ട്രത്തലവനേയും സമ്മാനിക്കുമെന്ന പ്രതീക്ഷയുടെ പുതുവര്‍ഷമാണ് 2014.
-സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: